Skip to main content

വിവാഹ മോചനവും ജീവനാംശവും

മനഃസംതൃപ്തി മുതല്‍ വൈകാരികാവകാശങ്ങള്‍ വരെയുള്ള കാര്യങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ ദാമ്പത്യത്തിന്റെ കാരാഗൃഹത്തില്‍ സ്ത്രീ കുടുങ്ങിക്കിടക്കേണ്ടതില്ല. ന്യായമായ രീതിയില്‍ വിവാഹമോചനം നേടാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ട്. വിവാഹമോചനത്തിനായി ത്വലാഖ് എന്ന ഒരു രൂപമാണ് ഇസ്‌ലാം പുരുഷന് നിശ്ചയിച്ചതെങ്കില്‍ ഖുല്‍അ്, ഫസ്ഖ് എന്നീ രണ്ടു രൂപങ്ങളില്‍ സ്ത്രീക്ക് വിവാഹമുക്തയാകാന്‍ കഴിയും. തനിക്കിഷ്ടമില്ല എന്ന കാരണത്താല്‍ സ്ത്രീ മുന്‍കൈയെടുത്ത്, വേണമെങ്കില്‍ മഹ്ര്‍ തിരിച്ചുകൊടുത്തുകൊണ്ട,് വിവാഹമോചനം നടത്തുന്ന ത്വലാഖാണ് ഖുല്‍അ്.  ''അങ്ങനെ അവര്‍ക്ക് (ദമ്പതികള്‍ക്ക്) അല്ലാഹുവിന്റെ നിയമപരിധികള്‍ പാലിക്കുവാന്‍ കഴിയില്ലെന്ന് നിങ്ങള്‍ക്ക് ഉത്കണ്ഠ തോന്നുകയാണെങ്കില്‍ അവള്‍ വല്ലതും വിട്ടുകൊടുത്ത് സ്വയം മോചനം നേടുന്നതിന് അവര്‍ ഇരുവര്‍ക്കും കുറ്റമില്ല''(2:229).

ഭര്‍ത്താവ് വിവാഹമോചനം നിഷേധിക്കുകയോ ന്യായമായ അവകാശങ്ങള്‍ നല്കാതിരിക്കുകയോ അയാളെക്കുറിച്ച് വിവരമില്ലാതിരിക്കുകയോ ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ അവള്‍ക്ക് വിലയില്ലാതാകരുത്. അവളുടെതായ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നിഷേധിക്കപ്പെടുകയുമരുത്. തന്റെ പക്കലുള്ള വിവാഹമോചനാധികാരം പുരുഷന്‍ ഒരുക്കലും സ്വേഛാപരമായി ഉപയോഗിക്കാന്‍ പാടില്ല. അവള്‍ മഹ്‌റും മറ്റും വിട്ടുകൊടുത്ത് അയാള്‍ക്കു പിന്നാലെ യാചിച്ചു നടക്കുന്ന അവസ്ഥയുണ്ടാകരുത്. സ്ത്രീയെ പാഠം പഠിപ്പിക്കാനും മഹ്ര്‍ തിരിച്ചുകിട്ടാനും മതാഅ് നല്കാതിരിക്കാനുമായി നടത്തുന്ന ഇത്തരം കുതന്ത്രങ്ങളെ അല്ലാഹു കാണുന്നു. ''നിങ്ങള്‍ കൊടുത്തിട്ടുള്ളതില്‍ ഒരു ഭാഗം തട്ടിയെടുക്കാനായി നിങ്ങള്‍ അവരെ മുടക്കിയിടുകയും ചെയ്യരുത്''(4:19). അത്തരം സന്ദര്‍ഭങ്ങളില്‍ ഖാദി (ഭരണാധികാരി)ക്ക് ആ വിവാഹം ദുര്‍ബലപ്പെടുത്താനും അവളെ സ്വതന്ത്രയാക്കാനും അധികാരമുണ്ട്. ഇതിന് ഫസ്ഖ് എന്നാണ് പറയുക. പിന്നീട് അവള്‍ക്ക് ഒരു മാസത്തെ ഇദ്ദ(ദീക്ഷ)കാലത്തിനു ശേഷം പുതിയ വിവാഹത്തിലേക്ക് പ്രവേശിക്കാവുന്നതാണ്. ഭര്‍ത്താവിനെക്കുറിച്ച് വിവരമില്ലാതായാലും വിവാഹബന്ധം വേര്‍പെടുത്താവുന്നതാണ്. അയാളെക്കുറിച്ച് പരമാവധി അന്വേഷിക്കുകയും തിരിച്ചെത്തിയേക്കാവുന്ന കാലം വരെ കാത്തിരിക്കുകയും അതിനു ശേഷം വിവാഹമോചനം നടത്തുകയും ചെയ്യുന്നതാണ് ഇതിന്റെ രീതി. 

 

 

Read More

വിവാഹം ലിങ്ക് കാണുക

Feedback