Skip to main content

ഉളുഹിയത്ത്

ഇസ്‌ലാം നിശ്ചയിച്ച പുണ്യകര്‍മങ്ങളില്‍ ഒന്നാണ് ബലികര്‍മം അഥവാ. ദൈവപ്രീതിക്കു വേണ്ടി കന്നുകാലികളെ അറുത്ത് മാംസം ദരിദ്രര്‍ക്ക് നല്കുന്നതാണ് ഈ കര്‍മം. ബലിപെരുന്നാളിനോടനുബന്ധിച്ചാണ് ഇത് നിര്‍വഹിക്കേണ്ടത്. അല്ലാഹു പറഞ്ഞു: "ഓരോ സമുദായത്തിനും നാം ഓരോ ആരാധനാകര്‍മ്മം നിശ്ചയിച്ചിട്ടുണ്ട്. ഉപജീവനത്തിനായി അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടുള്ള കന്നുകാലികളെ അവന്‍റെ നാമം ഉച്ചരിച്ചു കൊണ്ട് അവര്‍ അറുക്കേണ്ടതിനു വേണ്ടിയത്രെ അത്" (ഖുര്‍ആന്‍ 22:34). "ആകയാല്‍ നീ നിന്‍റെ രക്ഷിതാവിന് വേണ്ടി നമസ്കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക"(ഖുര്‍ആന്‍ 108:2). ബലിയറുക്കല്‍ പ്രബലമായ സുന്നത്താണ്. 

ആട്, മാട്, ഒട്ടകം എന്നിവയെയാണ് ബലിയറുക്കേണ്ടത്. ഒട്ടകമാണെങ്കില്‍ അഞ്ചു വയസ്സും മാട് രണ്ട് വയസ്സും ആട് ഒരു വയസ്സും പൂര്‍ത്തിയായവ മാത്രമേ അറുക്കാന്‍ പാടുള്ളൂ. രോഗബാധയുള്ളതോ പ്രകടമായ ന്യൂനതകള്‍ ഉള്ളതോ ആയ മൃഗങ്ങളെ ബലിക്കായി ഉപയോഗിക്കരുത്. "നബി(സ്വ) യോട് ഇപ്രകാരം ചോദിക്കപ്പെട്ടു: ഉളുഹിയത്ത് അറുക്കപ്പെടുന്നവയില്‍ മാറ്റിനിര്‍ത്തേണ്ടവ ഏതൊക്കെ? അപ്പോള്‍ അദ്ദേഹം പറഞ്ഞു: നാല് ഇനങ്ങളാണവ. പ്രകടമായ മുടന്തുള്ളവ, പ്രകടമായ കണ്ണ് കേടുള്ളവ, പ്രകടമായ രോഗബാധയേറ്റവ, മജ്ജ നഷ്ടപ്പെട്ട് മെലിഞ്ഞൊട്ടിയവ"(അഹ്മദ്).

ബലിമൃഗത്തിന് വലിയ വില വന്നേക്കാം. അതിനാല്‍ ബലിമൃഗത്തില്‍ പണം നല്കി പങ്കാളികളായി ഒന്നിച്ച് അറുക്കുവാന്‍ ഇസ്‌ലാം അനുവദിക്കുന്നു. എന്നാല്‍ ഒട്ടകം, മാട് തുടങ്ങിയവയില്‍ മാത്രമേ പങ്കാളിത്തം പാടുള്ളൂ. ഇവയില്‍ ഏഴു പങ്കാളികള്‍ വരെയാവാം. ആടാണ് ബലിമൃഗമെങ്കില്‍ പങ്കാളികള്‍ ഉണ്ടാവാന്‍ പാടില്ല.

ബലിപെരുന്നാള്‍ നമസ്കാര ശേഷമാണ് ബലികര്‍മം ചെയ്യേണ്ട സമയം ആരംഭിക്കുന്നത്. ദുല്‍ഹിജ്ജ പത്ത്, പതിനൊന്ന്, പന്ത്രണ്ട്, പതിമൂന്ന് ദിവസങ്ങളിലായി എപ്പോഴെങ്കിലും ചെയ്താല്‍ മതിയാകും. പ്രവാചകന്‍(സ്വ) പറഞ്ഞു: "നമ്മുടെ ഈ ദിവസം തുടങ്ങുന്നത് പെരുന്നാള്‍ നമസ്കാരം കൊണ്ടാണ്. അത് നിര്‍വഹിച്ച് മടങ്ങിയ  ശേഷം ബലികര്‍മ്മം നിര്‍വഹിക്കുകയും ചെയ്യും. ആരെങ്കിലും ഇതുപോലെ ചെയ്താല്‍ അവന്‍ നമുടെ ചര്യ പിന്തുടര്‍ന്നിരിക്കുന്നു. എന്നാല്‍ ആരെങ്കിലും പെരുന്നാള്‍ നമസ്കാരത്തിന് മുന്‍പായി അറുത്താല്‍ അത് തന്‍റെ കുടുംബത്തിന് ഇറച്ചിക്ക് വേണ്ടിയുള്ള ഒരു കാര്യം മാത്രമാണ്. അതൊരിക്കലും ഉളുഹിയ്യത്തായി പരിഗണിക്കപ്പെടുകയില്ല" (ബുഖാരി).

ബലിമാംസത്തില്‍ നിന്ന് അറുത്ത വ്യക്തി ഭക്ഷിക്കുകയും പാവപ്പെട്ടവര്‍ക്കും അഗതികള്‍ക്കും വിതരണം ചെയ്യുകയും വേണം. മൂന്നിലൊന്ന് മാംസം വരെ അറുത്ത വ്യക്തിക്ക് എടുക്കാവുന്നതാണ്.

ഉളുഹിയ്യത്ത് മാംസം അത് ഭക്ഷിക്കുന്നവരായ അമുസ്‌ലിംകള്‍ക്കും നല്കാവുന്നതാണ്. ജീവന്‍റെ നില്‍നില്പിനാവ്ശ്യമായ ഭക്ഷണം എന്ന നിലയില്‍ അത് ഇസ്‌ലാം വിലക്കുന്നില്ല. മാനുഷിക പരിഗണനക്കും സൗഹൃദത്തിനും ഇസ്‌ലാം പ്രാധാന്യം കല്‍പിക്കുന്നു.

ബലിയറുക്കുവാന്‍ ഉദ്ദേശിക്കുന്ന വ്യക്തി ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടാല്‍ അറവ് കഴിയുന്നതുവരെ നഖമോ മുടിയോ വെട്ടാതിരിക്കുന്നതാണ് സുന്നത്ത്. നബി(സ്വ) പറഞ്ഞു: "നിങ്ങള്‍ ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടാല്‍ ഉളുഹിയ്യത്ത് അറുക്കാന്‍ ഉദ്ദേശിക്കുന്നവരാണ് എങ്കില്‍, അവര്‍ അവരുടെ മുടിയും നഖവും നീക്കം ചെയ്യാതിരിക്കട്ടെ"(മുസ്‌ലിം).

Feedback