Skip to main content

നബി

ദൈവികസന്ദേശം ജനങ്ങളിലേക്ക് എത്തിക്കാനായി അല്ലാഹു തെരഞ്ഞെടുത്തയക്കുന്ന ദൂതന്മാരാണ് പ്രവാചകന്മാര്‍. ഈ ദൂതന്മാരെ, നബിമാര്‍ എന്നു വിളിക്കുന്നു. 

നബി എന്ന പദം നിഷ്പന്നമായത് വാര്‍ത്ത എന്നര്‍ത്ഥമുള്ള നബഅ് എന്ന പദത്തില്‍ നിന്നാണ് (ലിസാനുല്‍അറബ് 3:561)

അല്ലാഹു പറയുന്നു: എന്തിനെപ്പറ്റിയാണ് അവര്‍ പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്നത്? ആ മഹത്തായ വൃത്താന്തത്തെപ്പറ്റി ആണത്. (78:1,2). അല്ലാഹുവിങ്കല്‍ നിന്ന് വൃത്താന്തങ്ങള്‍ അറിയിക്കപ്പെട്ട ആള്‍ നബി അഥവാ ദൂതന്‍ എന്ന് വിളിക്കപ്പെടുന്നു. അല്ലാഹുവില്‍ നിന്നുള്ള വാര്‍ത്തകള്‍ നബിക്ക് വഹ്‌യ് (ദിവ്യബോധനം) ആയി നല്‍കും. അല്ലാഹു പറയുന്നു: അവര്‍ (നബിയുടെ ഭാര്യ) അവിടുത്തോട് ചോദിച്ചു 'താങ്കള്‍ക്ക് ആരാണ് ഈ വിവരം അറിയിച്ചുതന്നത്? നബി(സ) പറഞ്ഞു: സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമായിട്ടുള്ളവനാണ് എനിക്ക് വിവരമറിയിച്ചു തന്നത് (66:3) 'നബഅ്' (വൃത്താന്തം) എന്നതിന്റെ ക്രിയാരൂപമായ 'നബ്ബഅ' വിവരമറിയിക്കുക എന്ന അര്‍ത്ഥത്തില്‍ ഖുര്‍ആനില്‍ പ്രയോഗിച്ചിട്ടുണ്ട്. ''(നബിയേ) ഇതാ: ഞാന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ് എന്ന് എന്റെ ദാസന്മാരെ വിവരമറിയിക്കുക''(15:49).

ഇബ്‌റാഹീമിന്റെ അടുത്തുവന്ന അതിഥികളെപ്പറ്റി നീ അവരെ വിവരമറിയിക്കുക (15:51).

നുബൂവ്വത്ത് എന്ന പദം നബ്‌വത്ത് എന്ന പദത്തില്‍നിന്ന് നിഷ്പന്നമായതാണെന്ന് ഭാഷാ പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. സാധാരണയില്‍നിന്ന് ഉന്നതമായത്, ഭൂമിയില്‍ നിന്നുയര്‍ന്ന സ്ഥലം എന്നീ അര്‍ത്ഥങ്ങള്‍ക്കെല്ലാം 'നബ്‌വത്ത്' എന്ന് പ്രയോഗിക്കും. പ്രവാചകത്വം (നുബൂവ്വത്ത്) എന്ന ഉയര്‍ന്ന പദവി വഹിക്കുന്നതുവഴി നബിമാര്‍ സാധാരണ മനുഷ്യരേക്കാള്‍ ശ്രേഷ്ഠരാണ്.
 

Feedback