Skip to main content

ശേഷക്രിയ: ചില മര്യാദകള്‍

ഇരിക്കാതിരിക്കുക

ജനാസയെ അനുഗമിക്കുന്നവര്‍ അത് താഴെവെക്കുന്നതുവരെ കൂടെ പോവുകയും മറവ് ചെയ്യുന്നത് അടക്ക മുള്ള കര്‍മങ്ങളില്‍ പങ്കാളികളാവുകയും വേണം. ഇതിനിടയില്‍ ഇരിക്കുന്നത് അഭിലഷണീയമല്ല.

''ആരെങ്കിലും ജനാസയെ അനുഗമിച്ചാല്‍ അത് ആളുകളുടെ ചുമലില്‍ നിന്ന് താഴെവെക്കുന്നത് വരെ ഇരിക്ക രുത്'' എന്നൊരു അധ്യായം തന്നെ ബുഖാരിയിലുണ്ട്. ഇതില്‍ അബൂസഈദില്‍ ഖുദ്‌രിയില്‍ നിന്ന് ബുഖാരി നിവേദനം ചെയ്യുന്നു:

നബി(സ്വ) പറഞ്ഞു: ''നിങ്ങള്‍ ജനാസ കണ്ടാല്‍ എഴുന്നേല്ക്കുക. ആരെങ്കിലും അതിനെ അനുഗമിച്ചാല്‍ അത് താഴെ (നിലത്തു ഖബ്‌റില്‍) വെക്കുന്നത്‌വരെ അവര്‍ ഇരിക്കരുത്.'' സലഫുകളില്‍ ചിലര്‍ ഇത് നിര്‍ബന്ധമായും പാലിക്കേണ്ടതാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട് (നൈലുല്‍ഔത്വാര്‍ 4:119). ഒരിക്കല്‍ അബൂഹുറയ്‌റ(റ)യും മര്‍വാ നും ഒരു ജനാസയുടെ കൂടെ പോവുകയായിരുന്നു. അത് താഴെവെക്കുന്നതിന് മുമ്പായി അവര്‍ രണ്ടുപേരും ഇരുന്നു.  അബൂസഈദ് മര്‍വാന്റെ കൈ പിടിച്ച് എഴുന്നേല്പിച്ചുകൊണ്ട് പറഞ്ഞു: ഇത് നബി(സ്വ) ഞങ്ങളോട് നിരോധിച്ചിരിക്കുന്നു.'' അദ്ദേഹം മേല്‍പറഞ്ഞ ഹദീസും ഉദ്ധരിച്ചു. ഇത്‌കേട്ട അബൂഹുറയ്‌റ(റ) പറഞ്ഞു: ''അത് ശരിയാണ്.'' അപ്പോള്‍ മര്‍വാന്‍ ചോദിച്ചു: ''നിങ്ങള്‍ എന്നോട് പറയാതിരുന്നതെന്തേ?'' അദ്ദേഹം പറഞ്ഞു: ''താങ്കള്‍ ഞങ്ങളുടെ ഇമാമായിരുന്നു. താങ്കള്‍ ഇരുന്നപ്പോള്‍ ഞാനും ഇരുന്നു'' (ബുഖാരി).

ജനാസ കണ്ടാല്‍ എഴുന്നേല്ക്കല്‍

ജനാസ കടന്നുപോവുന്നത് കണ്ടാല്‍ എഴുന്നേറ്റ് നില്‌ക്കേണ്ടതാണ്. നബി(സ്വ) പറഞ്ഞതായി ആമിറുബ്‌നു റബീഅയില്‍ നിന്ന് ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്യുന്നു: ''നിങ്ങള്‍ ജനാസ കണ്ടാല്‍ അത് നിലത്തുവെക്കുകയോ നിങ്ങളെ കടന്നുപോവുകയോ ചെയ്യുന്നത്‌വരെ എഴുന്നേറ്റ് നില്ക്കുക.''

''മരണം നടുക്കമുണ്ടാക്കുന്നതാണ്'' എന്ന്കൂടി ബൈഹഖിയിലുണ്ട്. ജനാസ കണ്ടാല്‍ അത് കടന്നുപോകു ന്നതുവരെ ഇബ്‌നു ഉമര്‍(റ) എഴുന്നേറ്റു നില്ക്കുമായിരുന്നു (അഹ്മദ്). അബൂമസ്ഊദും ഖയ്‌സ്വും ഇപ്രകാരം നില്ക്കാറുണ്ടായിരുന്നു (ബുഖാരി).

അമുസ്‌ലിം ജനാസയ്ക്കുവേണ്ടി നില്‍ക്കല്‍

ജനാസ അമുസ്‌ലിമിന്റേതായാലും എഴുന്നേറ്റ് നില്ക്കലാണ് നബിചര്യ. ജാബിര്‍(റ) പറയുന്നു: ഒരു ജനാസ കടന്നുപോയപ്പോള്‍ നബി(സ്വ) എഴുന്നേറ്റ് നിന്നു. കൂടെ ഞങ്ങളും നിന്നു. ശേഷം ഞങ്ങള്‍ പറഞ്ഞു: ''തിരുദൂ തരേ, അതൊരു ജൂതന്റെ ജനാസയാണല്ലോ''. തിരുമേനി പ്രതിവചിച്ചു: ''നിങ്ങള്‍ ജനാസ കണ്ടാല്‍ എഴുന്നേ ല്ക്കുക'' (ബുഖാരി, മുസ്‌ലിം). ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച മറ്റൊരുസംഭവം ഈ കാര്യം കൂടുതല്‍ വ്യക്തമാക്കുന്നു. സഹ്‌ലുബ്‌നു ഹുനൈഫും ഖയ്‌സ്വുബ്‌നു സഅ്ദും ഖാദിസിയ്യയില്‍ ഇരിക്കുകയായിരുന്നു. അതിലൂടെ ഒരു ജനാസ കൊണ്ടുപോയപ്പോള്‍ അവര്‍ എഴുന്നേറ്റുനിന്നു. അപ്പോള്‍ ഇന്നാട്ടിലെ ഒരമുസ്‌ലിം ജനാസയാണതെന്നു അവരോട് പറഞ്ഞു. അവര്‍ രണ്ടുപേരും പറഞ്ഞു: ''ഒരിക്കല്‍ നബി(സ്വ)യുടെ അരികിലൂ ടെ ഒരു ജനാസ കൊണ്ടുപോയപ്പോള്‍ അവിടുന്ന് എഴുന്നേറ്റ് നിന്നു. അപ്പോള്‍ 'അതൊരു ജൂതന്റെ ജനാസയല്ലേ'

എന്ന് ചോദിക്കപ്പെട്ടു. ''അതും മനുഷ്യനല്ലയോ'' എന്നായിരുന്നു പ്രവാചകന്റെ പ്രത്യുത്തരം.

മുസ്‌ലിമായാലും അമുസ്‌ലിമായാലും ഒരു മനുഷ്യന്റെ മൃതദേഹമെന്ന നിലയില്‍ മനുഷ്യന്റെ പരിണതിയെയും മരണത്തെയും ഓര്‍ക്കുകയാണ് ഇതിന്റെ തത്വം. പ്രവാചകന്റെ കാലശേഷം സ്വഹാബികള്‍ എഴുന്നേറ്റ് നിന്നിരുന്നുവെന്നും ഈ സുന്നത്ത് ദുര്‍ബലമായിട്ടില്ലെന്നും കൂടി ഈ റിപ്പോര്‍ട്ട് മനസ്സിലാക്കിത്തരുന്നു.

അമുസ്‌ലിമായ ബന്ധു മരിച്ചാല്‍ മൃതദേഹത്തെ അനുഗമിക്കാവുന്നതാണ് (ശറഹുല്‍മുഹദ്ദബ് 5:280). അലി നബി(സ്വ)യെ സമീപിച്ചു. തന്റെ അമുസ്‌ലിമായ പിതൃവ്യന്റെ മരണവിവരം അറിയിച്ചപ്പോള്‍ നബി(സ്വ) പറ ഞ്ഞു: ''നീ പോയി ഖബ്‌റടക്കുക'' (അബൂദാവൂദ്). ഈ ഹദീസാണ് ഈ വിഷയകമായി ഉദ്ധരിക്കപ്പെടുന്ന തെളി വ്. ഇതിന്റെ പരമ്പരയെക്കുറിച്ച് ആക്ഷേപമുണ്ട്. തന്മൂലം പണ്ഡിതന്മാര്‍ ഭിന്നാഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്.

സ്ത്രീകള്‍ അനുഗമിക്കല്‍

ജനാസയുടെകൂടെ പോവാന്‍ നബി(സ്വ) സ്ത്രീകളെ പ്രോത്സാഹിപ്പിക്കുകയോ അതൊരു പുണ്യമായി പരിചയ പ്പെടുത്തുകയോ ചെയ്തിട്ടില്ല. പ്രത്യുത നിരോധിച്ചതായി ഉമ്മുഅത്വിയ്യയില്‍ നിന്ന് ബുഖാരിയും മുസ്‌ലിമും ഉദ്ധരി ക്കുന്നു.  അവര്‍ പറഞ്ഞു: ''ജനാസയെ പിന്തുടരുന്നതില്‍ നിന്ന് ഞങ്ങള്‍വിലക്കപ്പെട്ടു. പക്ഷേ, അത് ഞങ്ങള്‍ ക്ക് കര്‍ശനമാക്കിയിരുന്നില്ല.'' ഇതിന്റെ അടിസ്ഥാനത്തില്‍ ഇബ്‌നുമസ്ഊദ്, ഇബ്‌നുഉമര്‍, അബൂഉമാമ, ആഇശ തുടങ്ങിയ സ്വഹാബികളും ഹനഫികള്‍, ശാഫിഈകള്‍, ഹമ്പലികള്‍ എന്നിവരും ഇത് കറാഹത്താണെന്ന് പറഞ്ഞു. നിര്‍ഭയത്വമുണ്ടെങ്കില്‍ ഇസ്‌ലാമിന്റെ ചിട്ടകള്‍ പാലിച്ചുകൊണ്ട് സ്ത്രീകള്‍ക്ക് ജനാസയെ അനു ഗമിക്കുന്നതിന് വിരോധമില്ലെന്ന് ഇമാം മാലിക് പറഞ്ഞു. ഇബ്‌നു ഹസമും അനുഗമിക്കാമെന്നാണ് പറഞ്ഞിട്ടു ള്ളത് (ഫിഖ്ഹുസ്സുന്ന 1: 542).

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: ''നബി(സ്വ) ഒരു ജനാസയില്‍ പങ്കെടുത്തുകൊണ്ടിരിക്കെ ഉമര്‍(റ) ഒരു സ്ത്രീയെ കണ്ടു. ഉമര്‍(റ) അവളെ ഉച്ചത്തില്‍ എതിര്‍ത്തു. അപ്പോള്‍ പ്രവാചകന്‍(സ്വ) പറഞ്ഞു: ഉമറേ, അവരെ വിട്ടേക്കൂ, നയനങ്ങള്‍ കണ്ണീര്‍ പൊഴിക്കുന്നതും ആത്മാവ് ദുഃഖം ബാധിച്ചതും കാലം അടുത്തതുമാണ്'' (ഇബ്‌നുമാജ, തുര്‍മുദി). ഇതിന്റെ പരമ്പര സ്വീകാര്യമാണെന്ന് ഇബ്‌നുഹജര്‍ പറഞ്ഞു (ഫത്ഹുല്‍ബാരി 3:145).

ചുരുക്കത്തില്‍ ഇബ്‌നുഹജര്‍ പറഞ്ഞതുപോലെ ജനാസയെ അനുഗമിക്കുന്നവര്‍ക്കുള്ള പുണ്യം സ്ത്രീകള്‍ ക്കില്ലെന്നും അവര്‍ അനുഗമിക്കുന്നത് ഹറാമാക്കിയിട്ടില്ലെങ്കിലും അനഭിലഷണീയമാണെന്നും വ്യക്തമാണ്. നബി(സ്വ)യുടെ കാലത്ത് അതൊരു പൊതുസമ്പ്രദായമായിരുന്നില്ലെന്നതും ഇവിടെ ശ്രദ്ധേയമാണ്. ഒറ്റപ്പെട്ട നിലക്ക് ചില സ്ത്രീകള്‍ പിന്‍തുടരുകയും ചെയ്തത് വേറെയും ഹദീസുകളില്‍ സ്ഥിരപ്പെട്ടിട്ടുണ്ട്.

Feedback
  • Wednesday May 1, 2024
  • Shawwal 22 1445