Skip to main content

നമസ്‌കാരം കഴിഞ്ഞാല്‍ (1)

നമസ്‌കാരം കഴിഞ്ഞ ഉടനെ വീണ്ടും അല്ലാഹുവിനോട് മാപ്പിരക്കണം. നബി(സ്വ) നമസ്‌കാരത്തില്‍ നിന്ന് വിരമിച്ചാല്‍ മൂന്നുതവണ അസ്തഅ്ഫിറുല്ലാഹ് (അല്ലാഹുവേ, ഞാന്‍ നിന്നോട് മാപ്പിരക്കുന്നു) എന്ന് പറയാറുണ്ടായിരുന്നു. എന്നിട്ട് പറയും: അല്ലാഹുമ്മ അന്‍തസ്സലാം, വമിന്‍കസ്സലാം, തബാറക്ത യാദല്‍ ജലാലി വല്‍ ഇക്‌റാം (അല്ലാഹുവേ, നീ സമാധാനമാണ്. സമാധാനം നിന്റെ പക്കല്‍ നിന്നാണ്. മഹത്വവും ഉദാരതയും ഉള്ള നാഥാ, നീ അനുഗൃഹീതനായിരിക്കുന്നു) (മുസ്‌ലിം 591).

തുടര്‍ന്ന് ധാരാളം പ്രാര്‍ഥനകളും ദിക്‌റുകളും നിര്‍വഹിക്കണം. നമസ്‌കാരാനന്തര പ്രാര്‍ഥനകള്‍ കൂടുതല്‍ ഉത്തരം ലഭിക്കുന്നവയാണെന്ന് പ്രവാചക വചനങ്ങളിലുണ്ട്. താഴെ പറയുന്ന ദിക്‌റുകളും പ്രാര്‍ഥനകളും പതിവാക്കുന്നത് നല്ലതാണ്.

നബി(സ്വ) പറഞ്ഞു: ''ഓരോ നിര്‍ബന്ധ നമസ്‌കാരത്തിന് പിറകെയും 33 തവണ സുബ്ഹാനല്ലാ എന്നും 33 തവണ അല്‍ഹംദുലില്ലാ എന്നും 33 തവണ അല്ലാഹുഅക്ബര്‍ എന്നും നൂറ് തികയ്ക്കാന്‍, ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു, ലഹുല്‍ മുല്‍കു വലഹുല്‍ ഹംദു വഹുവ അലാ കുല്ലി ശൈഇന്‍ ഖദീര്‍ (യഥാര്‍ഥത്തില്‍ ആരാധനക്ക് അര്‍ഹനായി അല്ലാഹു അല്ലാതെ മറ്റാരുമില്ല, അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. പരമാധികാരവും അവന്നാണ്. എല്ലാ സ്തുതിയും നന്ദിയും അവന്നാണ്. അവന്‍ സര്‍വകാര്യത്തിനും ശക്തിയും കഴിവുമുള്ളവനാണ്) എന്നും ചൊല്ലിയാല്‍ സമുദ്രത്തിലെ നുര പോലെ പാപങ്ങളുണ്ടെങ്കിലും പൊറുക്കപ്പെടും.''  

മുആദുബ്‌നു ജബല്‍(റ) പറയുന്നു: ''നബി(സ്വ) എന്റെ കൈ പിടിച്ചുകൊണ്ട് പറഞ്ഞു: ഓ മുആദ്, തീര്‍ച്ചയായും  താങ്കളെ ഞാന്‍ സ്‌നേഹിക്കുന്നു. എന്നിട്ട് നബി(സ്വ) പറഞ്ഞു: മുആദേ, ഓരോ നമസ്‌കാരത്തിനു പിറകെയും ഇപ്രകാരം പ്രാര്‍ഥിക്കണമെന്ന്  താങ്കളോട് ഞാന്‍ വസ്വിയ്യത്ത് ചെയ്യുന്നു: അല്ലാഹുമ്മ അഇന്നീ അലാ ദിക്‌രിക, വശുക്‌രിക, വഹുസ്‌നി ഇബാദത്തിക

അല്ലാഹുവേ, നിന്നെ ഓര്‍ക്കാനും നിനക്ക് നന്ദി കാണിക്കാനും നല്ല നിലയില്‍ നിനക്ക് ആരാധന നിര്‍വഹിക്കാനും എന്നെ നീ സഹായിക്കേണമേ'' (അബൂദാവൂദ്:1522).

ഓരോ നമസ്‌കാരാനന്തരവും നബി(സ്വ) ഇപ്രകാരം ചൊല്ലാറുണ്ടായിരുന്നു: ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു, ലഹുല്‍മുല്‍കു വ ലഹുല്‍ഹംദു, വ ഹുവ അലാ കുല്ലി ശയ്ഇന്‍ ഖദീര്‍. ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹി ലാഇലാഹ ഇല്ലല്ലാഹു ലാ നഅ്ബുദു ഇല്ലാ ഇയ്യാഹു, അഹ്‌ലുന്നിഅ്മതി വല്‍ ഫദ്‌ലി, വസ്സനാഇല്‍ ഹസനി, ലാ ഇലാഹ ഇല്ലല്ലാഹു മുഖ്‌ലിസ്വീന ലഹുദ്ദീന വലൗ കരിഹല്‍ കാഫിറൂന്‍.

(യഥാര്‍ഥത്തില്‍ ആരാധനക്കര്‍ഹനായി അല്ലാഹു അല്ലാതെ മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. പരമാധികാരവും അവനാണ്. എല്ലാ സ്തുതിയും അവനാണ്. അവന്‍ സര്‍വകാര്യത്തിനും ശക്തിയും കഴിവുമുള്ളവനാണ്! അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു ശക്തിയും കഴിവുമില്ല ആരാധനക്കര്‍ഹനായി അല്ലാഹു അല്ലാതെ മറ്റാരുമില്ല. അവനെയല്ലാതെ ഞങ്ങള്‍ ആരാധിക്കുന്നില്ല. അവനാണ് എല്ലാ അനുഗ്രഹങ്ങളുടെയും ഔദാര്യത്തിന്റെയും നാഥന്‍! അത്യുത്തമമുള്ള എല്ലാ സ്തുതികളും അവനുണ്ട്. ആരാധനക്കര്‍ഹനായി യഥാര്‍ഥത്തില്‍ അല്ലാഹു അല്ലാതെ മറ്റാരുമില്ല. നിഷേധിക്കുന്നവര്‍ വെറുത്താലും, ദീന്‍ അല്ലാഹുവിന് മാത്രം നിഷ്‌കളങ്കമാക്കുന്നവരില്‍ പെട്ടവനാണ് ഞാന്‍.) 

അല്ലാഹുമ്മ ലാമാനിഅ ലിമാ അഅ്ത്വയ്ത വലാ മുഅ്ത്വിയ ലിമാ മനഅ്ത വലാ യന്‍ഫഉ ദല്‍ ജദ്ദി മിന്‍കല്‍ ജദ്ദ്. (അല്ലാഹുവേ! നീ തരുന്നത് തടയുവാന്‍ ആര്‍ക്കും കഴിയില്ല; നീ തടയുന്നത് തരുവാനും ആര്‍ക്കും കഴിയില്ല! നീ ഉദ്ദേശിക്കാതെ ഒന്നും ആര്‍ക്കും ഉപയോഗപ്പെടുകയുമില്ല, എന്തുകൊണ്ടെന്നാല്‍ നിന്നില്‍ നിന്നാകുന്നു എല്ലാ കഴിവുകളും.)

ഓരോ നമസ്‌കാരാനന്തരവും നബി(സ്വ) 'ആയത്തുല്‍ കുര്‍സിയ്യ്' ഓതാറുണ്ടായിരുന്നു.

അല്ലാഹു ലാ ഇലാഹ ഇല്ലാഹുവല്‍ ഹയ്യുല്‍ ഖയ്യൂം, ലാതഅ്ഖുദുഹു സിനതുന്‍ വലാ നൗം, ലഹു മാഫിസ്സമാവാത്തി വ മാഫില്‍ അര്‍ദ്, മന്‍ ദല്ലദീ യശ്ഫഉ ഇന്‍ദഹു ഇല്ലാ ബി ഇദ്‌നിഹി, യഅ്‌ലമു മാ ബയ്‌ന അയ്ദീഹിം വമാ ഖല്‍ഫഹും, വലാ യുഹീത്വൂന ബിശയ്ഇന്‍ മിന്‍ ഇല്‍മിഹി ഇല്ലാ  ബിമാ ശാഅ, വസിഅ കുര്‍സിയ്യുഹു സ്സമാവാത്തി വല്‍ അര്‍ദി വലാ യഊദുഹു ഹിഫ്ദുഹുമാ, വഹുവല്‍ അലിയ്യുല്‍ അദ്വീം (2:255). (അല്ലാഹു–അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കല്‍ ശിപാര്‍ശ നടത്താനാരുണ്ട്? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ).

അല്ലാഹുമ്മ അസ്വ്‌ലിഹ് ലീ ദീനീ അല്ലദീ ജഅല്‍തഹൂ ഇസ്വ്മത അംരീ വ അസ്വ്‌ലിഹ് ലീ ദുന്‍യായ അല്ലത്തീ ജഅല്‍ത ഫീഹാ മആശീ, വ അസ്‌ലിഹ്‌ലീ ആഹിറതിയല്ലതീ ജഅല്‍ത ഇലയ്ഹാ മആദീ, അല്ലാഹുമ്മ ഇന്നീ അഊദു ബിരിദ്വാക മിന്‍ സുഖ്ത്വിക, വബി അഫ്‌വിക മിന്‍ നിഖ്മതിക വ അഊദു ബിക മിന്‍ക ലാമാനിഅ ലിമാ അഅ്ത്വയ്ത വലാ മുഅ്ത്വിയ ലിമാ മനഅ്ത വലാ യന്‍ഫഉ ദല്‍ ജദ്ദി മിന്‍കല്‍ ജദ്ദ്. (അല്ലാഹുവേ, എന്റെ കാര്യത്തിന്റെ അവലംബമാക്കിയ മതത്തെ എനിക്ക് നീ നന്നാക്കിത്തരേണമേ. നീയെനിക്ക് ഉപജീവനം നിശ്ചയിച്ച ദുന്‍യാവിനെ നന്നാക്കിത്തരേണമേ.  അല്ലാഹുവേ, നീയെനിക്ക് മടക്കസ്ഥാനമാക്കിയ പരലോകത്തിനെ നന്നാക്കിത്തരേണമേ. അല്ലാഹുവെ നിന്റെ കോപത്തില്‍ നിന്നും നിന്റെ സംതൃപ്തിയില്‍ ഞാന്‍ അഭയം തേടുന്നു. നിന്റെ ശിക്ഷയില്‍നിന്നും നിന്റെ മാപ്പില്‍ ഞാന്‍ അഭയം തേടുന്നു. നിന്നില്‍ നിന്നും നിന്നോട് തന്നെ ഞാന്‍ അഭയം തേടുന്നു. നീ തന്നത് തടയാനോ നീ തടഞ്ഞത് തരാനോ ആരുമില്ല. മഹത്വമുള്ളവന് അവന്റെ മഹത്വം നിന്നില്‍ നിന്നും ഒരു പ്രയോജനവും നേടിക്കൊടുക്കുകയില്ല).

അല്ലാഹുമ്മ ഇന്നീ അഊദു ബിക മിനല്‍ ബുഖ്‌ലി വ അഊദു ബിക മിനല്‍ ജുബ്‌നി വ അഊദുബിക മിന്‍ അന്‍ ഉറദ്ധ ഇലാ അര്‍ദലില്‍ ഉമുരി വ അഊദുബിക മിന്‍ ഫിത്‌നതിദ്ദുന്‍യാ വ അഊദുബിക മിന്‍ അദാബില്‍ഖബ്ര്‍ (അല്ലാഹുവേ, പിശുക്കില്‍ നിന്നും ഭീരുത്വത്തില്‍ നിന്നും അവശ വാര്‍ധക്യത്തിലേക്ക് തള്ളപ്പെടുന്നതില്‍ നിന്നും ദുന്‍യാവിലെ കുഴപ്പത്തില്‍ നിന്നും ക്വബ്‌റിലെ ശിക്ഷയില്‍ നിന്നും നിന്നോട് ഞാന്‍ അഭയംതേടുന്നു).

അല്ലാഹുമ്മ ആഫിനീ ഫീ ബദനീ, അല്ലാഹുമ്മ ആഫിനീ ഫി സംഈ, അല്ലാഹുമ്മ ആഫിനീ ഫീ ബസ്വരീ, അല്ലാഹുമ്മ ഇന്നീ അഊദുബിക മിനല്‍ കുഫ്‌രി വല്‍ഫഖ്‌രി, അല്ലാഹുമ്മ ഇന്നീ അഊദുബിക മിന്‍ അദാബില്‍ ഖബ്‌രി ലാ ഇലാഹ ഇല്ലാ അന്‍ത. (അല്ലാഹുവേ, എന്റെ ശരീരത്തിനും കേള്‍വിക്കും കാഴ്ചക്കും നീ സൗഖ്യം നല്‍കേണമേ. അല്ലാഹുവേ, അവിശ്വാസത്തില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നും ഖബ്‌റിലെ ശിക്ഷയില്‍ നിന്നും നിന്നോട് ഞാന്‍ അഭയം തേടുന്നു. നീയല്ലാതെ യാതൊരു ആരാധ്യനുമില്ല).

ഇതുപോലെയുള്ള വേറെയും പ്രാര്‍ഥനകള്‍ നിര്‍വഹിക്കാം. ഖുര്‍ആനില്‍ വന്നിട്ടുള്ള പ്രാര്‍ഥനകളും തന്റെ ഭൗതികവും പാരത്രികവുമായ ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ള പ്രാര്‍ഥനകളും ആകാവുന്നതാണ്. നമസ്‌കാരത്തില്‍ പങ്കെടുത്ത ഓരോരുത്തരും അവരവരുടെ ആവശ്യങ്ങള്‍ക്ക് പ്രാര്‍ഥിക്കുകയാണ് വേണ്ടത്. ഓരോരുത്തര്‍ക്കും ഓരോ ആവശ്യമാണല്ലോ ഉള്ളത്. 
  
 

Feedback