Skip to main content

കെ.എം മൗലവി

'നമ്മുടെ നിസ്സഹകരണ സമരം അക്രമസമരമല്ല, സഹനമാണത്. അധികാരികള്‍ നമ്മെ എത്ര തവണ അക്രമിച്ചാലും ക്ഷമിക്കുകയാണ് വേണ്ടത്. പകരം ചെയ്യരുത്, അത് ആത്മഹത്യാപരമായിരിക്കും. കോണ്‍ഗ്രസോ ഖിലാഫത് പ്രസ്ഥാനമോ അതൊരിക്കലും അംഗീകരിക്കില്ല. അറസ്റ്റ് ചെയ്തവരെ വിട്ടയക്കും വരെ നാം ക്ഷമിക്കണം.'

കേരള ചരിത്രത്തില്‍ പതിറ്റാണ്ടുകളായി ചൂടന്‍ ചര്‍ച്ചയായ മലബാര്‍ കലാപത്തിന്റെ തുടക്കം ഈ വാക്കുകള്‍ അംഗീകരിക്കുന്നിടത്ത് ആര്‍ക്കെല്ലാമോ വന്ന പിഴവുകളാണെന്ന് പിന്നീട് അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തി.

മലബാര്‍ മാപ്പിളമാരുടെ സ്വാതന്ത്ര്യ സമരശക്തി ക്ഷയിപ്പിക്കാന്‍, ഹിന്ദു-മുസ്‌ലിം സാഹോദര്യം തകര്‍ക്കാന്‍ ബ്രിട്ടീഷ് അധികാരികള്‍ കണ്ടെത്തിയ കുതന്ത്രം നേരത്തെ തിരിച്ചറിയാന്‍ കഴിഞ്ഞ കെ.എം. മൗലവിയുടെ ഈ വാക്കുകള്‍ കേട്ട സമരഭടന്മാരില്‍ വലിയൊരു ഭാഗം പിരിഞ്ഞു പോയെങ്കിലും പിന്നീട് ബ്രിട്ടീഷുകാര്‍ കൊതിച്ചത് തന്നെ നടന്നു. അതിന്റെ വേദന ഇന്നും വിവാദമായി കേരളീയ സാഹോദര്യത്തെ വെല്ലുവിളിച്ച് കൊണ്ടിരിക്കുമ്പോള്‍ ആ മഹാനെ നാം മറക്കാതിരിക്കുക.

കാതിബ് എന്ന പേരില് വിശ്രുതനായ കെ.എം മൗലവി (മുഹമ്മദ് കുട്ടി) കേരളീയ നവോത്ഥാന ശില്പികളില്‍ പ്രമുഖനായിരുന്നു. മത-രാഷ്ട്രീയ-വിദ്യാഭ്യാസ മേഖലകളില്‍ കേരള മുസ്ലിംകള്‍ക്ക് ദിശാബോധം നല്കിയതില്‍ മൗലവിയുടെ പങ്ക് അദ്വിതീയമാണ്.

ഖിലാഫത്ത് പ്രസ്ഥാനം, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, ഇസ്‌ലാഹി പ്രസ്ഥാനം എന്നീ വേദികളില്‍ നിറഞ്ഞു നിന്ന മൗലവി അഗാധ പണ്ഡിതനായിരുന്നു. നാവും പേനയും ഒരു പോലെ ആയുദ്ധമാക്കിയ മൗലവി, സാമൂഹിക ജീവിതത്തിന്റെ വിവിധ മേഖലകളില്‍ നിറഞ്ഞു നിന്നു. സ്വാതന്ത്ര്യ സമര രംഗത്ത് ബ്രിട്ടീഷുകാര്‍ അദ്ദേഹത്തിനു തൂക്കുകയര്‍ വിധിച്ചു. മുസ്‌ലിം പൗരോഹിത്യം മൗലവിയെ മതഭ്രഷ്ടനാക്കി. 

അപ്പോഴും അനുകൂലികളും പ്രതിയോഗികളുമായ കേരള മുസ്‌ലിം നേതൃത്വം മൗലവിയുടെ ഫത്വ്‌വകള്‍ പലതും ഉപയോഗപ്പെടുത്തുകയുണ്ടായി. പള്ളി ഖിബ്‌ലകള്‍ ശരിയാക്കാനും യാത്രക്കാരെന്ന പേരില്‍ ജുമുഅ ഖുതുബയില്ലാതിരുന്ന അന്തമാന്‍ ദ്വീപിലെയും മറ്റും സ്ഥിരവാസികള്‍ക്ക് ജുമുഅ തുടങ്ങാനുമെല്ലാം നിമിത്തമായത് മൗലവിയുടെ ഫത്വ്‌വകളാണ്.

പറയുന്ന കാര്യങ്ങളോട് ജീവിതത്തില്‍ സത്യസന്ധത പുലര്‍ത്താന്‍ കഴിഞ്ഞു എന്നതാണ് മൗലവിയെ വേറിട്ടു നിര്‍ത്തുന്ന ഒരു കാര്യം. കരിഞ്ചന്തയില്‍ നിന്ന് എണ്ണ വാങ്ങാതെ ഇരുട്ടില്‍ ഇരിക്കാനും കൊടുങ്ങല്ലൂരിലേക്ക് ഒളിച്ചോടുമ്പോള്‍ പോലീസ് പിടിക്കാതിരിക്കാന്‍ തോണിക്കാരന്‍ സ്ഥലം മാറ്റി പറഞ്ഞപ്പോള്‍ എന്നാല്‍ അങ്ങോട്ടാവട്ടെ യാത്രയെന്ന് പറയാനും കഴിഞ്ഞത് അതുകൊണ്ടാണ്.

ജനനം 1886 ജൂലായ് 6. പിതാവ    ് തയ്യില്‍ കുഞ്ഞിമൊയ്തീന്‍ (കക്കാട്). മാതാവ് പാലമടത്തില്‍  കണ്ണാട്ടില്‍ ആയിശ. ഭാര്യ മൗലാന കുഞ്ഞഹ്മദ് ഹാജിയുടെ മകള്‍ ഫാതിമകുട്ടി. മക്കള്‍ കുഞ്ഞഹ്മദ്, അബ്ദുല്ല, അബ്ദുസ്സമദ്, കുഞ്ഞി മുഹ്‌യിദ്ദീന്‍, മുഹമ്മദ്, ആഇശ.

മരണം    1964 സെപ്തംബര്‍ 10.

Feedback