Skip to main content
ere

യുക്തിവാദം

യുക്ത്യാധിഷ്ടിതമായ ഒരു ചിന്താരീതിയാണ് യുക്തിവാദം (Rationalism) എന്നു പറയാം. എന്നാല്‍ നിരീശ്വരവാദം, മതനിരാസവാദം എന്നൊക്കെയാണ് ഇന്ന് യുക്തിവാദം അറിയപ്പെടുന്നത്. പദാര്‍ഥലോകത്തിനപ്പുറം ഒന്നുമില്ല എന്ന പദാര്‍ഥവാദമാണ് യുക്തിവാദികള്‍ ആദര്‍ശമാക്കുന്നത്. Materialism എന്ന് ഇതറിയപ്പെടുന്നു. ഇതിന് ഭൗതികവാദം എന്നും പറയുന്നു. ദൈവം, പരലോകം തുടങ്ങിയ വിശ്വാസകാര്യങ്ങള്‍ യുക്തിവാദികള്‍ നിരാകരിക്കുന്നു. ഈ പദാര്‍ഥ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവില്ല. പദാര്‍ഥത്തിന് ഒരു തുടക്കമില്ല; ഒടുക്കവുമില്ല. ഇത്തരം വാദങ്ങള്‍ അവരെ എത്തിച്ചത് പ്രപഞ്ചം സ്വയംഭൂ ആണെന്ന വാദത്തിലാണ്. യുക്തി നശിക്കുമ്പോള്‍ ദൈവവിശ്വാസിയാകും എന്നാണ് യുക്തിവാദം. 

ഇന്ത്യന്‍ പശ്ചാത്തലത്തിലുള്ള നിരീശ്വരസിദ്ധാന്തങ്ങളാണ് അജ്‌ഞേയതാ വാദം, അനുഭവ വാദം, ചാര്‍വാക ദര്‍ശനം, ലോകായതം മുതലായവ. ഇന്ത്യന്‍ ദാര്‍ശനികരില്‍ പലരും ദൈവ വിശ്വാസികളായിരുന്നില്ല. ഇന്ത്യയിലുടലെടുത്ത ബുദ്ധ, ജൈന മതങ്ങള്‍ പോലും വിശ്വാസബന്ധിതമല്ല.

പദാര്‍ഥ പ്രപഞ്ചത്തിനപ്പുറത്തുള്ളതെല്ലാം നിഷേധിക്കുന്ന യുക്തിവാദികള്‍ പക്ഷേ, ജീവന്‍ എന്താണെന്ന് പറയാന്‍ കഴിയാതെ കുഴങ്ങി. പദാര്‍ഥലോകത്തെപ്പറ്റിയുള്ള പഠനമാണല്ലോ ശാസ്ത്രം. ജീവന്‍ എന്താണെന്നോ എവിടെ നിന്നു വന്നുവെന്നോ ശാസ്ത്രത്തിനു പറയാന്‍ കഴിയുന്നില്ല. മനസ്സ് നിര്‍വചിക്കാനും ശാസ്ത്രത്തിനായില്ല. ശാസ്ത്രം വളര്‍ന്നു. ഇന്‍ഫര്‍മേഷന്‍ തിയറി പുരോഗമിച്ചു. ഇന്‍ഫര്‍മേഷന്‍ എന്ന വസ്തുതയെ പദാര്‍ഥലോകത്തില്‍ പരിമിതപ്പെടുത്താന്‍ കഴിയില്ല. ഡി.എന്‍.എയും ആര്‍.എന്‍.എയും സംബന്ധമായ പഠനങ്ങളും ഗവേഷണ ഫലങ്ങളും വന്നു. അവയൊന്നും പദാര്‍ഥലോകത്തില്‍ ഒതുങ്ങുന്നില്ല. 

ജര്‍മന്‍ ഫെഡറല്‍ ഫിസിക്‌സ് ആന്റ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. വെര്‍നര്‍ ഗിറ്റ് പറയുന്നു: ''കോഡിംഗ് സമ്പ്രദായം എല്ലായപ്പോഴും പദാര്‍ഥാതീതമായതും ബുദ്ധി ഉപയോഗിക്കേണ്ടതുമായ ഒരു പ്രവൃത്തിയാണ്. ഒരു ഭൗതിക പദാര്‍ഥത്തിന് അറിവിന്റെ ഒരു കോഡിനെ ഉത്പാദിക്കാനാവില്ല'' (In the Beginning Was Information) 

പദാര്‍ഥ ലോകത്തിനപ്പുറമുള്ള കാര്യങ്ങളാണ് 'വിശ്വാസം' എന്ന് മതങ്ങള്‍ പറയുന്നു. വിശ്വാസനിരാസം ആദര്‍ശമാക്കിയ പദാര്‍ഥവാദികള്‍ക്കാകട്ടെ പലതും വിശദീകരിക്കാന്‍ കഴിയുന്നുമില്ല. മാത്രമല്ല മൂല്യങ്ങള്‍, സദാചാരബോധം തുടങ്ങിയവ ദൈവികമായി ലഭിച്ചതാണ് എന്ന് മതവാദികള്‍ സിദ്ധാന്തിക്കുമ്പോള്‍ പദാര്‍ഥവാദിക ള്‍ക്ക് മൂല്യങ്ങള്‍ നിരാകരിക്കാനോ മൂല്യസ്രോതസ് കണ്ടെത്താനോ കഴിയാതെ കുഴങ്ങേണ്ടി വന്നു. ദൈവത്തിന്റെ സ്ഥാനത്ത് ശാസ്ത്രത്തെ പ്രതിഷ്ഠിച്ച യുക്തിവാദി കള്‍ക്ക് സ്വന്തം മനോവ്യാപാരം പോലും ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍വചിക്കാനാവുന്നില്ല. 

മെറ്റീയരിലിസവും ഡാര്‍വിനിസവും പ്രമാണമാക്കിയിരുന്ന പദാര്‍ഥവാദികള്‍ക്ക് പിടിച്ചു നില്ക്കാനായില്ല. തങ്ങളുടെ വിശ്വാസനിരാസ സിദ്ധാന്തം അവര്‍ക്ക് കൈയൊഴിക്കേണ്ടി വന്നു.  ശാസ്ത്രം വളര്‍ന്നാല്‍ ദൈവവിശ്വാസം ഇല്ലാതാവുമെന്ന് സിദ്ധാന്തിച്ചവര്‍ക്കേറ്റ അടിയായിരുന്നു 2007 ല്‍ പ്രസിദ്ധീകരിച്ച 'ആന്റണി ഫ്‌ളൂ'വിന്റെ There is a God എന്ന ഗ്രന്ഥം. How the World's Most Notorious Atheist Changed His Mindഎന്ന മുഖവരികളോടെ പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിന്റെ മുഖചിത്രം പോലും പ്രതീകാത്മക മാണ്. There is no God എന്നെഴുതിയ ശേഷം no വെട്ടിക്കളഞ്ഞ് a എന്നെഴുതിയത് നാസ്തികതയില്‍ നിന്നുള്ള മാറ്റത്തിന്റെ പ്രഖ്യാപനമായിരുന്നു. ഇങ്ങനെ സൈദ്ധാന്തികമായി പിടിച്ചു നില്ക്കാനാവാതെ ഭൗതികവാദം ക്ഷയിച്ചു വന്നു.

ദൈവനിഷേധമെന്ന് വ്യക്തമായി പറയാതെ ദൈവത്തെയും മതത്തെയും വെറുപ്പായി കാണുന്ന നവനാസ്തികതയാണ് തുടര്‍ന്നു വന്നത്. Atheism (ദൈവനിഷേധത്തി)നു പകരം misotheism (ദൈവ വെറുപ്പ്) ആണ് രംഗത്തു വന്നുകൊണ്ടിരിക്കുന്നത്. റിച്ചാര്‍ഡ് ഡോക്കിന്‍സ് ആണ് നവനാസ്തികയുടെ ആചാര്യന്‍. ഇംഗ്ലണ്ടുകാരനായ ഡോക്കിന്‍സിന്റെ The God Delusion (ദൈവവിഭ്രാന്തി) എന്ന ഗ്രന്ഥം ഇതിനു തെളിവാണ്. 2006 ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകം നവനാസ്തികര്‍ തങ്ങളുടെ പ്രമാണമായി സ്വീകരിക്കുന്നു. എന്നാല്‍ 2006 ല്‍ തന്നെ പ്രസിദ്ധീകരിക്കപ്പെട്ട The Language of God എന്ന ഗ്രന്ഥം നവനാസ്തികര്‍ക്കുള്ള വായടപ്പന്‍ മറുപടിയാണ്. അമേരിക്കന്‍ ജനിതക ശാസ്ത്രജ്ഞനായ ഫ്രാന്‍സിസ് കോളിന്‍സ് ആണ് The Language of God ന്റെ കര്‍ത്താവ്. 

പലതരത്തിലുള്ള അസംതൃപ്തികളും നിറഞ്ഞ യുവമനസുകളെ സന്ദേഹത്തിന്റെ വഴിയിലേക്കെത്തിക്കുക എന്നതാണ് നവനാസ്തികയുടെ രീതി. സംശയാലുവായി ത്തീര്‍ന്നവര്‍ വഴിയറിയാതെ ഉഴലുകയാണ് ഫലം. വസ്തുനിഷ്ഠമായി കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുകയുമില്ല. നവനാസ്തികത ബാഹ്യമായി പൊതുവില്‍ മതങ്ങള്‍ക്കെ തിരാണെങ്കിലും ഇസ്‌ലാമിനെ എതിര്‍ക്കുക എന്നതാണ് അതിനുള്ളിലെ അജണ്ട. ഭീകരതയുടെ ലാബല്‍ ഇസ്‌ലാമിന്റെ മേല്‍ ചാര്‍ത്തുന്നതില്‍ ഇവര്‍ക്കും പങ്കുണ്ട്. 

Feedback