Skip to main content

ഇ കെ ഇമ്പിച്ചി ബാവ

കറകളഞ്ഞ വിശ്വാസ്യതയും നിസ്വാര്‍ത്ഥമായ ജനക്ഷേമവും മുഖമുദ്രയായി സ്വീകരിച്ച ജനപ്രിയ നേതാവായിരുന്നു പൊന്നാനിയില്‍നിന്ന് ഉദിച്ചുയര്‍ന്ന  ഇ കെ ഇമ്പിച്ചി ബാവ. നേതാവും അണികളും തമ്മില്‍ വിടവുകളില്ലാത്ത അടുപ്പം പകര്‍ന്നുനല്‍കിയ ജനപ്രതിനിധി കൂടിയായിരുന്നു അദ്ദേഹം.

1917 ജൂലൈ 17ന് പൊന്നാനിയിലെ തുറമുഖ തൊഴിലാളിയായിരുന്ന ഏഴുകുടിക്കല്‍ അബ്ദുല്ലയുടെ മകനായാണ് ഇമ്പിച്ചി ബാവയുടെ ജനനം. സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. അക്കാലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ രൂപംകൊണ്ടിരുന്ന സ്റ്റുഡന്റ്‌സ് യൂണിയനിലെ അംഗമായാണ് അദ്ദേഹം പൊതു പ്രവര്‍ത്തനം തുടങ്ങിയത്.

kk

വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് ഇ കെ ഇമ്പിച്ചിബാവ രാഷ്ട്രീയ രംഗത്തെത്തുന്നത്. സ്വാതന്ത്ര സമര കാലത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച ഇമ്പിച്ചി ബാവ വൈകാതെ ഇടതുപക്ഷ പ്രസ്ഥാനത്തിലേക്ക് അടുക്കുകയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകനായി മാറുകയും ചെയ്തു.
 
കേരള വിദ്യാര്‍ത്ഥി സമ്മേളനത്തിന്റെ സംഘാടനത്തിലൂടെ അദ്ദേഹം പി.കൃഷ്ണപിള്ളയുടെ ശ്രദ്ധപിടിച്ചുപറ്റി. അദ്ദേഹമാണ് ഇമ്പിച്ചി ബാവയെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. പിന്നീട് മലബാറില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. 

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ അംഗമായിരുന്ന ഇമ്പിച്ചി ബാവ,1964ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി പി ഐ എമ്മിന്റെ കൂടെ നിന്നു. 

മനുഷ്യപ്പറ്റുള്ള ജീവിതമായിരുന്നു ഇമ്പിച്ചി ബാവയുടേത്. തന്റെ മുമ്പിലെത്തുന്ന മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ അദ്ദേഹം ഉത്സാഹം കാണിച്ചു.   വിവിധ ആവശ്യവുമായി എത്തുന്നവര്‍ക്ക് പരമാവധി എല്ലാ സഹായവും വാരിക്കോരി നല്‍കിയ നേതാവായിരുന്നു.

പൊന്നാനിയിലെ ലാല്‍ഭവന്‍ എന്ന അദ്ദേഹത്തിന്‍റെ വീട് ആര്‍ക്കും കയറിവരാവുന്ന തരത്തില്‍ എന്നും തുറന്നിട്ടതായിരുന്നു. 

1951ല്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ ഇമ്പിച്ചിബാവ മദിരാശി നിയോജകമണ്ഡലത്തില്‍ നിന്ന് രാജ്യസഭാ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. രാജ്യസഭയില്‍ മലയാളത്തില്‍ പ്രസംഗിച്ച് അദ്ദേഹം ചരിത്രം സൃഷ്ടിച്ചു.

രാജ്യസഭാംഗമായിരിക്കെയാണ് ഇമ്പിച്ചി ബാവയുടെ വിവാഹം നടന്നത്.  കൊണ്ടോട്ടിയിലെ ഭാര്യാവീട്ടിലേക്ക് വരുമ്പോള്‍ അദ്ദേഹത്തിനു പിന്നാലെ അറസ്റ്റ് വാറന്‍ഡുമായി പോലീസെത്തുകയും ജയിലില്‍ അടക്കുകയും ചെയ്തു. 1940ലും 1942ലും ഇമ്പിച്ചി ബാവ ജയില്‍വാസമനുഭവിച്ചിട്ടുണ്ട്.

1962ല്‍ പൊന്നാനിയില്‍ നിന്ന് ഇമ്പിച്ചി ബാവ ലോക്‌സഭയിലെത്തി.

1967ല്‍ മണ്ണാര്‍ക്കാട് നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സപ്തകക്ഷി മുന്നണി രൂപീകരിച്ച ഇ എം എസ് മന്ത്രിസഭയില്‍ ഇമ്പിച്ചി ബാവ ഗതാഗത വകുപ്പ് മന്ത്രിയായി. ഈ സര്‍ക്കാറിന്റെ കാലത്താണ് മലപ്പുറം ജില്ല രൂപീകരിച്ചത്. 1980ല്‍ കോഴിക്കോട് നിന്ന് ലോകസഭയിലേക്ക് വിജയിച്ചു. 1991ല്‍ പൊന്നാനിയില്‍നിന്ന് വീണ്ടും നിയമസഭയിലെത്തി.

പൊന്നാനി എം ഇ എസ് കോളേജിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങളുടെ ഊര്‍ജവും കോളേജിന്റെ വൈസ് പ്രസിഡണ്ടുമായിരുന്നു ഇ കെ ഇമ്പിച്ചിബാവ. കോളേജ് യാഥാര്‍ത്ഥ്യമായത് ഇമ്പിച്ചി ബാവയുടെ വിശ്രമമില്ലാത്ത പോരാട്ടത്തിലൂടെയായിരുന്നു.. കോളജിന് ആവശ്യമായ സ്ഥലം കïെത്തുക എന്നതായിരുന്നു എം ഇ എസ് പ്രസിഡന്‍റ് ഡോ. പി കെ. അബ്ദുല്‍ഗഫൂര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്ക് മുമ്പിലുള്ള പ്രധാന വെല്ലുവിളി. പൊന്നാനി കടപ്പുറത്ത് സര്‍ക്കാറിന്‍റെ അധീനതയിലുള്ള സ്ഥലത്ത് നിന്ന് കോളജിന് ആവശ്യമായ 35 ഏക്കര്‍ ഭൂമി  റവന്യൂ വകുപ്പില്‍ നിന്ന് ഗതാഗത വകുപ്പ് മന്ത്രിയായ ഇമ്പിച്ചി ബാവ നൂറു വര്‍ഷത്തെ പാട്ടത്തിന് ലഭ്യമാക്കുകയായിരുന്നു.

തീരദേശ മേഖലയായ പൊന്നാനിയിലെ മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസപുരോഗതി ഇമ്പിച്ചി ബാവയുടെ മുഖ്യ അജണ്ടയായിരുന്നു. അതിന്റെ സാഫല്യത്തിനായി അദ്ദേഹം നിരന്തരം യത്‌നിച്ചു. അദ്ദേഹത്തിന്‍റെ ഭാര്യ ഫാത്തിമ ടീച്ചര്‍ പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം സ്‌കൂളിലെ  അധ്യാപികയായിരുന്നു. പ്രദേശത്തെ മുഴുവന്‍ പെണ്‍കുട്ടികളെയും സ്‌കൂളിലേക്കെത്തിക്കാന്‍ അദ്ദേഹം ടീച്ചര്‍ക്ക്  പ്രത്യേകം നിര്‍ദേശം നല്‍കി.
 
പൊന്നാനി വ്യവസായ തുറമുഖമായിരുന്ന കാലത്ത് പത്തേമാരിയിലെ തൊഴിലാളുകളുടെ കൂലിക്കു വേണ്ടി നിലകൊണ്ട അതേ ഊര്‍ജസ്വലതയോടെ, പിന്നീട് വ്യവസായിക തുറമുഖമെന്ന പദവി നഷ്ടമായ പൊന്നാനിക്ക് മത്സ്യബന്ധനത്തിലൂടെ നവജീവന്‍ പകരാനും അദ്ദേഹത്തിനായി.
 
മിച്ചഭൂമി സമരത്തിന് മലപ്പുറം ജില്ലയില്‍ നേതൃത്വം നല്‍കിയത് ഇമ്പിച്ചി ബാവയായിരുന്നു. 

നര്‍മരസം തുളുമ്പുന്ന സംഭാഷണം പോലെ സരളവും ആശയ സമ്പുഷ്ടവു മായിരുന്നു അദ്ദേഹത്തിന്‍്‌റെ പ്രസംഗങ്ങള്‍. ന്യൂനപക്ഷ വിഭാഗത്തിലെ വിധവകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍ എന്നിവര്‍ക്ക് വീടും മറ്റു സൗകര്യങ്ങളും സൗജന്യമായി നല്‍കാന്‍ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഇമ്പിച്ചി ബാവ ഭവന നിര്‍മാണപദ്ധതി അദ്ദേഹത്തിന് ലഭിച്ച നിരവധി ബഹുമതികളില്‍ ഒന്നാണ്.

1995ലെ കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ ശേഷം പൊന്നാനി തുറമുഖ കാര്യം യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടി അദ്ദേഹം ഡല്‍ഹിയില്‍ തങ്ങി. കേന്ദ്ര തുറമുഖ മന്ത്രാലയവുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. 1995 ഏപ്രില്‍ 11ന് രോഗം മൂര്‍ഛിച്ച് ഇമ്പിച്ചി ബാവ ഡല്‍ഹിയില്‍ നിര്യാതനായി. എഴുപത്തിയെട്ട്  വയസ്സായിരുന്നു. അദ്ദേഹത്തിന്റെ ഭൗതിക ശരീരം പൊന്നാനി സിയാറത്ത് പള്ളി ഖബര്‍സ്ഥാനിലാണ് സംസ്‌കരിച്ചത്.

Feedback