Skip to main content

അല്‍വാസിഖ് ബില്ലാഹ്

മുഅ്തസിമിന്റെയും യൂറോപ്യന്‍ വനിതയായ ക്രാതീസിന്റെയും മകനായി ഹി.186ല്‍ വാസിഖ് ബില്ലാഹ് ജനിച്ചു. മുഴുവന്‍ പേര് ഹാറൂന്‍ അല്‍ വാസിഖ് ബില്ലാഹ് എന്നാണ്.

കാര്യബോധവും വിജ്ഞാന തൃഷ്ണതയും  ചെറുപ്പം മുതലേ പ്രകടിപ്പിച്ച വാസിഖ് പിതൃവ്യന്‍ മഅ്മൂനിന്റെ സ്വഭാവശീലങ്ങള്‍ അപ്പടി പകര്‍ത്തിയിരുന്നു. സാമിര്‍റ എന്ന പുതിയ തലസ്ഥാന നഗരം നിര്‍മിച്ച് മുഅ്തസിം അങ്ങോട്ടു പോയപ്പോള്‍ ബഗ്ദാദില്‍ ചുമതലയേല്‍പ്പിച്ചത് വാസിഖിനെയായിരുന്നു. ചില യുദ്ധങ്ങള്‍ക്കും പറഞ്ഞയച്ചു.

പിതാവിന്റെ മരണത്തെ തുടര്‍ന്ന് ക്രി. 842ല്‍ അധികാരമേറ്റു. ഇക്കാലത്ത് സാമ്രാജ്യവികസനം നടന്നില്ല. മദീനയിലും ബഗ്ദാദിലും അറബ് വംശജരുടെ നേതൃത്വത്തില്‍ കലാപങ്ങള്‍ അരങ്ങേറി. തുര്‍ക്കികള്‍ക്ക് സൈന്യത്തിലും കൊട്ടാരത്തിലും ഭരണത്തിലും അമിതമായ സ്ഥാനം നല്‍കിയതിലുള്ള പ്രതിഷേധമായിരുന്നു കലാപത്തിന് കാരണം. മുഅ്തസിം രൂപം നല്‍കിയ തുര്‍ക്കിസേനയുടെ നായകനായ അശ്‌നാസിനെ സുല്‍ത്താനായി വാഴിക്കാന്‍ വരെ വാസിഖ് തയ്യാറായി.

ഈ രണ്ട് കലാപങ്ങളും അടിച്ചമര്‍ത്തപ്പെട്ടു. ബഗ്ദാദിലെ കലാപത്തിന് നേതൃത്വം നല്‍കിയ അഹ്്മദുബ്‌നുനസ്‌റിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി വധശിക്ഷക്ക് വിധേയനാക്കി.

ഖുര്‍ആന്‍ സൃഷ്്ടിവാദം മുന്‍ഗാമികളെക്കാള്‍ ശക്തമായി പ്രചരിപ്പിച്ച വാസിഖ്, ഖുര്‍ആന്‍ സൃഷ്്ടിയാണെന്നും പരലോകത്ത് വെച്ച് സ്വര്‍ഗവാസികള്‍ അല്ലാഹുവിനെ കാണില്ലെന്നും വിശ്വസിക്കാത്തവരെ കൊല്ലാനായിരുന്നു കല്പിച്ചിരുന്നത്. ഇത്തരം നടപടികള്‍ക്കെതിരെ മുസ്്‌ലിം ലോകത്തുനിന്ന് വന്‍ പ്രതിഷേധങ്ങളുമുയര്‍ന്നു.

ക്രി. 847ല്‍ (ഹി.232) സാമിര്‍റയിലെ കൊട്ടാരത്തില്‍ വെച്ചാണ് വാസിഖിന്റെ അന്ത്യമുണ്ടായത്. പിന്‍ഗാമിയായി ആരെയും നിശ്ചയിച്ചിരുന്നില്ല.

വാസിഖിന്റെ നിര്യാണത്തോടെ അബ്ബാസി ഖിലാഫത്തിന്റെ സുവര്‍ണകാലം അവസാനിച്ചു. പിന്നീട് വന്ന ഖലീഫമാരെല്ലാം തുര്‍ക്കികളുടെ നിയന്ത്രണത്തിലാണ് രാജ്യഭരണം നടത്തിയത്.


 

Feedback