Skip to main content

ഖുര്‍ആന്‍ ചരിത്രസാക്ഷ്യം (12)

കാലം. അതൊരു പ്രഹേളികയാണ്. എന്നു തുടങ്ങി എന്നറിയില്ല. എന്നവസാനിക്കുമെന്നും പറയാനാവില്ല. മനുഷ്യന്റെ അറിവില്‍ പെട്ട കാലം, ചരിത്രകാലമെന്നും ചരിത്രാതീത കാലമെന്നും വ്യവഹരിക്കപ്പെടുന്നു. കാലഘണനയുടെ സൗകര്യാര്‍ഥം ക്രിസ്തുവിന്റെ ജനനം ഒരു ബിന്ദുവായി കണക്കാക്കി അതിനപ്പുറമുള്ള കാലം ബി.സിയെന്നും അതിനിപ്പുറമുള്ള കാലം, വര്‍ത്തമാന കാലമുള്‍പ്പടെ എ.ഡിയെന്നും പറഞ്ഞുവരുന്നു.

ചരിത്രകാലം കൃത്യമായി എന്നുമുതലെന്ന് പറയാനാവില്ല. മനുഷ്യന്‍ എഴുതാന്‍ തുടങ്ങുകയും സംഭവങ്ങള്‍ രേഖപ്പെടുത്തി വെയ്ക്കാനാരംഭിക്കുകയും ചെയ്യുന്നതോടെ ചരിത്ര കാലത്തിന്റെ ആരംഭമായി. രേഖപ്പെടുത്തപ്പെട്ട സംഭവങ്ങള്‍ ചരിത്രമായി പില്കാലക്കാര്‍ക്കു ലഭിക്കുന്നു. എന്നാല്‍ എഴുത്തും വായനയും വ്യാപകമാകാത്ത കാലത്ത് രേഖപ്പെടുത്തപ്പെട്ടതും ഇന്നും വായിക്കപ്പെടുന്നതുമായ നിരവധി ശിലാലിഖിതങ്ങള്‍ ചരിത്രശേഷിപ്പുകളായി അവശേഷിക്കുന്നു. ചരിത്രാതീത കാലമെന്നാല്‍ ചരിത്രമില്ലാത്ത കാലമെന്നല്ല അര്‍ഥമാക്കുന്നത്. ആ കാലഘട്ടത്തിലെ ചരിത്രം പില്കാലക്കാര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കാതെ പോയി എന്നാണ് ഉദ്ദേശ്യം.

ഈ പശ്ചാത്തലത്തിലാണ് വേദഗ്രന്ഥങ്ങളിലെ ചരിത്രകഥാംശങ്ങള്‍ ചര്‍ച്ചാവിഷയമാവുന്നത്. സെമിറ്റിക് മതങ്ങളുടെ പ്രമാണ രേഖകളായ തൗറാത്ത് (തോറ), ഇന്‍ജീല്‍ (ബൈബിള്‍), സബൂര്‍ (സങ്കീര്‍ത്തനങ്ങള്‍) എന്നിവ യഥാക്രമം മൂസാ, ഈസാ, ദാവൂദ് എന്നീ പ്രവാചകന്‍മാര്‍ക്ക് ലഭിച്ച ഗ്രന്ഥങ്ങളാണ്. പില്ക്കാലത്ത് മനുഷ്യന്റെ കൈകടത്തലുകള്‍ക്ക് വിധേയമായിട്ടുണ്ടെങ്കിലും അവയില്‍ പരാമര്‍ശിക്കപ്പെട്ട ചരിത്രാംശങ്ങള്‍ പലതും ഇന്നും നിലനില്ക്കുന്നു. 

അന്തിമ വേദഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനില്‍ പ്രവാചകന്‍മാരുടെയും അവരുടെ ജനതകളുടെയും ചരിത്രങ്ങള്‍ പരാമര്‍ശമുണ്ട്. ചിലത് വിശദമായും മറ്റുചിലത് ഭാഗികമായും വേറെ ചിലത് കേവല പരാമര്‍ശങ്ങളായും കാണാം. മേല്‍പറഞ്ഞ വേദഗ്രന്ഥങ്ങളിലെല്ലാം പറഞ്ഞ ചരിത്രങ്ങളും ഉണ്ട്. ചരിത്രാതീത കാലത്ത് നടന്ന കാര്യങ്ങളെ പറ്റി വേറെ വിവരങ്ങ ളൊന്നും ലഭ്യമല്ല. വിശുദ്ധ ഖുര്‍ആനിലെ ചരിത്ര സാക്ഷ്യങ്ങള്‍ ദൈവിക വചനങ്ങളായതിനാല്‍ മുസ്‌ലിംകള്‍ അവ സംശയമന്യേ വിശ്വസിക്കുന്നു.

വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിച്ച ചരിത്രശകലങ്ങള്‍ കേവല സങ്കല്പങ്ങളോ ഐതിഹ്യങ്ങളോ അല്ല എന്നതിന് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയതും, ഇന്നും ലോകത്ത് സജീവമായി നിലകൊള്ളുന്നതുമായ സാക്ഷ്യങ്ങളുണ്ട്. അഹ്ഖാഫ്, മദായിനു സ്വാലിഹ്, ചാവുകടല്‍ മുതലായവ ഉദാഹരണങ്ങള്‍ മാത്രം. നൈലും ചെങ്കടലും സീനാ മലയും സീനാ താഴ്‌വരയും ബനൂഇസ്രായേല്‍ സമൂഹവുമെല്ലാം ചരിത്രത്തില്‍ നിന്ന് വര്‍ത്തമാനത്തിലേക്ക് നീളുന്ന വിശുദ്ധ ഖുര്‍ആനിന്റെ ചരിത്ര സാക്ഷ്യങ്ങളാണ്.

വിശുദ്ധ ഖുര്‍ആനും മുഹമ്മദ് നബിയും തികച്ചും ചരിത്രകാലത്തെ യാഥാര്‍ഥ്യങ്ങളായതിനാല്‍ യുക്തിവാദികള്‍ പോലും നബിയുടെ ഖുര്‍ആനിന്റെയും ഖുലഫാഉര്‍റാശികളുടെയും ചരിത്രത്തെ ചോദ്യം ചെയ്തിട്ടില്ല; സാധ്യവുമല്ല. അന്തിമഗ്രന്ഥം ചരിത്രകാലത്ത് അവതരിപ്പിച്ചത് അല്ലാഹുവിന്റെ പ്രത്യേക ആസൂത്രണങ്ങളിലൊന്നാണ്.

Feedback