Skip to main content

മുസ്‌ലിം സ്ത്രീകള്‍ക്ക് ശിരോവസ്ത്രം നിര്‍ബന്ധമോ?

ഭൂമിയില്‍ മനുഷ്യ ജീവിതം ആരംഭിച്ചതു മുതല്‍ നഗ്നത മറയ്ക്കുക, ശരീരം സംരക്ഷിക്കുക, അലങ്കാരത്തിനുപയോഗിക്കുക തുടങ്ങി വിവിധ ഉദ്ദേശ്യങ്ങളില്‍ വസ്ത്രം ഉപയോഗിക്കപ്പെടുന്നുണ്ട്. നഗ്നത മറച്ചുവയ്ക്കുക എന്ന ബോധം മനുഷ്യര്‍ക്ക് മാത്രമുള്ള പ്രത്യേകതയാണ്. പരിഷ്‌കാരമോ നാഗരികതയോ എന്തെന്നറിയാത്ത വനാന്തരത്തിലെ കാട്ടു മനുഷ്യരും നഗ്‌നത മറച്ചിരുന്നതായി കാണാം. മനുഷ്യന്‍ ഭൂമുഖത്തു ജീവിക്കാന്‍ തുടങ്ങിയപ്പോള്‍തന്നെ മനുഷ്യത്വത്തിന്റെ ഭാഗമായി അതുണ്ടായി എന്നാണ് ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്. ''അവരിരുവരും (ആദമും ഹവ്വാഅും) ആ വൃക്ഷത്തില്‍ നിന്നു രുചി നോക്കിയതോടെ അവര്‍ക്ക് തങ്ങളുടെ ഗോപ്യസ്ഥാനങ്ങള്‍ വെളിപ്പെട്ടു. ആ തോട്ടത്തിലെ ഇലകള്‍ കൂട്ടിച്ചേര്‍ത്ത് അവര്‍ ഇരുവരും തങ്ങളുടെ ശരീരം പൊതിയുവാന്‍ തുടങ്ങി (ഖുര്‍ആന്‍ 2:22). തത്ഫലമായി മനുഷ്യന് വസ്ത്രം ആവശ്യമായി വന്നു. വസ്ത്രത്തിന് പലതരം ഉപയോഗങ്ങളുണ്ട്. ഒന്ന് കേവലം നഗ്‌നത മറയ്ക്കല്‍; മറ്റൊന്ന് അലങ്കാരവും സൗന്ദര്യവും. ഖുര്‍ആന്‍ പറയുന്നു: ''ആദം സന്തതികളേ, നിങ്ങള്‍ക്ക് നിങ്ങളുടെ ഗോപ്യസ്ഥാനങ്ങള്‍ മറയ്ക്കാനുതകുന്ന വസ്ത്രവും അലങ്കാര വസ്ത്രവും നാം നല്‍കിയിരിക്കുന്നു'' (ഖുര്‍ആന്‍ 7:26).

hh

വൃത്തിയിലും ഭംഗിയിലും വസ്ത്രം ധരിക്കുന്നത് അല്ലാഹുവിന് ഇഷ്ടമാണെന്ന് പ്രവാചകന്‍ (സ്വ) പഠിപ്പിച്ചു. വൃത്തിയില്ലാതെ നടന്ന ഭക്തനോട് കുളിച്ചും തലയില്‍ എണ്ണ തേച്ച് മുടി ചീകിയും വൃത്തിയില്‍ നടക്കാന്‍ നബി (സ്വ) നിര്‍ദേശിച്ചു. കീറിപ്പറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച സമ്പന്നനോട് അല്ലാഹു നല്കിയ അനുഗ്രഹങ്ങള്‍ ജീവിതത്തില്‍ പ്രകടമാക്കാനും പ്രവാചകന്‍ ആവശ്യപ്പെട്ടു.

സ്ത്രീപുരുഷന്മാരുടെ ശരീര പ്രകൃതിയെയും ജന്മവാസനകളെയും മനസ്സിലാക്കി അതിനുതകിയ വസ്ത്ര ധാരണ നിബന്ധനകളാണ് ഇസ്‌ലാം നിശ്ചയിച്ചിട്ടുള്ളത്. സ്ത്രീകളുടെ ഇഷ്ടം പരിഗണിച്ച് പുരുഷന്ന് നിഷിദ്ധമായ സ്വര്‍ണവും പട്ടും ഇസ്‌ലാം സ്ത്രീകള്‍ക്ക് അനുവദിച്ചു നല്കി. ഇസ്‌ലാം മുന്നോട്ടു വെക്കുന്ന സ്ത്രീകളുടെ വേഷവിധാനത്തിലും സൗന്ദര്യപ്രകടനത്തിലുമുള്ള നിയന്ത്രണത്തിന്റെ അടിസ്ഥാനം പുരുഷാധിപത്യമാണെന്ന ഇസ്‌ലാമിനെതിരെയുള്ള ആരോപണത്തെ ഇത് ഇല്ലായ്മ ചെയ്യുന്നുണ്ട്.

സ്ത്രീകളുടെ വേഷം

സ്ത്രീയുടെ മുഖം, മുന്‍കൈ എന്നീ ഭാഗങ്ങളല്ലാത്തതൊക്കെ മറയ്ക്കാനുതകുന്ന വസ്ത്രമാകണം അന്യപുരുഷന്മാരുടെ മുന്നില്‍ സ്ത്രീകള്‍ ധരിക്കേണ്ടത്. ഇസ്‌ലാമിക നിയമപ്രകാരം വിവാഹം പരസ്പരം നിഷിദ്ധമാക്കപ്പെട്ട ബന്ധുക്കള്‍ അല്ലാത്തവരാണ് അന്യര്‍ എന്നതു കൊണ്ട് വിവക്ഷ. ഭര്‍ത്താവ്, ഭര്‍ത്താവിന്റെ മകന്‍, തന്റെയും ഭര്‍ത്താവിന്റെയും പിതാവ്, മകന്‍, പിതൃവ്യന്‍, പിതാമഹന്‍, സഹോദരന്‍, സഹോദരന്റെ മകന്‍, സഹോദരിയുടെ മകന്‍, മാതൃ സഹോദരന്‍ എന്നിവരാണ്  ഈ ബന്ധുക്കള്‍. ഇതുകൂടാതെ   സ്ത്രീകള്‍,  അടിമകള്‍, ലൈംഗിക ശേഷിയും താല്പര്യവുമില്ലാത്ത വേലക്കാര്‍, ലൈംഗിക ബോധമില്ലാത്ത കുട്ടികള്‍ എന്നിവര്‍കൂടി ഇതില്‍ ഉള്‍പെടുന്നു.

മുഖവും മുന്‍കൈയുമൊഴികെയുള്ള ശരീര ഭാഗങ്ങള്‍ മറയ്ക്കുന്ന ഏതു വസ്ത്രവും സ്ത്രീകള്‍ക്ക് ധരിക്കാവുന്നതാണ്. അതിലുപരിയായി വസ്ത്രം കറുപ്പായിരിക്കണമെന്നോ പര്‍ദ എന്നു പറയുന്ന ബ്രാന്‍ഡഡ് ഇനം തന്നെ വേണമെന്നോ മുന്‍കൈയും മുഖവുമെല്ലാം മൂടണമെന്നോ ഇസ്‌ലാം   നിയമമാക്കുകയോ പുണ്യകരമാക്കുകയോ ചെയ്തിട്ടില്ല.

ശിരോവസ്ത്രം നിര്‍ബന്ധമോ?

സ്ത്രീകളുടെ വേഷധാരണം സംബന്ധിച്ച ഖുര്‍ആനിക കല്‍പനകള്‍ പ്രധാനമായും രണ്ട് ഇടങ്ങളിലായാണ് വരുന്നത്. ഒന്ന്: ''സത്യവിശ്വാസിനികളോട് പറയുക: അവര്‍ ദൃഷ്ടികള്‍ നിയന്ത്രിക്കണം. ഗുഹ്യഭാഗങ്ങള്‍ കാത്തു സൂക്ഷിക്കുകയും പ്രത്യക്ഷമായതൊഴികെയുള്ള ശരീര സൗന്ദര്യം വെളിപ്പെടുത്തുകയും ചെയ്യരുത്. അവരുടെ ശിരോവസ്ത്രം മാറിടത്തിനു മീതെ താഴ്ത്തിയിടണം'' (ഖുര്‍ആന്‍ 24:31).

വിശ്വാസിനിയായ ഒരു മുസ്‌ലിം സ്ത്രീക്ക് തന്റെ തല മറയ്ക്കല്‍ നിര്‍ബന്ധമായ കാര്യമാണെന്ന് ഈ ആയത്തില്‍ നിന്ന് മനസ്സിലാക്കാം. കൂടാതെ ഈ ആയത്തില്‍ പ്രതിപാദിക്കുന്ന പ്രത്യക്ഷമായ ഭാഗങ്ങള്‍ എന്നുള്ളത് മുഖവും മുന്‍കൈയുമാണെന്ന് പ്രവാചക വചനങ്ങളില്‍ നിന്ന് സുവ്യക്തമാണ്. ആഇശ (റ) പറയുന്നു: വളരെ നേര്‍ത്ത ഒരു വസ്ത്രവും ധരിച്ച് അസ്മാഅ് (റ) പ്രവാചകന്റെ അടുക്കല്‍ വരാനിടയായി. പ്രവാചകന്‍ അവരോട് പറഞ്ഞു: അസ്മാഅ്, സ്ത്രീ പ്രായപൂര്‍ത്തിയായാല്‍ അവളുടെ ശരീരത്തില്‍ നിന്ന് ഇതും ഇതുമല്ലാതെ പുറത്ത് കാണരുത്. തുടര്‍ന്ന് പ്രവാചകന്‍ മുഖത്തേക്കും മുന്‍കൈകളിലേക്കും സൂചന നല്കി (അബൂദാവൂദ് 4092).

രണ്ട്: ''നബിയേ, നിന്റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മേലാടകള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു''(ഖുര്‍ആന്‍ 33:59).

ഈ ആയത്തില്‍ മേലാടകള്‍ താഴ്ത്തിയിടുന്നത് അവര്‍ തിരിച്ചറിയാനും ശല്യം ചെയ്യപ്പെടാതിരിക്കാനും കൂടിയുള്ള കാരണമായാണ് ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്. 

ശിരോവസ്ത്രവുമായി ബന്ധപ്പെട്ട മറ്റു പ്രവാചക വചനങ്ങള്‍ കൂടി പരിശോധിക്കാം. ആഇശ (റ) പറഞ്ഞു: ''ശിരോവസ്ത്രം മാറിടത്തിലേക്ക് താഴ്ത്തിയിടുകയും ചെയ്യട്ടെ'' എന്ന ആയത്തിറങ്ങിയ സമയത്ത് വിശ്വാസിനികള്‍ അവരുടെ മറ്റ് വസ്ത്രങ്ങളുടെ അരികുകളില്‍ നിന്ന് തുണി കീറിയെടുത്ത് ശിരോവസ്ത്രം മാറിടങ്ങളിലേക്ക് താഴ്ത്തിയിട്ടിരുന്നു (ബുഖാരി 4481). ശിരോവസ്ത്രം ധരിക്കുന്നതിന്റെ പ്രാധാന്യവും പ്രവാചകന്റെ അനുയായികള്‍ അതില്‍ കാണിച്ച സൂക്ഷ്മതയും മനസ്സിലാക്കാന്‍ ഈ ഹദീസ് ധാരാളം.

നമസ്‌കാരം സ്വീകാര്യമാവണമെങ്കിലുള്ള നിബന്ധനയായടക്കം ശിരോവസ്ത്ര ധാരണം പ്രവാചകന്‍ പഠിപ്പിച്ചു. ആഇശ (റ) പറയുന്നു. പ്രവാചകന്‍ (സ്വ പറഞ്ഞു: തലയും മാറിടവും മറയുന്ന തട്ടം അണിഞ്ഞല്ലാതെ പ്രായപൂര്‍ത്തിയായ സ്ത്രീയുടെ നമസ്‌കാരം അല്ലാഹു സ്വീകരിക്കുകയില്ല (അബൂദാവൂദ് 641).

മേല്‍ സൂചിപ്പിച്ച ആയത്തുകളില്‍ നിന്നും ഹദീസുകളില്‍ നിന്നും തലമറയ്ക്കല്‍ വിശ്വാസിനികള്‍ക്ക് നിര്‍ബന്ധമാണെന്ന് മനസ്സിലാക്കാം. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഈ ആയത്തുകളും ഹദീസുകളും അവര്‍ക്ക് നിലപാടെടുക്കാന്‍ ധാരാളമാണ്. കാരണം ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ''അല്ലാഹുവും അവന്റെ ദൂതനും ഏതെങ്കിലും കാര്യത്തില്‍ വിധി പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ സത്യവിശ്വാസിക്കോ വിശ്വാസിനിക്കോ അക്കാര്യത്തില്‍ മറിച്ചൊരു തീരുമാനമെടുക്കാന്‍ അവകാശമില്ല. ആരെങ്കിലും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുകയാണെങ്കില്‍ അവന്‍ വ്യക്തമായ വഴികേടിലകപ്പെട്ടതുതന്നെ'' (ഖുര്‍ആന്‍ 33:36).

Feedback