Skip to main content

സ്വര്‍ണത്തിന്റെയും വെള്ളിയുടെയും സകാത്ത്

ഏതുകാലത്തും സമ്പദ്ഘടനയുടെ ആധാരശിലയാണ് സ്വര്‍ണവും വെള്ളിയും. ഇന്ന് ലോകത്ത് നിലവിലുള്ള നാണയവ്യവസ്ഥയുടെ മാനദണ്ഡം തന്നെ സ്വര്‍ണമാണ്. നബി(സ്വ)യുടെ കാലത്ത് (പിന്നീടും) സ്വര്‍ണവും വെള്ളിയും നാണയമായിട്ടാണ് വിനിമയം ചെയ്യപ്പെട്ടിരുന്നത്.
ഓരോ വിശ്വാസിയും തന്‍റെ സമ്പത്തിന് സകാത്ത് നല്കണമെന്ന ഇസ്ലാമിലെ അടിസ്ഥാന അനുഷ്ഠാനത്തിന്‍റെ പരിധിയില്‍ സ്വര്‍ണവും വെള്ളിയും മുന്‍പന്തിയിലുണ്ട്. സ്വര്‍ണവും വെള്ളിയും ഇന്ന് നാണയമായി എവിടെയും ഉപയോഗത്തിലില്ല. എങ്കിലും സമ്പത്തിന്‍റെയും നിക്ഷേപത്തിന്‍റെയും പ്രധാന ഘടകമാണ് അവ രണ്ടും. അവ ചെലവഴിക്കാതെ കുന്നുകൂട്ടി വെയ്ക്കുന്നത് മതവിരുദ്ധ പ്രവണതയാണ്.  

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: "സ്വര്‍ണവും വെള്ളിയും നിക്ഷേപിച്ചുവെക്കുകയും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെക്കുറിച്ചു സന്തോഷവാര്‍ത്ത അറിയിക്കുക. അവ നരകാഗ്നിയില്‍ ഇട്ട് ചുട്ടുപഴുപ്പിച്ച്, അതുകൊണ്ട് അവരുടെ നെറ്റികളിലും പാര്‍ശ്വങ്ങളിലും മുതുകുകളിലും ചൂട് വെക്കപ്പെടുന്ന ദിവസം (അവരെ അറിയിക്കും: നിങ്ങള്‍ നിങ്ങള്‍ക്കായി സംഭരിച്ചു വെച്ചതാണിത്. അതിനാല്‍ നിങ്ങള്‍ നിക്ഷേപിച്ചു വെച്ചിരുന്നത് നിങ്ങള്‍ തന്നെ ആസ്വദിച്ചുകൊള്ളുക"(9:34,35).

സ്വര്‍ണവും വെള്ളിയും ഒരു വ്യക്തിയുടെ കൈവശമുണ്ടെങ്കില്‍ അതിനു ഓരോന്നിനും അവയുടെ നിസ്വാബ് പൂര്‍ത്തിയാകേണ്ടതാണ്. രണ്ടും ഒന്നിച്ചു നിസ്വാബിനായി കണക്കുകൂട്ടേണ്ടതില്ല .

ഒരു വ്യക്തി തന്‍റെ പക്കലുള്ള നിസ്വാബ് പൂര്‍ത്തിയായ ഒരു ധനംകൊണ്ട് മറ്റൊന്ന് വാങ്ങിയാലും, ആദ്യത്തെ ധനത്തിനു നിസ്വാബ്  തികഞ്ഞത് മുതല്‍ തന്നെ വര്‍ഷം കണക്കുകൂട്ടേണ്ടതാണ്. ഉദാ:  ഒരാള്‍  തന്‍റെ പക്കലുണ്ടായിരുന്ന, ഒന്നാം മാസം മുതല്‍ നിസ്വാബ് പൂര്‍ത്തിയായി വര്‍ഷം തികയാന്‍ കാത്തിരിക്കുന്ന പണം കൊണ്ട് അഞ്ചാം മാസം സ്വര്‍ണം വാങ്ങി. അല്ലെങ്കില്‍ കൈവശമുള്ള നിസ്വാബ് തികഞ്ഞ സ്വര്‍ണം വിറ്റു പണമാക്കി മാറ്റി. ഇവിടെ ഇയാളുടെ സകാത്തിന്‍റെ വര്‍ഷം കണക്കാക്കേണ്ടത് ഒന്നാം മാസം മുതലാണ് അഞ്ചാം മാസം മുതലല്ല.

വെള്ളിയുടെ നിസ്വാബ്

അഞ്ച് ഊഖിയയില്‍ കുറഞ്ഞതിന് സകാത്ത് നിര്‍ബന്ധമില്ല (ബുഖാരി). 40 ദിര്‍ഹമാണ് ഒരു ഊഖിയ. അഞ്ച് ഊഖിയ 200 ദിര്‍ഹം.  അപ്പോള്‍ 200 ദിര്‍ഹമാണ് (590 ഗ്രാം) വെള്ളിയുടെ നിസാബ്.  

സ്വര്‍ണത്തിന്‍റെ നിസ്വാബ് (സകാത്ത് നിര്‍ബന്ധമാകുന്ന പരിധി)

സ്വര്‍ണത്തിന്‍റെ നിസ്വാബ് പ്രാമാണികമായി ഹദീസില്‍ വന്നിട്ടില്ല. 200 ദിര്‍ഹമിന് (വെള്ളി നാണയം) തുല്യമായിരുന്നു അക്കാലത്ത് 20 ദിനാര്‍ (സ്വര്‍ണ നാണയം). ആയതിനാല്‍ സ്വര്‍ണത്തിന്‍റെ നിസ്വാബ് 20 ദിനാര്‍ എന്നാണ് പണ്ഡിതന്‍മാര്‍ കണക്കാക്കിയത്.  അതായത് 20 മിസ്ഖാല്‍.
 
1 മിസ്ഖാല്‍ = 4.25 ഗ്രാം.   ആയതിനാല്‍  20 x 4.25 ഗ്രാം = 85 ഗ്രാം   അതിനാല്‍ 85 ഗ്രാം ഉണ്ടെങ്കില്‍ മാത്രമേ സ്വര്‍ണത്തിനു സകാത്ത് നല്‍കേണ്ടതുള്ളൂ. ഇത് ശുദ്ധമായ 24 കാരറ്റ് സ്വര്‍ണം അഥവാ തങ്കത്തിന്‍റെ നിസ്വാബാണ് 22, 18 എന്നീ കാരറ്റ് സ്വര്‍ണാഭരണങ്ങളുടെ നിസ്വാബ് ഇതില്‍ നിന്ന് വ്യത്യസ്തമാണ്. ബന്ധപ്പെട്ട ലിങ്ക് കാണുക.

സ്വര്‍ണത്തിന്‍റെയും വെള്ളിയുടെയും സകാത്ത് എത്ര

സ്വര്‍ണത്തിനും വെള്ളിക്കും ആകെയുള്ളതിന്‍റെ രണ്ടര ശതമാനമാണ് (നാല്‍പ്പതില്‍ ഒന്ന്) സകാത്തായി നല്‍കേണ്ടത്. ഇത് സ്വര്‍ണമായോ വെള്ളിയായോ അല്ലെങ്കില്‍ പണമായോ നല്‍കാ വുന്നതാണ്.  നബി(സ്വ) പറഞ്ഞു: 'വെള്ളിക്ക് നാല്പതില്‍ ഒന്നാണ് സകാത്ത് നല്കേണ്ടത് (ബുഖാരി). 1/40 = 2½ %

 

ഇസ്‌ലാം കവാടം സകാത്ത് കാല്‍ക്കുലേറ്റര്‍

 

Feedback
  • Thursday May 2, 2024
  • Shawwal 23 1445