Skip to main content

അല്‍ ജാമിഅതുല്‍ അഹ്മദിയ്യ അസ്സലഫിയ്യ

രണ്ട് ഘട്ടങ്ങളിലായിട്ടാണ് ഈ സ്ഥാപനം അതിന്റെ പ്രവര്‍ത്തന പഥത്തില്‍ മുന്നേറിയിട്ടുള്ളത്. ശൈഖ് ഹദീര്‍ ഹുസൈന്‍ അദ്ദഹ്‌ലവിയുടെ ശിഷ്യരുടെ നേതൃത്വത്തില്‍ 'ആറാഹ്' പട്ടണത്തിലാണ് ഈ സ്ഥാപനം പ്രവര്‍ത്തനമാരംഭിക്കുന്നത്. വൈവിധ്യ പൂര്‍ണ്ണമായ പരിപാടികള്‍ സംഘടിപ്പിച്ചു കൊണ്ടായിരുന്നു ജനങ്ങളുടെ ശ്രദ്ധ തങ്ങളിലേക്ക് ഇവര്‍ നേടിയെടുത്തത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു 'സനവിയ്യാ' എന്ന എന്ന പേരില്‍ കൃത്യമായി വാര്‍ഷിക സമ്മേളനം നടത്തിയിരുന്നത്. ഈ സ്ഥാപനത്തിന്റെ പേരും പ്രശസ്തിയും കേട്ടറിഞ്ഞ് 'അന്താക്കിയ'യിലെ സലഫി പണ്ഡിതര്‍ ഗവേഷണത്തിനും ചര്‍ച്ചക്കുമായി ഇവരോട് ബന്ധപ്പെടാറുണ്ടായിരുന്നു.

എന്നാല്‍ രണ്ടാം ഘട്ടത്തില്‍ സ്ഥാപനം 'ആറാഹി'ല്‍ നിന്ന് 'ദര്‍ഭംഗ' പട്ടണത്തിലേക്ക് മാറ്റി സ്ഥാപിച്ചു. പുരോഗമനപരമായ ഈ നടപടിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ജാമിഅതുല്‍ അഹമ്മദിയ്യയില്‍ നിന്ന് തന്നെ ബിരുദം നേടിയ ഡോ: അബ്ദുല്‍ ഹഫീദ് അസ്സലഫി ആയിരുന്നു. പഠന മേഖലയില്‍ ഏറെ പ്രസരിപ്പോടെ മുന്നേറിയ ഈ സ്ഥാപനത്തില്‍ ധാരാളം മഹാപണ്ഡിതരും വിദ്യാര്‍ത്ഥികളും വന്നുചേര്‍ന്നു. ദഅ്‌വത്ത് മേഖലയിലും പഠന മേഖലയിലും സ്വപ്ന തുല്യമായ മുന്നേറ്റം കാഴ്ച വെച്ച ഈ സ്ഥാപനത്തിലെ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും ബംഗാള്‍, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരുന്നു. അതില്‍ ഏറ്റവും പ്രധാനിയാണ് ഡോക്ടര്‍ മുഹമ്മദ് ലുഖ്മാന്‍ അസ്സലഫി. ജാമിഅതുല്‍ അഹ്മദിയ്യയില്‍ നിന്ന് ബിരുദമെടുത്ത ശേഷം ജാമിഅതുല്‍ ഇസ്‌ലാമിയ്യയില്‍ നിന്ന് മാസ്റ്റര്‍ ഡിഗ്രിയും, റിയാദിലെ മുഹമ്മദ് ബിന്‍ സഊദ് അല്‍ ഇസ്‌ലാമിയ്യ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റും നേടി.

ശൈഖ് ശംസുല്‍ ഹഖ് അല്‍ ബിഹാരി, ശൈഖ് അഹ്മദ് അല്‍ മുഹദ്ദിസ്, ഡോ: മുഹമ്മദ് ലുഖ്മാന്‍ അസ്സലഫി തുടങ്ങിയ പ്രശസ്ത പണ്ഡിതര്‍ക്ക് ജന്മമേകിയ ജാമിഅത മറ്റു പല സ്ഥാപനങ്ങള്‍ക്കും ദിശാബോധം നല്‍കിയ മാര്‍ഗ ദര്‍ശി കൂടിയായിരുന്നു.

Feedback
  • Monday Jun 16, 2025
  • Dhu al-Hijja 19 1446