Skip to main content

സത്യനിഷേധികളുടെ നിലപാടുകള്‍

സത്യ സന്ദേശം ഉള്‍ക്കൊള്ളാനും അത്‌സ്വീകരിക്കാനും കൂട്ടാക്കാതെ ഉദ്ബോധനങ്ങളെ നിഷേധിച്ചു തള്ളിയവര്‍ പരലോകത്ത് വരുമ്പോള്‍ സത്യം ഉള്‍ക്കൊള്ളാത്തതിലും ചിന്തിക്കാത്തതിലും ഖേദിക്കും. സ്വര്‍ഗത്തില്‍ പ്രവേശിക്കാനോ അല്ലാഹുവിന്റെ കാരുണ്യം അനുഭവിക്കാനോ സാധിക്കാതെ അവര്‍ വിലപിക്കുന്നത് ഇപ്രകാരമാണ്:

''ഞങ്ങള്‍ കേള്‍ക്കുകയോ ചിന്തിക്കുകയോ ചെയ്തിരുന്നെങ്കില്‍ ഞങ്ങള്‍ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളുടെ കൂട്ടത്തിലാകുമായിരുന്നില്ല എന്നു അവര്‍ പറയും'' (67:10).

ചിന്തിക്കാനും വിവേക പൂര്‍ണമായ തീരുമാനത്തിലെത്തി പ്രവര്‍ത്തിക്കാനുമെല്ലാം കഴിവുള്ളവര്‍ തന്നെ കണ്ണും കാതും ബുദ്ധിയും ഉപയോഗപ്പെടുത്തി ചിന്തിക്കാതെ അശ്രദ്ധയിലും അവിശ്വാസത്തിലും ഉറച്ച് നില്‍ക്കുന്നു. അവരുടെ ഈ നിലപാട് സത്യാസത്യ വിവേചന ചിന്തയോ ബുദ്ധിയോ ഇല്ലാതെ ജീവിക്കുന്ന കാലികളേക്കാള്‍ അവരെ അധഃപതിച്ചവരാക്കുന്നു. 

അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും അല്ലാഹുവിന്റെ അടുക്കല്‍ ജന്തുക്കളില്‍ വെച്ച് ഏറ്റവും മോശപ്പെട്ടവര്‍ സത്യ നിഷേധികളാവുന്നു. ആകയാല്‍ അവര്‍ വിശ്വസിക്കുകയില്ല. അവരില്‍ ഒരു വിഭാഗവുമായി നീ കരാറില്‍ ഏര്‍പ്പെടുകയുണ്ടായി. എന്നിട്ട് ഓരോ തവണയും തങ്ങളുടെ കരാര്‍ അവര്‍ ലംഘിച്ച് കൊണ്ടിരുന്നു. അവര്‍(അല്ലാഹുവെ) സൂക്ഷിക്കുന്നുമില്ല'' (8:55,56).

അല്ലാഹു പറയുന്നു: ''സത്യനിഷേധികളെ സംബന്ധിച്ചിടത്തോളം നീ അവര്‍ക്ക് താക്കീത് നല്‍കിയാലും ഇല്ലെങ്കിലും സമമാകുന്നു. അവര്‍വിശ്വസിക്കുന്നതല്ല. അവരുടെ മനസ്സുള്‍ക്കുംകാതിനും അല്ലാഹുമുദ്ര വെച്ചിരിക്കുകയാണ്. അവരുടെ ദൃഷ്ടികളിന്മേലും ഒരു മൂടിയുണ്ട്. അവര്‍ക്കാകുന്നു കനത്ത ശിക്ഷയുള്ളത്'' (2:6,7).
 

Feedback