Skip to main content

രണ്ടാം കുരിശു യുദ്ധം

വിശുദ്ധ നഗരവും ഖുദ്‌സും പിടിവിട്ടതോടെ മുസ്്‌ലിംകള്‍ ഉണര്‍ന്നു.  പാശ്ചാത്യര്‍ക്കെതിരെ ഒന്നിച്ച് പോരാടണമെന്നതിന് പകരം ഭിന്നിച്ചു നിന്നതിന്റെ ഭവിഷ്യത്ത് അവരെ മാറിച്ചിന്തിപ്പിച്ചു.  മുസ്്‌ലിം പണ്ഡിതര്‍ ഐക്യത്തിനായി ശ്രമിച്ചു.

1102ല്‍ തന്നെ അര്‍റംല നഗരം ഈജിപ്ത് തിരിച്ചു പിടിച്ചു. 1144 ഡിസംബര്‍ 23 (539) ജുമാദല്‍ ഉഖ്റാ 26ന്) റഹാ ഭരണകൂടത്തെ ഇമാമുദ്ദീന്‍ സങ്കിയും തകര്‍ത്തു. 28 ദിവസം നീണ്ടുനിന്ന ഉപരോധത്തിനൊടുവിലാണ് റഹാനഗരം സങ്കി പിടിച്ചത്. ഇമാമുദ്ദീന്റെ മരണശേഷം മകന്‍ നൂറുദ്ദീനും ക്രൈസ്തവ ഭരണകൂടങ്ങള്‍ക്കെതിരെ പടനയിച്ചു.

ഇതോടെ ക്രൈസ്തവര്‍ പോപ്പിന്റെ സഹായം തേടി.  രണ്ടാം കുരിശു യുദ്ധത്തിനൊരുങ്ങാന്‍ പോപ്പ് ആഹ്വാനം മുഴുക്കി.  ജര്‍മ്മന്‍ ചക്രവര്‍ത്തി കോണ്‍റാഡ് മൂന്നാമനും ഫ്രഞ്ച് രാജാവ് ലൂയി ഏഴാമനും മടിച്ചാണെങ്കിലും പോപ്പിന്റെ ആഹ്വാനം സഫലീകരിച്ചു. 90,000 ഭടന്‍മാരുമായി ക്രി. 1147 (ഹി. 1542) അവര്‍ സിറിയയെ ലക്ഷ്യമാക്കി പുറപ്പെട്ടു.

ഒന്നാം കുരിശ് യുദ്ധത്തില്‍ നിന്നു വ്യത്യസ്തമായി രണ്ടാം കുരിശു യുദ്ധം ക്രൈസ്തവര്‍ക്കു മുന്നില്‍ കടമ്പങ്ങളേറെയുണ്ടാക്കി. സൈനികരില്‍ മാതാവേശം കുറഞ്ഞതും രാഷ്ട്രീയ കാര്യങ്ങളില്‍ പോപ്പ് ഇടപെടുന്നതും ഒന്നാം യുദ്ധത്തിലൂടെ ആര്‍ജിച്ചെടുത്ത വന്‍ സമ്പത്ത് അവരിലുണ്ടാക്കിയ ആഡംബര ഭ്രമവും എല്ലാം കുരിശു പടക്ക് തിരിച്ചടിയായിരുന്നു.

ഏഷ്യാെൈമനറില്‍ വെച്ചു തന്നെ ഇവര്‍ക്ക് മുസ്‌ലിംകളില്‍ നിന്ന് ആദ്യ തിരിച്ചടി നേരിട്ടു. പട്ടിണിയും രോഗവും കുരിശുസേനാനികളില്‍ ചിലരുടെ ജീവനെടുത്തു. ബാക്കിയുള്ളവരുമായാണ് അവര്‍ ദമസ്‌ക്കസ് ഉപരോധിക്കാന്‍ പോയത്.

എന്നാല്‍ നൂറുദ്ദീന്‍ സങ്കിയുടെ നേതൃവൈഭവത്തിനു മുന്നില്‍ കോണ്‍റാഡ് മൂന്നാമനും ലൂയി ഏഴാമനും പിന്‍വാങ്ങുകയല്ലാതെ വഴിയില്ലാതായി.  ആയുധങ്ങള്‍ പോലും ഉപേക്ഷിച്ചാണ് കുരിശ് സേനാനികള്‍ ദമസ്‌ക്കസില്‍ നിന്ന് പോയത്.

ഇതിനിടെ, ദമസ്‌ക്കസിലെ മുസ്ലിം ഭരണാധികാരി മുഈനുദ്ദീന്‍ കുരിശു പടയുമായി സഖ്യമുണ്ടാക്കാന്‍ ശ്രമം നടത്തിയിരുന്നു.  ഇയാളെ സിറിയക്കാര്‍ തന്നെ പുറംതള്ളി ഭരണം നൂറുദ്ദീനെ ഏല്പിച്ചു. 

അന്താക്കിയയും ട്രിപ്പോളിയും പിടിച്ച് നൂറുദ്ദീന്‍ ജൈത്രയാത്ര തുടര്‍ന്നു. കുരിശുപട തിരിച്ചു പോയതോടെ രണ്ടാം കുരിശുയുദ്ധം അവസാനിക്കുകയും ചെയ്തു.  1149ല്‍.


 

Feedback