Skip to main content

വൈകിയെത്തുന്ന ഉദ്യോഗസ്ഥന്‍

വൈകിയെത്തുന്ന ഒരു ഉദ്യോഗസ്ഥന്‍. പക്ഷേ രജിസ്റ്ററില്‍ അയാള്‍ സമയത്ത് എത്തിയതായി കാണിക്കുന്നു. അതായത് 9 മണിക്ക് എത്തി രജിസ്റ്ററില്‍ 8 മണിയെന്ന് രേഖപ്പെടുത്തുന്നു. ഇത് പാപമാണോ? ജോലി ചെയ്യാതെ ഈ മണിക്കൂറുകള്‍ക്കു വാങ്ങിയ വേതനത്തിന്റെ വിധിയെന്ത്? ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധയില്‍ ഇത് കൊണ്ടുവരാതെ മൗനം പാലിച്ച മേലുദ്യോഗസ്ഥന്റെ അവസ്ഥയെന്ത്? തെറ്റായി രേഖപ്പെടുത്തിയ സമയം മാറ്റേണ്ട ബാധ്യത അയാള്‍ക്കുണ്ടോ?

മറുപടി : ജീവനക്കാരന്‍ ഈ ചെയ്യുന്നത് താഴെ പറയുന്ന കാര്യങ്ങളാല്‍ അത് ഹറാമാണ്. ഒന്ന്, 9 മണിക്ക് എത്തി 8 മണി എന്ന് രേഖപ്പെടുത്തുക മൂലം സത്യവിരുദ്ധമായി പ്രവര്‍ത്തിച്ചു. രണ്ട്, സത്യസന്ധനെന്ന് തോന്നിപ്പിക്കുക മുഖേന അയാള്‍ വഞ്ചന നടത്തി. മൂന്ന്, അര്‍ഹമല്ലാത്ത ധനം അയാള്‍ തിന്നു. കാരണം ജോലിക്കനുസരിച്ചാണ് വേതനം. ജോലിയില്‍ കുറവ് വരുത്തുമ്പോള്‍ വേതനത്തിലും കുറവ് വരുത്തേണ്ടതായിരുന്നു. നാല്, ഇത് താഴെ പറയുന്ന ഖുര്‍ആന്‍ വാക്യത്തിന്റെ പരിധിയില്‍ വരുന്നു. ''അളവിലും തൂക്കത്തിലും ക്രിതൃമം കാണിക്കുന്നവര്‍ക്കാണ് നാശം. ജനങ്ങളോട് അളന്നു വാങ്ങുമ്പോള്‍ അവര്‍ തീര്‍ത്തു വാങ്ങുകയും അളന്നോ തൂക്കിയോ കൊടുക്കുമ്പോള്‍ അവര്‍ക്കു നഷ്ടം വരുത്തുകയും ചെയ്യുന്നു. ഒരു മഹത്തായ ദിവസം സര്‍വലോകരക്ഷിതാവിന്റെ അടുത്തേക്ക് ജനങ്ങള്‍ എഴുന്നേറ്റു വരുന്ന ദിവസം അവര്‍ പുനര്‍ജീവിപ്പിക്കപ്പെടുമെന്ന് അവര്‍ വിചാരിക്കുന്നില്ലേ?''. അപ്പോള്‍ ഈ ജീവനക്കാരന്‍ അവന്നവകാശപ്പെട്ട വേതനം വാങ്ങുകയും ബാധ്യതപ്പെട്ട ജോലിയില്‍ കുറവു വരുത്തുകയും ചെയ്യുന്നു. 

മേലുദ്യോഗസ്ഥന് അയാളെ ഉപദേശിക്കേണ്ട കടമയുണ്ട്. അതുമൂലം അയാള്‍ നന്നായിത്തീരുക യാണെങ്കില്‍ ആവശ്യമായ സംഗതി നടന്നുകഴിഞ്ഞു. ഇല്ലെങ്കില്‍ ബന്ധപ്പെട്ട കേന്ദ്രത്തിലേക്ക് അയാളെപ്പറ്റി റിപ്പോര്‍ട്ട് നല്കണം. അയാള്‍ തെറ്റായി രേഖപ്പെടുത്തിയ സമയം മാറ്റുകയും വേണം. ഇല്ലെങ്കില്‍ അതിനര്‍ഥം പാപത്തില്‍ അയാളും കൂട്ടുചേര്‍ന്നു എന്നതാകുന്നു.
 

Feedback