Skip to main content

ചാക്കീരി അഹമദ് കുട്ടി

കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രിയും നിയമസഭാ സ്പീക്കറുമായിരുന്നു ചാക്കീരി അഹമദ്കുട്ടി സാഹിബ്.   
 
സാമുദായിക വിഷയങ്ങളില്‍ ബുദ്ധികൂര്‍മതയോടെയുള്ള സൂത്രധാരനും ന്യൂനപക്ഷ ക്ഷേമപ്രവര്‍ത്തനങ്ങളുടെ ആസൂത്രകനുമായി കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന ഇച്ഛാശക്തിയുള്ള നേതാവായിരുന്നു ചാക്കീരി അഹമദ്കുട്ടി സാഹിബ്. കേരള മുസ്‌ലിംകളുടെ ധൈഷണികവും ഭൗതികവുമായ വളര്‍ച്ചയില്‍ ശ്രദ്ധേയമായ സംഭാവനകള്‍ അര്‍പ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

kk
 
മുസ്‌ലിംകളുടെയും മറ്റു ന്യൂനപക്ഷ, പിന്നാക്ക ജനവിഭാഗങ്ങളുടെയും ഭരണഘടനാപരമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും സമൂഹത്തില്‍ അഭിമാനകരമായ അസ്തിത്വം ഉയര്‍ത്തുന്നതിനും വേണ്ടി തന്റെ അധികാരം ഉപയോഗപ്പെടുത്തിയാണ് അദ്ദേഹം യാത്രയായത്.

മലപ്പുറം ജില്ലയിലെ വേങ്ങരക്കടുത്ത് ചേറൂരിലെ ചാക്കീരി മൊയ്തീന്‍കുട്ടി സാഹിബിന്റെയും പള്ളിയാളി വിരിയത്തിന്റെയും മകനായി 1912ലാണ് ചാക്കീരി അഹമ്മദ്കുട്ടി സാഹിബിന്റെ ജനനം. പ്രശസ്ത മാപ്പിളപ്പാട്ട് കവിയായിരുന്നു പിതാവ് മൊയ്തീന്‍കുട്ടി സാഹിബ്. സമൂഹക്ഷേമ പ്രവര്‍ത്തനങ്ങള്‍ ബാല്യത്തിലേ അഹമ്മദ്കുട്ടി സാഹിബിനെ ആകര്‍ഷിച്ച ഒരു മേഖലയായിരുന്നു. പരിചിതരുടെയും അല്ലാത്തവരുടെയും ദുരിതങ്ങള്‍ അകറ്റാനുള്ള ത്വരയായിരുന്നു അദ്ദേഹത്തെ എപ്പോഴും നയിച്ചിരുന്നത്. 

പതിനേഴാം വയസ്സില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്ന് അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചു. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ അനുയായിയായി കര്‍മരംഗത്ത് സജീവമായി.  രാഷ്ട്രീയരംഗത്ത്  ചെറിയ പ്രായത്തില്‍ തന്നെ തന്‍്‌റേതായ വ്യക്തിമുദ്ര പതിപ്പിച്ച് നാട്ടില്‍ ശ്രദ്ധേയനായി. കോട്ടക്കല്‍ പി.സി.സി പ്രസിഡന്‍റായി നേതൃരംഗത്തേക്ക് ഉയര്‍ന്നു. എന്നാല്‍  കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അഭിപ്രായ സംഘട്ടനങ്ങള്‍ മൂര്‍ഛിച്ചതിനെ തുടര്‍ന്ന് അദ്ദേഹം സംഘടനയില്‍നിന്ന് പിരിഞ്ഞു. തുടര്‍ന്ന് 1939ല്‍ തന്റെ പ്രവര്‍ത്തനതട്ടകമായി മുസ്‌ലിംലീഗിനെ അദ്ദേഹം തെരഞ്ഞെടുക്കുകയായിരുന്നു. മലബാര്‍ മേഖലകളില്‍ ലീഗിന്റെ ശാഖകള്‍ രൂപീകരിക്കാന്‍ തുടങ്ങിയ കാലത്ത് ഏറനാട് കേന്ദ്രീകരിച്ച് നടന്ന സംഘടനയുടെ ചടുലമായ നീക്കങ്ങള്‍ അദ്ദേഹത്തെ പ്രത്യേകം ആകര്‍ഷിച്ചു.  വൈകാതെ അദ്ദേഹം ഏറനാട്ടിലെ മുസ്‌ലിംലീഗിന്റെ കരുത്തനായ നേതാവായി മാറി. 

1932ല്‍ ചാക്കീരി അഹമദ്കുട്ടി സാഹിബ് ഏറനാട് താലൂക്ക് ബോര്‍ഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.  പാണക്കാട് പൂക്കോയ തങ്ങള്‍ അക്കാലത്ത് കോണ്‍ഗ്രസുകാരന്‍ ആയിരുന്നു. താലൂക്ക് ബോര്‍ഡ് തിരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം മുസ്‌ലിം ലീഗില്‍ ചേര്‍ന്നു. ഇതിന് വഴിയൊരുക്കിയത് ചാക്കീരി അഹമദ്കുട്ടി സാഹിബായിരുന്നു.

കേരളം രൂപീകരിക്കുന്നതിന് മുമ്പ് കോട്ടക്കല്‍ ഫര്‍ക്ക എന്ന പേരില്‍ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു കുറ്റിപ്പുറം ഉള്‍ക്കൊള്ളുന്ന പ്രദേശം.1952ല്‍ മദ്രാസ് സംസ്ഥാനത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോട്ടക്കല്‍ ഫര്‍ക്കയില്‍ നിന്നുള്ള ജനപ്രതിനിധിയായത് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിലെ ചാക്കീരി അഹമ്മദ്കുട്ടി സാഹിബായിരുന്നു.
 
കേരളം രൂപീകരിച്ചതിന് ശേഷം 1957ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പിലും കുറ്റിപ്പുറം നിയോജകമണ്ഡലത്തില്‍ നിന്ന് അദ്ദേഹം വിജയിച്ചു.

1970, 77 വര്‍ഷങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളിലും ചാക്കീരി അഹമ്മദ്കുട്ടി സാഹിബിലൂടെ മുസ്‌ലിം ലീഗ് മണ്ഡലം നിലനിര്‍ത്തി.  

1964 -1969 കാലയളവില്‍ വേങ്ങര പഞ്ചായത്ത് ഭരണസമിതിയുടെ പ്രഥമ പ്രസിഡന്‍്‌റായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. 

1948 കാലഘട്ടത്തില്‍ മുസ്‌ലിംലീഗിലേക്ക് വരാന്‍ പലര്‍ക്കും ഭയം നിലനിന്നിരുന്ന ഒരു സാഹചര്യമുണ്ടായിരുന്നു. ഭരണകൂട ഭീകരത ലീഗ് പ്രവര്‍ത്തകരെ പല നിലയിലും വേട്ടയാടിയ സമയമായിരുന്നു അത്. പല കരിനിയമങ്ങളും പ്രവര്‍ത്തകരുടെ പേരില്‍ ചാര്‍ത്തപ്പെട്ടു. പാണക്കാട്  പൂക്കോയ തങ്ങള്‍ ഉള്‍പ്പടെയുള്ള നേതാക്കളെല്ലാം ജയിലില്‍ അടയ്ക്കപ്പെട്ടു. ആ സമയത്താണ് മലപ്പുറത്ത് ഒരു ഉപതിരഞ്ഞെടുപ്പ് നടന്നത്. മുസ്‌ലിം ലീഗ് എം എല്‍ എ ആയിരിക്കേ മരണമടഞ്ഞ അഹമ്മദ്കുട്ടി ഹാജിയുടെ സ്ഥാനത്തേക്ക് മദിരാശി അസംബ്ലിയിലേക്കുള്ള ഉപ തിരഞ്ഞെടുപ്പായിരുന്നു അത്. മലബാര്‍ രാഷ്ട്രീയത്തില്‍ ലീഗിന്റെ അസ്തിത്വം ചോദ്യംചെയ്യപ്പെട്ട ആ തിരഞ്ഞെടുപ്പില്‍ ലീഗ് മത്സരിക്കണം എന്ന് ശക്തമായി വാദിച്ചത് ചാക്കീരി അഹമ്മദ്കുട്ടി സാഹിബായിരുന്നു. 

വിഹ്വലരായ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം ചങ്കൂറ്റത്തോടെ ധൈര്യം പകര്‍ന്നു. എം പി എം ഹസ്സന്‍കുട്ടി കുരിക്കള്‍ ആയിരുന്നു ലീഗ് സ്ഥാനാര്‍ഥി.1950 ഒക്ടോബര്‍ 28നു നടന്ന വോട്ടെടുപ്പില്‍  ഹസ്സന്‍കുട്ടി കുരിക്കള്‍ വിജയിച്ചു. മുസ്‌ലിംലീഗിന്റെ ശക്തമായ തിരിച്ചുവരവിന് നിമിത്തമായ ഈ  ഐതിഹാസിക വിജയത്തിന്  പിന്നിലെ ബുദ്ധികേന്ദ്രം ചാക്കീരി അഹമ്മദ്കുട്ടി സാഹിബായിരുന്നു. ആത്മവീര്യം പകര്‍ന്ന് അണികളെ സുസജ്ജരാക്കാനുള്ള അനിതരമായ വൈഭവമുണ്ടായിരുന്നു അദ്ദേഹത്തിന്. അതിനിര്‍ണായകമായ പല സന്ദര്‍ഭങ്ങളിലും മുസ്‌ലിം ലീഗിനെ ചങ്കൂറ്റത്തോടെ നയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

1973ല്‍ ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ വേണ്ടി സി എച്ച് മുഹമ്മദ് കോയ സാഹിബ് വിദ്യാഭ്യാസ മന്ത്രി സ്ഥാനം രാജിവെച്ചപ്പോള്‍ പകരക്കാരനായി പാര്‍ട്ടി നിയോഗിച്ചത് ചാക്കീരി അഹമ്മദ്കുട്ടി സാഹിബിനെയാണ്. സര്‍വരാലും അംഗീകരിക്കപ്പെട്ട കഴിവുറ്റ നേതാവ്. 

കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയായിരിക്കേ, നിരവധി ശ്രദ്ധേയമായ മാതൃകാപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

1977മാര്‍ച്ച് 19നു നടന്ന തിരഞ്ഞെടുപ്പില്‍ കുറ്റിപ്പുറത്ത് നിന്നു അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് കേരള നിയമസഭയുടെ സ്പീക്കര്‍ ആയി അദ്ദേഹം ചുമതലയേറ്റു. പി കെ വാസുദേവന്‍ നായര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് രാഷ്ട്രീയ പ്രതിസന്ധി സംജാതമായ സമയത്ത് ചാക്കീരി അഹമദ്കുട്ടി സാഹിബായിരുന്നു സ്പീക്കര്‍. തുടര്‍ന്നുണ്ടായ നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ സി എച്ച് മുഹമ്മദ് കോയ സാഹിബ് മുഖ്യമന്ത്രി ആയി. ഈ മന്ത്രിസഭയുടെ അണിയറശില്പി ചാക്കീരി അഹമ്മദ്കുട്ടി സാഹിബായിരുന്നു.

കേരള ജനതയുടെ സാമൂഹിക മുന്നേറ്റത്തിനും ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനും നിസ്വാര്‍ഥമായി സമര്‍പ്പിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.

1993 ഒക്ടോബര്‍ ഒന്നിന്, 81-ാം വയസ്സില്‍ ചാക്കീരി അഹമ്മദ്കുട്ടി സാഹിബ് നിര്യാതനായി. 

 
 

Feedback
  • Thursday Apr 25, 2024
  • Shawwal 16 1445