Skip to main content

പരലോകത്തെ ചില ചോദ്യങ്ങളും മറുപടികളും

പരലോകത്തെ ചില ചോദ്യങ്ങളും മറുപടികളും

•    നാഥന്‍ അവരോട് ചോദിക്കും: എന്തേ ഇത് സത്യം തന്നെയല്ലേ? അവര്‍ മറുപടി പറയും: അതേ. ഞങ്ങളുടെ നാഥാ സത്യം തന്നെയാണിത്. (6:30)

•    കുറ്റവാളികള്‍ തല താഴ്ത്തിക്കൊണ്ട് നാഥനോട് പറയും: രക്ഷിതാവേ ഞങ്ങളിതാ എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ ഞങ്ങളെ നീ തിരിച്ചയച്ചു തരേണമേ. ഞങ്ങള്‍ ഇനി നല്ലത് പ്രവര്‍ത്തിച്ചു കൊള്ളാം. (32:12).

•    ആദം സന്തതികളേ, നിങ്ങള്‍ എന്നെ മാത്രം ആരാധിക്കണമെന്നും നിങ്ങളുടെ പ്രത്യക്ഷ ശത്രുവായ പിശാചിനെ ആരാധിക്കരുതെന്നും ഞാന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പു തന്നിരുന്നില്ലേ? എന്നിട്ടും നിങ്ങളേന്തേ ചിന്തിക്കാതിരുന്നത്?. (36:60-62)

•    എന്റെ ദൃഷ്ടാന്തങ്ങളെപ്പറ്റി പൂര്‍ണമായും മനസ്സിലാക്കാതെ നിങ്ങള്‍ അവയെ നിഷേധിക്കുകയല്ലേ ചെയ്തത്?. (27:84)

•    അപ്പോള്‍ അവര്‍ യാതൊന്നും ഉരിയാടുകയില്ല. (27:85)

•    അല്ലാഹു ചോദിക്കും: ദൈവദൂതന്മാര്‍ക്ക് നിങ്ങള്‍ എന്ത് ഉത്തരമാണ് നല്കിയത്?. (28:65)

•    മറുപടി പറയാനോ പരസ്പരം ചോദിക്കാനോ അവര്‍ക്ക് കഴിയില്ല. (28:66)

•    'ഞങ്ങള്‍ അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവരായിരുന്നില്ല' എന്ന് ഗതികേടുകൊണ്ടവര്‍ മറുപടി പറയും. (6:23)

•    ഗുണം വല്ലതും ലഭിച്ചാലോ എന്നു കരുതി അവര്‍ കള്ള സത്യം ചെയ്യുകയാണ്. അവര്‍ തനി കള്ളവാദികള്‍ മാത്രമാണ്. (58:18)

•    അല്ലാഹു പറയും: എനിക്ക് നിങ്ങള്‍ സങ്കല്പിച്ച പങ്കാളികളെ നിങ്ങള്‍ വിളിച്ചുനോക്കുക. അവര്‍ വിളിച്ചു നോക്കും. പക്ഷേ അവര്‍ക്ക് ഉത്തരം ലഭിക്കുകയില്ല. (18:52)

•    എല്ലാ സമുദായത്തില്‍ നിന്നും ഓരോ സാക്ഷിയെ അല്ലാഹു കൊണ്ടുവരും. എന്നിട്ടു പറയും: എന്റെ പങ്കാളികളെന്ന് നിങ്ങള്‍ കരുതിയിരുന്നവരെവിടെ? അവരെ പങ്കാളികളാക്കാന്‍ നിങ്ങളുടെ പക്ഷമുണ്ടായിരുന്ന തെളിവുകള്‍ ഹാജരാക്കുവിന്‍. (28:74,75)

•    അതോടെ തങ്ങള്‍ക്ക് യാതൊരു രക്ഷാ സങ്കേതവുമില്ല എന്ന് കുറ്റവാളികള്‍ക്ക് മനസ്സിലാകും. (41:48)

•    അല്ലാഹു വിശ്വാസികളോട് ചോദിക്കും: നിങ്ങളാണോ എന്റെ ഈ അടിമകളെ വഴിപിഴപ്പിച്ചത്? അവര്‍ മറുപടി പറയും: നാഥാ ഞങ്ങള്‍ നിനക്കു മാത്രം ആരാധനകളര്‍പ്പിക്കുന്നവരായിരുന്നു. അവരെ വഴിപിഴപ്പിച്ചത് അവര്‍ക്ക് ലഭിച്ച ജീവിതസൗകര്യങ്ങളാണ്. (25:17-19)

•    അല്ലാഹു മലക്കുകളോട് ചോദിക്കും: ഇവര്‍ നിങ്ങളെയാണോ ആരാധിച്ചിരുന്നത്? മലക്കുകള്‍ പറയും: നാഥാ നീ പരിശുദ്ധനാണ്. ഞങ്ങളുടെ രക്ഷാധികാരിയാണ്. ഇവര്‍ സത്യത്തില്‍ ജിന്നുകളെയായിരുന്നു ആരാധിച്ചിരുന്നത്. (34:40-42)

•    അല്ലാഹു ജിന്നുകളോട് പറയും: നിങ്ങള്‍ മനുഷ്യരിലൊരുപാടു പേരെ വഴിതെറ്റിച്ചില്ലേ? ആയതിനാല്‍ നരകമാണ് നിങ്ങളുടെ വാസസ്ഥലം. (6:128)

•    സത്യനിഷേധികള്‍ അല്ലാഹുവിനു പുറമെ അവര്‍ വിളിച്ചിരുന്ന പങ്കുകാരെ കാണുമ്പോള്‍ പറയും: അല്ലാഹുവേ നിനക്കു പുറമെ ഞങ്ങള്‍ വിളിച്ചിരുന്ന പങ്കുകാര്‍ ഇവരാണ്. അപ്പോള്‍ അവര്‍ മറുപടി കൊടുക്കും: നിങ്ങള്‍ കള്ളം പറയുക മാത്രമാണ് ചെയ്യുന്നത്. (16:86)

•    അല്ലാഹു ചോദിക്കും: ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ഈ ദിവസത്തെക്കുറിച്ച് മുന്നറിയിപ്പ് നല്കാന്‍ ദൂതന്മാര്‍ നിങ്ങള്‍ക്കു വന്നിരുന്നില്ലേ? അപ്പോള്‍ ഐഹിക ജീവിതം അവരെ വഞ്ചിച്ചു കളഞ്ഞെന്ന് സ്വന്തത്തിനെതിരെ അവര്‍ സാക്ഷ്യം വഹിക്കും. (6:130)

•    അപ്പോള്‍ സാക്ഷികളെല്ലാം അക്രമികള്‍ക്കെതിരില്‍ സംസാരിക്കും: ഇവരാണ് അല്ലാഹുവിന്റെ പേരില്‍ കളവ് കെട്ടിച്ചമച്ചവര്‍. ഈ അക്രമികള്‍ക്ക് അല്ലാഹുവിന്റെ ശാപമുണ്ടായിരിക്കട്ടെ. (11:18)

•    അക്രമികളുടെ വായകള്‍ മുദ്രവെക്കപ്പെടും, അവര്‍ക്കെതിരില്‍ അവരുടെ കൈകള്‍ സംസാരിക്കും. കാലുകള്‍ സാക്ഷി നില്ക്കും. (36:65)

•    കണ്ണുകളും തൊലികളും സാക്ഷ്യം വഹിക്കും. (41:20)

•    അവര്‍ ചര്‍മങ്ങളോട് ചോദിക്കും: നിങ്ങളും ഞങ്ങള്‍ക്കെതിരില്‍ സാക്ഷ്യം വഹിക്കുകയാണോ?. (41:21)

•    ചര്‍മങ്ങള്‍ മറുപടി നല്കും: എല്ലാറ്റിനെയും സംസാരിപ്പിച്ച നാഥനാണ് ഞങ്ങളെയും സംസാരിപ്പിച്ചത്. (41:21)

•    അപ്പോള്‍ അല്ലാഹു പറയും: 'നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതൊന്നും അല്ലാഹു അറിയുകയില്ല' എന്ന നിങ്ങളുടെ തെറ്റായ ധാരണയാണ് നിങ്ങള്‍ക്ക് നാശം വരുത്തിവെച്ചത്. (41:22,23)

•    അതു കൊണ്ട് നിങ്ങള്‍ സമ്പാദിച്ചത് നിങ്ങള്‍ തന്നെ ആസ്വദിച്ചു കൊള്ളുക. (39:24)

Feedback