Skip to main content

നരകവാസികളുടെ സംസാരങ്ങള്‍

•    നരകവാസികള്‍ തമ്മില്‍ ശണ്ഠകൂടുന്നതാണ് (38:64).
•    അവര്‍ പറയും: കുഴപ്പക്കാരായി നാം കരുതിയിരുന്ന പലരെയും ഇവിടെ കാണുവാനില്ലല്ലോ? (38:62).
•    നമ്മളവരെ അബദ്ധത്തില്‍ കളിയാക്കിയതാണോ? അതോ ഇനിയവരെ നാം കാണാഞ്ഞിട്ടാണോ? (38:63).
•    അവര്‍ പറയും: അല്ലാഹുവേ ഞങ്ങള്‍ ഞങ്ങളിലെ നേതാക്കന്മാരെയും പ്രമുഖരെയുമാണ് അനുസരിച്ചിരുന്നത്. അവരാണ് ഞങ്ങളെ വഴിതെറ്റിച്ചത് (33:67).
•    ഞങ്ങള്‍ക്കെങ്ങാനും ഭൂമിയിലേക്ക് തിരിച്ചു പോകാനൊരവസരം ലഭിച്ചാല്‍ നേതാക്കള്‍ ഇന്നു ഞങ്ങളെ കൈ വെടിഞ്ഞ പോലെ ഞങ്ങളവരെയും കൈ വെടിഞ്ഞേനെ (2:167).
•    അതുകൊണ്ട് നാഥാ നീ അവര്‍ക്ക് ഇരട്ടി ശിക്ഷ നല്‌കേണമേ (33:68).
•    അവര്‍ നേതാക്കന്മാരോടു പറയും: ഞങ്ങള്‍ നിങ്ങളെ പിന്തുടര്‍ന്നു ജീവിക്കുകയായിരുന്നു. അതുകൊണ്ട് നരകശിക്ഷയില്‍ നിന്നല്പം ലഘൂകരിക്കുവാന്‍ നിങ്ങള്ക്കു സാധിക്കുമോ? (40:47).
•    അവര്‍ മറുപടി നല്കും: അല്ലാഹു ദാസന്മാര്‍ക്കിടയില്‍ വിധി കല്പിച്ചു കഴിഞ്ഞു അതിനാല്‍ നാമിനി ഇതില്‍ തന്നെയാകുന്നു (40:48).
•    അങ്ങനെ തര്‍ക്കത്തിനിടെ അവര്‍ പറയും: അല്ലാഹുവാണ, നമ്മള്‍ വഴികേടില്‍ തന്നെയായിരുന്നു (26:96,97).
•    സത്യനിഷേധികള്‍ പറയും: നാഥാ ഞങ്ങളെ സത്യത്തില്‍ നിന്നു തെറ്റിച്ച ജിന്നുകളെയും മനുഷ്യരെയും നീ കാണിച്ചു തരേണമേ, അവരെ നിന്ദ്യരാക്കാന്‍ വേണ്ടി ഞങ്ങളവരെ കാലുകൊണ്ട് ചവിട്ടട്ടെ (41:29).
•    അവര്‍ നരകത്തിന്റെ കാവല്‍ക്കാരോട് പറയും: നിങ്ങള്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ച് ഒരു ദിവസത്തെ ഞങ്ങളുടെ ശിക്ഷയെങ്കിലും കുറച്ചു തരുമോ? (40:49).
•    സത്യനിഷേധികള്‍ പരസ്പരം കുറ്റമാരോപിക്കും. അവര്‍ പറയും: നിങ്ങളില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ വിശ്വാസികളായിരുന്നേനെ (34:31).
•    സത്യനിഷേധികള്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, നീ ഈ നരകത്തില്‍ നിന്നും ഞങ്ങളെയൊന്ന് പുറത്ത് കൊണ്ടു വരണേ, ഇനി ഞങ്ങള്‍ ദുര്‍മാര്‍ഗത്തിലേക്ക് മടങ്ങുകയില്ല (23:107).
•    അപ്പോള്‍ അല്ലാഹു പറയും: നിങ്ങള്‍ അവിടെത്തന്നെ നിന്ദ്യരായി കഴിയുക. എന്നോട് മിണ്ടിപ്പോകരുത് (23:108).

നരകവാസികളും സ്വര്‍ഗവാസികളും തമ്മിലുള്ള സംഭാഷണം

•    നരകാവകാശികള്‍ വിളിച്ചു പറയും: ഞങ്ങള്‍ക്ക് അല്പം വെള്ളം തരുമോ? നിങ്ങള്‍ക്ക് നല്കിയതില്‍ നിന്ന് കുറച്ച് തരുമോ? (7:50).
•    സ്വര്‍ഗവാസികള്‍ പറയും: അവയെല്ലാം അല്ലാഹു സത്യ നിഷേധികള്‍ക്ക് തീര്‍ത്തും വിലക്കിയിരിക്കുകയാണ് (7:50).
•    സ്വര്‍ഗവാസികള്‍ ചോദിക്കും: എന്തുകൊണ്ടാണ് നിങ്ങള്‍ നരകത്തിലായത്? (74:42).
•    നരകത്തിലുള്ളവര്‍ പറയും: ഞങ്ങള്‍ നമസ്‌കരിക്കാറിലില്ലായിരുന്നു, അഗതികള്‍ക്ക് ഭക്ഷണം നല്കാറില്ലായിരുന്നു (74:43,44).
 

Feedback