Skip to main content

രണാങ്കണത്തില്‍ നിന്ന് പിന്തിരിയല്‍

മുസ്‌ലിംകള്‍ക്കെതിരെ അവിശ്വാസികള്‍ യുദ്ധത്തിനൊരുങ്ങിവരുമ്പോള്‍ അവരെ നേരിടാനുള്ള ധൈര്യം കാണിക്കാതെ ഭീരുക്കളായി ഒഴിഞ്ഞുമാറുന്നതും യുദ്ധം നടന്നുകൊണ്ടിരിക്കെ യുദ്ധക്കളത്തില്‍ നിന്നു പിന്മാറി ഓടുന്നതും അല്ലാഹു വിലക്കിയിട്ടുണ്ട്. അല്ലാഹു പറയുന്നു: ഹേ, വിശ്വസിച്ചവരേ, അവിശ്വസിച്ചവര്‍ (പടയൊരുക്കം ചെയ്ത്) തിരക്കി വരുന്നതായി നിങ്ങള്‍ കണ്ടെത്തിയാല്‍ അവരില്‍ നിന്ന് പിന്തിരിഞ്ഞ് പോകരുത്. ആ ദിവസം ആരെങ്കിലും പിന്തിരിഞ്ഞുപോകുന്ന പക്ഷം വല്ല യുദ്ധതന്ത്രത്തിലേക്കും തിരിഞ്ഞുപോകുന്നവനായിക്കൊണ്ടല്ലാതെ-തീര്‍ച്ചയായും അവന്‍ അല്ലാഹുവില്‍ നിന്നുള്ള കോപം നേടിക്കൊണ്ടു മടങ്ങുന്നതാണ്. അവന്റെ സങ്കേതമാകട്ടെ, നരകവും ആകുന്നു. തിരിച്ചെത്തുന്ന സ്ഥാനം വളരെ ചീത്ത. (8:15, 16) 

ദൈവിക മാര്‍ഗത്തിലുള്ള പടപുറപ്പാടില്‍ വിശ്വാസി ആഗ്രഹിക്കുന്നത് ശത്രുക്കള്‍ക്കെതിരെയുള്ള വിജയം അഥവാ അല്ലാഹുവിന്റെ സഹായം അല്ലെങ്കില്‍ രക്തസാക്ഷിത്വം. ആദര്‍ശത്തിന്റെ സംരക്ഷണത്തിനും നിലനില്‍പിനുമായുള്ള ഈ ധര്‍മസമരത്തില്‍ വിശ്വാസികള്‍ അങ്ങേയറ്റം ക്ഷമാപൂര്‍വം സ്വര്‍ഗമാഗ്രഹിച്ച് എത്തിച്ചേരേണ്ടവരാണ്. ശത്രുസംഹാരത്തിനോ അധികാരത്തിലൂടെ മേല്‍ക്കൈ നേടി രാജ്യത്ത് സ്വാധീനമുറപ്പിക്കാനോ അല്ല ഇസ്‌ലാം കാണുന്ന ധര്‍മസമരം. 

യുദ്ധരംഗം മാത്രമല്ല ഇവിടെ വിവക്ഷ. മുസ്‌ലിം സമൂഹത്തിന്റെ നന്മക്കായുള്ള പൊതുമുന്നേറ്റത്തില്‍ വിലങ്ങുതടിയായി നില്ക്കുന്നതും അകാരണമായി പിന്മാറുന്നതും വലിയപാപമായി കണക്കാക്കാവുന്നതാണ്.
 

Feedback
  • Wednesday Mar 11, 2026
  • Ramadan 22 1447