Skip to main content

മന്‍സൂര്‍ സൈഫുദ്ദീന്‍ ഖലാവൂന്‍

ബൈബറസിനു ശേഷം അദ്ദേഹത്തിന്റെ മക്കളായ മുഹമ്മദ് സഈദ് നൂറുദ്ദീനും (ക്രി. 1277-79) സലാമുഷ്ബിന്‍ ബൈബറസും (1279) അധികാരമേറ്റെങ്കിലും അവരുടെ പ്രായക്കുറവ് മറ്റുള്ളവര്‍ മുതലെടുത്തു. അതോടെ അവര്‍ സ്ഥാനഭ്രഷ്ടരാക്കപ്പെട്ടു.

ഇവര്‍ക്കു പിന്നാലെ അധികാരമേറ്റത് മലിക് അല്‍ മന്‍സൂര്‍ സൈഫുദ്ദീന്‍ ഖലാവൂനാണ് (ക്രി. 1279-1290) അടിമവംശ സാമ്രാജ്യത്തിലെ മികച്ച പ്രതിഭകളിലൊരാള്‍. അയ്യൂബി സുല്‍ത്താന്‍ സ്വാലിഹ് റഷ്യയില്‍ നിന്ന് ആയിരം ദിര്‍ഹം നല്‍കി സ്വന്തമാക്കിയതാണ് മന്‍സൂറിനെ. സ്വപ്രയത്‌നം കൊണ്ട് സാമ്രാജ്യത്തിന്റെ തലപ്പെത്തെത്തിയ മന്‍സൂര്‍ ഇസ്‌ലാമിക സാമൂഹിക വ്യവസ്ഥയുടെ പ്രതികളിലൊന്നാണ്.

തന്റെ ഏഴു വയസ്സുകാരനായ ശിഷ്യന്‍ സലാമിഷില്‍ നിന്ന് ക്രി. 1279ല്‍ അധികാരം പിടിച്ച മന്‍സൂറിനു മുന്നില്‍ പ്രതിസന്ധികളേറെയുണ്ടായിരുന്നു. മുന്‍ ജനറലായിരുന്ന സുന്‍ക്രര്‍ സിറിയ കേന്ദ്രമാക്കി അഴിച്ചു വിട്ട കലാപം അടിച്ചമര്‍ത്തി. 1280ല്‍ ഈജിപ്തും ഖുദുസും പിടിക്കാന്‍ മനു തൈമൂറിന്റെ നായകത്വത്തില്‍ താര്‍ത്താരികള്‍ സിറിയയിലെത്തി. വിവിധ ദേശക്കാരായ ക്രൈസ്തവരടങ്ങുന്ന ഈ മംഗോള്‍-താര്‍ത്താര്‍ സേനയെ ഹിംസില്‍ വെച്ച് മന്‍സൂര്‍ നേരിട്ടു. താര്‍ത്താരികള്‍ പരാജയപ്പെടുകയും ചെയ്തു.

വിജയത്തില്‍ മതിമറന്ന മുസ്‌ലിംകള്‍ ക്രൈസ്തവരെ നിര്‍ബന്ധിച്ച് മതം മാറ്റി. നിരവധി പേര്‍ ഇസ്‌ലാം ആശ്ലേഷിക്കുകയും ചെയ്തു. എന്നാല്‍ ഇതിനെതിരെ മുസ്‌ലിം പണ്ഡിതര്‍ രംഗത്തുവരികയും നിര്‍ബന്ധിത മാറ്റം ശരീഅത്തു വിരുദ്ധമാണെന്നും പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് മതം മാറിയ ക്രൈസ്തവര്‍ പൂര്‍വ മതത്തിലേക്കു തന്നെ തിരിച്ചു പോയി.

പിന്നീട്, ഇതേ ക്രൈസ്തവര്‍ (താര്‍ത്താരികള്‍) കൂട്ടമായി ഇസ്‌ലാമിനെ പുല്‍കിയതിന് ചരിത്രം സാക്ഷിയുമായി. 

സിറിയയില്‍ നിന്ന് അധിനിവേശക്കാരെ അപ്പാടെ തുരത്തി. ലതാക്കിയ, ട്രിപ്പോളി, മര്‍ക്കബ് എന്നീ പ്രദേശങ്ങളെല്ലാം ജയിച്ചടക്കി.

വ്യാപാര, ആരോഗ്യ മേഖലകളില്‍ വന്‍ പുരോഗതിയുണ്ടായ കാലമാണ് മന്‍സൂറിന്റേത്. ശ്രീലങ്കയുമായി അദ്ദേഹം കച്ചവടബന്ധമുണ്ടാക്കി. കെയ്‌റോവിലെ മന്‍സൂരിയ ആശുപത്രിയും മെഡിക്കല്‍ കോളേജും അദ്ദേഹം സ്ഥാപിച്ചതാണ്.

പത്തു വര്‍ഷത്തെ ഭരണത്തിനൊടുവില്‍ ക്രി. 1290ല്‍ (ഹി. 689) അദ്ദേഹം ചരമമടഞ്ഞു.

Feedback