Skip to main content

ഹാറൂന്‍ റശീദ് (1)

ഹിജ്‌റ 170 റബീഉല്‍അവ്വല്‍ 15. അന്ന് ബഗ്ദാദില്‍ ഒരു ഖലീഫ മരിച്ചു. ഒരു ഖലീഫ അധികാരത്തില്‍ വന്നു. മറ്റൊരു ഖലീഫ ജനിക്കുകയും ചെയ്തു. മരിച്ചത് ഖലീഫ അല്‍ ഹാദി. ജനിച്ചത് പില്‍കാലത്ത് ഖലീഫയായ മഅ്മൂന്‍ റശീദ്. ഖലീഫയായി ഭരണമേറ്റതാകട്ടെ, അബ്ബാസീ ഖിലാഫത്തിലെ അതി പ്രശസ്തന്‍ ഹാറൂന്‍ റശീദും (ക്രി. 786-809).

ഇസ്‌ലാമിക സാമ്രാജ്യത്തിലേക്ക് സുഭിക്ഷതയും സമാധാനവും കൊണ്ടുവന്ന, ബാഗ്ദാദിനെ വിജ്ഞാനത്തിന്റെ മലര്‍വാടിയാക്കിയ ഹാറൂനിനെ പാശ്ചാത്യരും പൗരസ്ത്യരും ഒരു പോലെ ഇഷ്ടപ്പെട്ടു.

അല്‍ മഹ്ദി-ഖൈസുറാന്‍ ദമ്പതികളുടെ മകനായി ഹി. 145ല്‍ ഹാറൂന്‍ റശീദ് ജനിച്ചു. അരോഗദൃഢഗാത്രനും സുന്ദരനുമായിരുന്നു. കൗമാരത്തില്‍തന്നെ സൈനികവൃത്തി നടത്തി. റോമക്കാരെ നേരിട്ട സൈന്യത്തെ സഹായിച്ചത് ഹാറൂനായിരുന്നു.

ആര്‍ഭാടം ഇഷ്ടപ്പെട്ടിരുന്നുവെങ്കിലും ദാനധര്‍മങ്ങളിലും ദൈവഭക്തിയിലും ഒട്ടും പിശുക്ക് കാണിച്ചില്ല. ലോലഹൃദയനും പെട്ടെന്ന് കരയുന്നവനുമായിരുന്നു. ആരാധനകളില്‍ അതീവ ഭക്തികാണിച്ചു.

ഹജ്ജ്‌ചെയ്യുക, സ്വന്തം ചെലവില്‍ പണ്ഡിതരെ ഹജ്ജിന് പറഞ്ഞയക്കുക, ദാനം ചെയ്യുക എന്നിവ അദ്ദേഹത്തിന്റെ ശീലങ്ങളില്‍പെട്ടതായിരുന്നു. പണ്ഡിതരില്‍ നിന്ന് ഉപദേശം തേടുകയും പരലോകത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ഏറെ നേരം കരയുകയും ചെയ്തിരുന്നു ഹാറൂന്‍ റശീദ്.

നീതിനിഷ്ഠയില്‍ എക്കാലത്തെയും മാതൃകയായ ഖാദി അബൂയൂസുഫായിരുന്നു ഇക്കാലത്തെ മുഖ്യ ന്യായാധിപന്‍. ഖലീഫ തന്നെയാണ് ഇദ്ദേഹത്തെ നിയമിച്ചത്. ഖലീഫക്കെതിരെ പോലും വിധിപറഞ്ഞഅബൂയൂസുഫ് ഒരിക്കല്‍ പോലും അനീതി വിധിച്ചിട്ടില്ല. പ്രശസ്തമായ 'കിതാബുല്‍ ഖറാജ്' എന്ന ഗ്രന്ഥം രചിച്ചത് അബൂയൂസുഫാണ്.

ദാനധര്‍മങ്ങള്‍ക്ക് പ്രശസ്തിയാര്‍ജിച്ച ബര്‍മകീ കുടുംബക്കാരായിരുന്നു ഹാറൂന്‍ റശീദിന്റെ മന്ത്രിമാര്‍. യഹ്‌യയും മക്കളായ ജഅ്ഫര്‍, ഫദ്ല്‍ എന്നിവരുമായിരുന്നു മന്ത്രിമാരായിട്ടുണ്ടാ യിരുന്നത്. ജനപ്രിയഭരണം കാഴ്ചവെക്കാന്‍ ഹാറൂനിനെ സഹായിച്ചത് ബര്‍മക്കിക ളായിരുന്നു.

23 വര്‍ഷം ഭരിച്ച്, ക്രി 809 (ഹി.193)ല്‍ ഖുറാസാനിലേക്ക് യുദ്ധത്തിന് പോകവെ സനാബാദില്‍ വെച്ച് ഹാറൂന്‍ റശീദ് അന്ത്യയാത്രയായി. 47 വയസ്സായിരുന്നു പ്രായം.

 


 

Feedback