Skip to main content

ഗണിതം

അറബ് ഗണിത ശാസ്ത്രം ഭാരതീയ വിജ്ഞാനങ്ങളോട് കടപ്പെട്ടിരിക്കുന്നതു പോലെ ആധുനിക ഗണിത ശാസ്ത്രം അറബികളോടും കടപ്പെട്ടിരിക്കുന്നു. ക്രി.771 (ഹി.154)ല്‍ ബഗ്ദാദ് സന്ദര്‍ശിച്ച ഒരു ഇന്ത്യന്‍ സഞ്ചാരി 'സിദ്ധാന്ത' എന്ന ഒരു ജ്യോതിര്‍ ഗണിത ഗ്രന്ഥം ഖലീഫ മന്‍സൂറിനു സമ്മാനിച്ചു. മുറാദുബ്‌നു ഇബ്‌റാഹിമുല്‍ ഫസരി ഈ സംസ്‌കൃത ഗ്രന്ഥം 806ല്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്തു. വ്യഖ്യാത ഗണിത ശാസ്ത്രജ്ഞനായ മുഹമ്മദ് ബ്‌നു മൂസല്‍ ഖവാരിസ്മി ഗവേഷണ നിരീക്ഷണത്തിലൂടെ ഈ ശാസ്ത്ര ശാഖ വികസിപ്പിച്ചു. ഭാരതീയ-ഗ്രീക്ക് രീതികളെ സമന്വയിപ്പിച്ച് തനതായ ഒരു രീതി ആവിഷ്‌കരിച്ചു. 


മേല്‍പ്പറഞ്ഞ സഞ്ചാരി സമ്മാനിച്ച മറ്റൊരു ഇന്ത്യന്‍ ഗ്രന്ഥത്തില്‍ നിന്നാണ് അറബികള്‍ അക്കവുമായി പരിചയപ്പെടുന്നത്. 1,2,3,4,.. ഈ അക്കങ്ങള്‍ ഇന്ന് അറബി അക്കങ്ങള്‍ എന്നാണറിയപ്പെടുന്നത്. കാരണം നിരവധി ന്യൂനതകളുണ്ടായിരുന്ന റോമന്‍ അക്കം ഉപയോഗിച്ചിരുന്ന യൂറോപ്യര്‍ക്ക് ഈ അക്കസമ്പ്രദായം ലഭിച്ചത് അറബികളില്‍ നിന്നാണ്. പൂജ്യവും ദശാംശവും അറബികള്‍ ഇന്ത്യയില്‍ നിന്ന് സ്വീകരിച്ച് യൂറോപ്യര്‍ക്ക് നല്‍കുകയായിരുന്നു. യൂറോപ്യര്‍ റോമന്‍ അക്കങ്ങള്‍ക്കു പകരം അറബ് അക്കങ്ങള്‍ ഉപയോഗിച്ചു തുടങ്ങി. ട്രിഗോണമെറ്ററിയും ആള്‍ജിബ്രയും ലോകത്തിന് സംഭാവന ചെയ്തത് അറബികളാണ്. അവയുടെ ആവിഷ്‌കര്‍ത്താക്കള്‍ യഥാക്രമം അല്‍ ഖത്വാനിയും ഖവാരിസ്മിയുമായിരുന്നു. മുഹമ്മദ് മൂസല്‍ ഖവാരിസ്മിയുടെ 'അല്‍ ജബ്ര്‍ വല്‍ മുഖാബല' എന്ന കൃതി ഇന്നും ആള്‍ജിബ്രയുടെ ആധികാരിക ഗ്രന്ഥമായി ഗണിക്കപ്പെടുന്നു.


 

Feedback