Skip to main content

കടമിടപാടുമായി ബന്ധപ്പെട്ട ഖുര്‍ആനിലെ വചനം

മനുഷ്യന്റെ സാമൂഹിക ജീവിതവുമായി ഏറെ ബന്ധപ്പെട്ടു നില്ക്കുന്ന കാര്യമാണ് കടമിടപാടുകള്‍. പരസ്പരവിശ്വാസത്തില്‍ അധിഷ്ഠിതമായ ഈ  ഇടപാട് ഭൗതികമായ നിയമങ്ങള്‍ കൊണ്ടു മാത്രം ശുദ്ധമാക്കാനും അക്രമമുക്തമാക്കാനും കഴിയില്ല. കൃത്യമായ ദൈവബോധവും ദൈവികവിചാരണയിലും ശിക്ഷയിലുമുള്ള ഭയവും നിലനില്ക്കുന്ന സമൂഹത്തിലേ ഇത് നടപ്പാവുകയുള്ളു. അതിനാല്‍ ഇസ്‌ലാമിന്റെ  പ്രമാണങ്ങളായ ഖുര്‍ആനും നബിചര്യയും ഈ രംഗത്ത് ഭൗതികവും ആത്മീയവുമായ സുരക്ഷിതത്വത്തിന് ഊന്നല്‍ നല്കിയിട്ടുണ്ട്. ഖുര്‍ആനില്‍ പല വചനങ്ങളിലായി ഇത് പരാമര്‍ശിക്കുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനമായത്  രണ്ടാം അധ്യായമായ സൂറതുല്‍ ബഖറയിലെ 282 ആം വചനമാണ്. ഈ വചനത്തിന് ആയതുദ്ദൈന്‍ അഥവാ 'കടത്തിന്റെ സൂക്തം' എന്നാണ് പേര്. ഇത് ഖുര്‍ആനിലെ ഏറ്റവും വലിയ സൂക്തമാണ്.

അതിന്റെ സാരം: ''സത്യവിശ്വാസികളേ, ഒരു നിശ്ചിത അവധിവെച്ചു കൊണ്ട് നിങ്ങള്‍ അന്യോന്യം വല്ല കടമിടപാടും നടത്തിയാല്‍ നിങ്ങള്‍ അത് എഴുതി വെക്കേണ്ടതാണ്. ഒരു എഴുത്തുകാരന്‍ നിങ്ങള്‍ക്കിടയില്‍ നീതിയോടെ അത് രേഖപ്പെടുത്തട്ടെ. ഒരു എഴുത്തുകാരനും അല്ലാഹു അവന്ന് പഠിപ്പിച്ചുകൊടുത്ത പ്രകാരം എഴുതാന്‍ വിസമ്മതിക്കരുത്. അവനത് എഴുതുകയും, കടബാധ്യതയുള്ളവന്‍ (എഴുതേണ്ട വാചകം) പറഞ്ഞു കൊടുക്കുകയും ചെയ്യട്ടെ. തന്റെ രക്ഷിതാവായ അല്ലാഹുവെ അവന്‍ സൂക്ഷിക്കുകയും (ബാധ്യതയില്‍) അവന്‍ യാതൊന്നും കുറവ് വരുത്താതിരിക്കുകയും ചെയ്യേണ്ടതാണ്. ഇനി കടബാധ്യതയുള്ള ആള്‍ വിവേകമില്ലാത്തവനോ, കാര്യശേഷിയില്ലാത്തവനോ, (വാചകം) പറഞ്ഞുകൊടുക്കാന്‍ കഴിവില്ലാത്തവനോ ആണെങ്കില്‍ അയാളുടെ രക്ഷാധികാരി അയാള്‍ക്കു വേണ്ടി നീതിപൂര്‍വം (വാചകം) പറഞ്ഞു കൊടുക്കേണ്ടതാണ്. നിങ്ങളില്‍ പെട്ട രണ്ടു പുരുഷന്‍മാരെ നിങ്ങള്‍ സാക്ഷി നിര്‍ത്തുക. ഇനി ഇരുവരും പുരുഷന്‍മാരായില്ലെങ്കില്‍ നിങ്ങള്‍ ഇഷ്ടപെടുന്ന സാക്ഷികളില്‍ നിന്ന് ഒരു പുരുഷനും രണ്ടു സ്ത്രീകളും ആയാലും മതി. അവരില്‍ ഒരുവള്‍ക്ക് തെറ്റു പറ്റിയാല്‍ മറ്റവള്‍ അവളെ ഓര്‍മിപ്പിക്കാന്‍ വേണ്ടി. (തെളിവ് നല്‍കാന്‍) വിളിക്കപ്പെട്ടാല്‍ സാക്ഷികള്‍ വിസമ്മതിക്കരുത്. ഇടപാട് ചെറുതായാലും വലുതായാലും അതിന്റെ അവധി കാണിച്ച് അത് രേഖപ്പെടുത്തി വെയ്ക്കാന്‍ നിങ്ങള്‍ മടിക്കരുത്. അതാണ് അല്ലാഹുവിങ്കല്‍ ഏറ്റവും നീതിപൂര്‍വകമായതും സാക്ഷ്യത്തിന് കൂടുതല്‍ ബലം നല്‍കുന്നതും നിങ്ങള്‍ക്ക് സംശയം ജനിക്കാതിരിക്കാന്‍ കൂടുതല്‍ അനുയോജ്യമായിട്ടുള്ളതും. എന്നാല്‍ നിങ്ങള്‍ അന്യോന്യം റൊക്കമായി നടത്തിക്കൊണ്ടിരിക്കുന്ന കച്ചവട ഇടപാടുകള്‍ ഇതില്‍ നിന്നൊഴിവാകുന്നു. അതെഴുതി വെക്കാതിരിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. എന്നാല്‍ നിങ്ങള്‍ ക്രയവിക്രയം ചെയ്യുമ്പോള്‍ സാക്ഷി നിര്‍ത്തേണ്ടതാണ്. ഒരു എഴുത്തുകാരനോ സാക്ഷിയോ ദ്രോഹിക്കപ്പെടാന്‍ പാടില്ല. നിങ്ങളങ്ങനെ ചെയ്യുകയാണെങ്കില്‍ അത് നിങ്ങളുടെ ധിക്കാരമാകുന്നു. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു നിങ്ങള്‍ക്ക് പഠിപ്പിച്ചു തരികയാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു''(2:282).

''നിങ്ങള്‍ യാത്രയിലാവുകയും ഒരു എഴുത്തുകാരനെ കിട്ടാതിരിക്കുകയുമാണെങ്കില്‍ പണയ വസ്തുക്കള്‍ കൈവശം കൊടുത്താല്‍ മതി. ഇനി നിങ്ങളിലൊരാള്‍ മറ്റൊരാളെ (വല്ലതും) വിശ്വസിച്ചേല്‍പിച്ചാല്‍ ആ വിശ്വാസമര്‍പ്പിക്കപ്പെട്ടവന്‍ തന്റെ വിശ്വസ്തത നിറവേറ്റുകയും, തന്റെ രക്ഷിതാവിനെ സൂക്ഷിക്കുകയും ചെയ്യട്ടെ. നിങ്ങള്‍ സാക്ഷ്യം മറച്ചു വെയ്ക്കരുത്. ആര്‍ അതു മറച്ചു വെയ്ക്കുന്നുവോ അവന്റെ മനസ്സ് പാപപങ്കിലമാകുന്നു. നിങ്ങള്‍ ചെയ്യുന്നതെല്ലാം അല്ലാഹു അറിയുന്നവനാകുന്നു'' (2:283).

 

Feedback