Skip to main content

വലീദുബ്നു അബ്ദില്‍ മലിക്ക് (1)

താരീഖുബ്‌നു സിയാദ്, മുഹമ്മദുബ്‌നു ഖാസിം, ഖുതൈബ, മൂസബ്‌നു നുസൈര്‍ എന്നീ സൈനിക നായകരും വലീദുബ്‌നു അബ്ദില്‍ മലിക്ക് (705-715) എന്ന അമീറും ഒന്നിച്ചു നിന്നപ്പോള്‍ ആഫ്രിക്കയിലും യൂറോപ്പിലും ഏഷ്യയിലും ഇസ്‌ലാമിന്റെ വെന്നിക്കൊടി പാറിയതിന് ലോകം സാക്ഷിയായി. ഇസ്‌ലാമിക ശില്പകല വികസിച്ച കാലം കൂടിയായിരുന്നു വലീദ് യുഗം.

ഹി. 50ലാണ് വലീദിന്റെ ജനനം. പിതാവിനെപോലെ വിജ്ഞാന കുതുകിയായിരുന്നില്ല. ഭാഷയില്‍ പോലും വലീദിന് പരിചയക്കുറവുണ്ടായിരുന്നു.

36-ാം വയസ്സില്‍ ഭരണമേല്ക്കുമ്പോള്‍ ഇസ്‌ലാമിക സാമ്രാജ്യം ശാന്തവും ക്ഷേമപൂര്‍ണവുമായിരുന്നു. അതുകൊണ്ടുതന്നെ സാമ്രാജ്യ വികസനത്തിലും നിര്‍മാണ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ പതിപ്പിച്ചു വലീദ്.

ഇതിന്റെ ഭാഗമായാണ് മധ്യേഷ്യയിലേക്ക് ഖുതൈ്വബതുബ്‌നു മുസ്‌ലിമിന്റെ നേതൃത്വത്തില്‍ സൈന്യത്തെ നിയോഗിച്ചത്. ട്രാന്‍സോക്‌സിയാന (മാവറാഅന്നഹ്ര്‍)യില്‍ ക്രി. 765ലാണ് ഖുത്വയ്ബയെത്തിയത്. ബുഖാറ, ഖുവാറസ്, സമര്‍ഖന്ത് എന്നിവ കീഴടക്കി. ഈ സ്ഥലങ്ങള്‍ പില്‍ക്കാലത്ത് ഉസ്ബക്കിസ്താന്‍, തുര്‍ക്കുമാനിസ്താന്‍, ഖസാക്കിസ്താന്‍, കിര്‍ഗിസ്താന്‍ എന്നീ പേരുകളിലാണ് അറിയപ്പെട്ടത്.

ശക്തമായ പ്രബോധന പ്രവര്‍ത്തനം വഴി ഇവിടെ ഇസ്‌ലാമിന് ആഴത്തില്‍ വേരോട്ടമുണ്ടായി. ഇവിടെനിന്ന് ഖുതൈ്വബ പോയത് ചൈനയിലേക്കാണ്. ഖുതൈ്വബയുടെ നിബന്ധനകള്‍ അംഗീകരിച്ച് കപ്പം നല്‍കാന്‍ ചൈനീസ് രാജാവ് തയ്യാറായി.

മുഹമ്മദുബ്‌നു ഖാസിമിന്റെ നേതൃത്വത്തിലാണ് സിന്ധിലേക്കുള്ള പട നീങ്ങിയത്. ക്രി. 710ല്‍ 6000 ഭടന്‍മാരടങ്ങുന്ന സൈന്യം ബലൂചിസ്താന്‍, മുല്‍ത്താന്‍, സിന്ധ് എന്നിവ കീഴടക്കി. ഇന്ത്യയിലെ ഖനൂജിലേക്ക് മുഹമ്മദ് നീങ്ങിയെങ്കിലും വലീദ് മരിച്ചതിനെ തുടര്‍ന്ന് പിന്തിരിയുകയാണ് ചെയ്തത്.

യൂറോപ്പിലെ അന്തുലുസ് (സ്‌പെയിന്‍) ലക്ഷ്യമാക്കി താരിഖുബ്‌നുസിയാദ് നീങ്ങിയതാണ് മറ്റൊരു സൈനിക മുന്നേറ്റം. മൂസബ്‌നു നുസൈ്വര്‍ താരിഖിനെ സഹായിക്കാനുണ്ടായിരുന്നു. 715ല്‍ വന്‍ യുദ്ധമുതലുമായി മടങ്ങുമ്പോള്‍ സ്‌പെയിന്‍ ഇസ്‌ലാമിന് കീഴിലെത്തിയിരുന്നു. ഈ വിജയ പരമ്പരകളെല്ലാം കേട്ട ശേഷം 715 (ഹി. 86)ലാണ് വലീദ് നിര്യാതനാവുന്നത്.

 

Feedback