Skip to main content

അഹ്‌ലെ ഹദീസ്: പ്രബോധന പദ്ധതികള്‍

ഇങ്ങനെയൊരു സംഘം രൂപവല്‍ക്കരിക്കുമ്പോള്‍ കുറെ ലക്ഷ്യങ്ങളുണ്ടായിരുന്നു. പണ്ഡിതര്‍ക്കായി ഖുര്‍ആനും സുന്നത്തും പ്രചരിപ്പിക്കുക, തൗഹീദിലേക്ക് മുസ്‌ലിംകളെ ക്ഷണിക്കുക, ഖബ്ര്‍ പൂജ ഉള്‍പ്പെടെയുള്ള അനാചാരങ്ങളില്‍ നിന്നും അവരെ പിന്തിരിപ്പിക്കുക, തഖ്‌ലീദ്, സ്വൂഫിസം പോലുള്ള അപകടങ്ങളില്‍ നിന്ന് സമുദായത്തെ രക്ഷിക്കുക, ഒപ്പം മത-ഭൗതിക വിദ്യാഭ്യാസത്തിലൂടെ അവരെ ഉദ്ബുദ്ധരാക്കുക തുടങ്ങിയവയായിരുന്നു ഇവയില്‍ പ്രധാനം.

പ്രവര്‍ത്തന പഥത്തില്‍ ഏറെ മുന്നേറിയെങ്കിലും ഇതിനിടെ ഇന്ത്യാ വിഭജനം വന്നു. ഏതാനും സ്ഥാപനങ്ങള്‍ പാക്കിസ്താനിലായി. സനാഉല്ല അമൃതസരിയുള്‍പ്പടെയുള്ള പലരും അങ്ങോട്ടുപോവുകയും ചെയ്തു. ഇത് പ്രവര്‍ത്തനത്തെ പിന്നോട്ടോടിച്ചു.

1952ലാണ് പിന്നീട് പുന:സംഘടന നടന്നത്. അബ്ദുല്‍ വഹ്ഹാബ് ആര്‍വി അധ്യക്ഷനായി വന്ന പുതിയ ജംഇയ്യത്ത് 1963ല്‍ ബനാറസില്‍ ജാമിഅ സലഫിയ്യ സ്ഥാപിച്ചു. ഇത് പിന്നീട് ഇന്ത്യയിലെ പ്രമുഖ മതവിജ്ഞാന സ്ഥാപനമായി മാറി. ഡല്‍ഹിയില്‍ കേന്ദ്ര ഓഫീസും തുറന്നു.

തര്‍ജുമാന്‍ ഉര്‍ദു പാക്ഷികം, ഇസ്‌ലാഹെ സമാജ് മാസിക, ഒരു പ്രസാധനാലയം, മക്തബ തര്‍ജുമാന്‍ എന്നിവ ജംഇയ്യത്തിനു കീഴില്‍ നടന്നുവരുന്നു. 21 സംസ്ഥാനങ്ങളി ലായി നാലായിരത്തിലധികം ശാഖകളും ലക്ഷക്കണക്കിന് പ്രവര്‍ത്തകരുമുണ്ട്. ഇടക്ക് അഖിലേന്ത്യാ തലത്തില്‍ വാര്‍ഷിക സമ്മേളനങ്ങളും നടത്താറുണ്ട്. മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ഉള്‍പ്പെടെയുള്ള പൊതുവേദികളിലും അഹ്‌ലെ ഹദീസ് സജീവമായി ഇടപെടുന്നു.

ഇന്ത്യയൊട്ടുക്കും സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയും, ദുരിതബാധിതരെ സഹായിച്ചും ആദര്‍ശ പ്രബോധന രംഗത്ത് സജീവമായും ഇന്ത്യയില്‍ ജംഇയ്യത്ത് നിറഞ്ഞു നില്‍ക്കുന്നു.

കേരളത്തില്‍ ജംഇയ്യതിന് ഘടകങ്ങളില്ല. കേരള നദ്‌വത്തുല്‍ മുജാഹിദിനാണ് ഇവിടെ ഇസ്വ്‌ലാഹീ ആദര്‍ശം പ്രബോധനം ചെയ്യുന്നത്. 1924 മുതല്‍ കേരള ജംഇയ്യത്തുല്‍ ഉലമയും 1950 മുതല്‍ കേരള നദ്‌വത്തുല്‍ മുജാഹിദീനും (കെ എന്‍ എം) വിവിധ പോഷക ഘടകങ്ങളും മാതൃകാപരമായി പ്രബോധന പ്രവൃത്തി നടത്തിവരുന്നു. 

 

Feedback