Skip to main content

വിതരണ സംവിധാനം

ലോകമുസ്‌ലിംകള്‍ അനുഗൃഹീത ജലമായി കാണുന്ന സംസം വെള്ളം വിതരണം ചെയ്യാനായി വിപുലമായ സംവിധാനമാണ് സുഊദി അധികൃതര്‍ ഒരുക്കിയിട്ടുള്ളത്. സുഊദി ജിയോളജിക്കല്‍ സര്‍വെയ്ക്കു കീഴിലുള്ള സംസം സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് സെന്ററാണ് ഇതിനു നേതൃത്വം നല്‍കുന്നത്.

സംസം കിണറിന്റെ നാലുകിലോമീറ്റര്‍ ദൂരത്താണ് സംസം പരിശോധനഫാക്ടറിയുള്ളത്. ഈ ഫാക്ടറിയില്‍ പ്രതിദിനം 50 ലക്ഷം ലിറ്റര്‍ വെള്ളം സജ്ജീകരിക്കാനുള്ള സംവിധാനമുണ്ട്. ഇതിനടുത്ത് തന്നെ ബോട്ടിലിങ്ങ് കേന്ദ്രവുമുണ്ട്.

ദിനംപ്രതി ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ് ഈ കിണറ്റില്‍നിന്ന് പമ്പ് ചെയ്തുകൊണ്ടിരിക്കുന്നത്. കൃത്യമായിപ്പറഞ്ഞാല്‍ സെക്കന്‍ഡില്‍ 11 മുതല്‍ 18 വരെ ലിറ്റര്‍ വെള്ളം അഥവാ ഒന്നര മണിക്കൂറില്‍ ഒരു ലക്ഷം ലിറ്റര്‍! മസ്ജിദുല്‍ഹറാം, മസ്ജിദ്ദുന്നബവി, ജിദ്ദ വിമാനത്താവളം, മക്കയിലെ പ്രധാന ഹോട്ടലുകള്‍ എന്നിവിടങ്ങളിലായി 42 വിതരണ കേന്ദ്രങ്ങളാണ് ഉള്ളത്.

ഈ കേന്ദ്രങ്ങളില്‍നിന്ന് സദാസമയവും വെള്ളം ലഭിക്കും. ഹറം പള്ളിക്കകത്തു മാത്രം 2600 ക്യു ബിക്മീറ്റര്‍ വെള്ളവും പുറത്ത് 1400 ക്യുബിക് മീറ്ററും ദിനംതോറും വിതരണം ചെയ്യുന്നുവെന്നാണ് ഏശദേശകണക്ക്. ഇതിനുപുറമെ ദിനം പ്രതിയെത്തുന്ന ആയിരക്കണക്കിന് ഉംറ തീര്‍ഥാടകര്‍ക്കും ഹജ്ജിനായി എത്തുന്ന ലക്ഷങ്ങള്‍ക്കും തങ്ങളുടെ വീടുകളിലേക്ക് കൊണ്ടുപോകാന്‍ ബോട്ടിലുകളിലും നല്‍കുന്നു. 10,20 ലിറ്റര്‍ ബോട്ടിലുകളാണ് നല്‍കുന്നത്. വര്‍ഷത്തില്‍ രണ്ടുതവണ കഅ്ബ കഴുകാനും സംസം വെള്ളം ഉപയോഗിക്കുന്നു. ഇതെല്ലാം ഒരേയൊരു കിണറ്റില്‍ നിന്ന്. നിസ്സംശയം, ജലാശയങ്ങളില്ലാത്ത മക്കാമണലാരണ്യത്തിലെ ദിവ്യാത്ഭുതം തന്നെ ഈ നീരുറവ.

Feedback
  • Friday Mar 29, 2024
  • Ramadan 19 1445