Skip to main content

ലൈംഗികബന്ധം: മര്യാദകള്‍

ഇണ ചേരാനുള്ള ശക്തമായ ആഗ്രഹമുള്ള മനുഷ്യന്റെ ലൈംഗിക വികാരത്തെ ശമിപ്പിക്കാനായി വിവാഹത്തിലൂടെ അനുവദിക്കപ്പെട്ടിട്ടുള്ള ജീവിത പങ്കാളിയുമായുള്ള ലൈംഗികവേഴ്ച നടത്തുമ്പോള്‍ മുഖ്യമായ അതിന്റെ ലക്ഷ്യം സന്താനോത്പാദനമാണ്. എന്നാല്‍ വ്യക്തിയുടെ മനസ്സിന്റെയും ശരീരത്തിന്റെയും സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ സദാചാരബന്ധിതമായ രതിവ്യാപരങ്ങള്‍ക്ക് മുഖ്യ പങ്ക് വഹിക്കാന്‍ കഴിയുന്നതിനാല്‍ ദമ്പതികളുടെ ലൈംഗികസംതൃപ്തിക്ക് കൂടി പ്രകൃതിമതമായ ഇസ്ലാം മുന്തിയ പരിഗണന നല്കുന്നുണ്ട്. ആനന്ദകരമായ വിവാഹജീവിതത്തിന് ആരോഗ്യകരമായ ലൈംഗിക ജീവിതം ആവശ്യമാണ്. 2004ല്‍ സിഡിസി(സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍) പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ പറയുന്നത് അവിവാഹിതരേക്കാള്‍ വിവാഹിതരില്‍ മരണനിരക്ക് കുറയുന്നു എന്ന വസ്തുതയാണ്.

വിവാഹിതര്‍ കൂടുതല്‍ ആരോഗ്യസുരക്ഷ അനുഭവിക്കാന്‍ കാരണം സംതൃപ്തമായ ലൈംഗിക ജീവിതമാണെന്ന് പഠനങ്ങള്‍ അടിവരയിടുന്നു. ജീവിതപങ്കാളിയുമായുള്ള സംഭോഗത്തെ ലൈംഗികമനഃശാസ്ത്രം മൂന്നായി വിഭജിച്ചിട്ടുണ്ട്. പ്രജനന സംഭോഗം, പ്രേമസംഭോഗം, വിനോദസംഭോഗം എന്നിവയാവണവ. ഇസ്‌ലാം ഇതെല്ലാം അംഗീകരിക്കുന്നു.

കിടപ്പറയില്‍ ദമ്പതികള്‍ അനുഭവിക്കുന്ന ലൈംഗിക അസംതൃപ്തിയാണ് നിഷിദ്ധമായ വഴികളിലേക്ക് ചെന്നുപെടാനും നീചവൃത്തികള്‍ക്കും മനുഷ്യനെ പ്രേരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ദമ്പതികള്‍ തമ്മിലുള്ള ലൈംഗികവേഴ്ചയില്‍ മനഃശാസ്ത്രപരവും ആരോഗ്യപ്രധാനവുമായ വശങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ഇസ്‌ലാമിലുണ്ട്.   

ശാരീരികവും മാനസികവും വൈകാരികവുമായ അനുഭൂതികള്‍ ആസ്വദിച്ചുകൊണ്ടുള്ള ലൈംഗിക വേഴ്ചയില്‍ സ്വാലിഹായ സന്താനത്തെ നല്‍കണമേ എന്ന പ്രാര്‍ഥന ഉരുവിടണമെന്ന് പഠിപ്പിച്ചിട്ടുണ്ട്. നിങ്ങളിലാരെങ്കിലും തന്റെ ഭാര്യയെ സമീപിക്കുമ്പോള്‍ അല്ലാഹുവിന്റെ നാമത്തില്‍ (ഞാന്‍ ആരംഭിക്കുന്നു). അല്ലാഹുവേ, ഞങ്ങളില്‍ നിന്ന് നീ പിശാചിനെ അകറ്റിത്തരേണമേ, ഞങ്ങള്‍ക്ക് നീ നല്‍കുന്ന സന്താനത്തില്‍ നിന്നും പിശാചിനെ അകറ്റിത്തരേണമേ എന്ന് പ്രാര്‍ഥിച്ചാല്‍ അതില്‍ ഒരു സന്താനം വിധിക്കപ്പെടുകയാണെങ്കില്‍ പിശാച് അതിന് ഒരിക്കലും ഉപദ്രവിക്കുകയില്ല (ബുഖാരി, മുസ്‌ലിം).

ലൈംഗികബന്ധത്തിലെ പ്രധാനപ്പെട്ട മൂന്ന് ഘട്ടങ്ങലായ ലിംഗയോഗി സംഭോഗം, സംഭോഗപൂര്‍വലീലകള്‍, സംഭോഗാനന്തരലീലകള്‍ എന്നിവയിലൊക്കെ പക്വവും മിതവുമായ നിര്‍ദേശങ്ങള്‍ പ്രവാചകവചനങ്ങളില്‍ വന്നിട്ടുണ്ട്.

നബി(സ്വ) പറഞ്ഞു: നിങ്ങള്‍ മൃഗങ്ങളെപ്പോലെ പെട്ടെന്ന് ചാടിക്കയറി സംഭോഗം നടത്തരുത്. ആദ്യം ഒരു ദൂതന്‍ ഇടയില്‍ പ്രവര്‍ത്തിക്കണം. അനുചരന്മാരിലൊരാള്‍ ചോദിച്ചു. അല്ലാഹുവിന്റെ ദൂതരേ, ആരാണാ ദൂതന്‍. നബി(സ്വ) പറഞ്ഞു: ചുംബനവും പ്രേമസല്ലാപവും. സ്ത്രീയുടെയും പുരുഷന്റെയും ലൈംഗികചോദനകള്‍ വ്യത്യസ്ത തോതിലായിരിക്കും. സ്ത്രീയുടെ ലൈംഗികാസക്തിയെ കടലിനോടും പുരുഷന്റെ ലൈംഗികാസക്തിയെ കരയോടുമാണ് ലൈംഗിക മനഃശാസ്ത്രജ്ഞര്‍ താരതമ്യപ്പെടുത്തുന്നത്. സ്ത്രീകളിലെ ലൈംഗിക വികാരം സാവധാനം ചൂടുപിടിക്കുകയും വൈകിമാത്രം തണുക്കുകയും ചെയ്യുന്നതിനാല്‍ പുരുഷന്‍ അവള്‍ക്ക് ലൈംഗികോത്തേജനം ലഭിക്കുവാനുള്ള വഴികള്‍ തേടിയാവണം ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്നത്. ഭാര്യയ്ക്കും ഭര്‍ത്താവിനും ഒരുപോലെ ലൈംഗിക നിര്‍വൃതി നേടിക്കഴിയുന്നതിലൂടെ മാത്രമേ സംതൃപ്തമായ ദാമ്പത്യവും അതിലൂടെ കെട്ടുറപ്പുള്ള കുടുംബാന്തരീക്ഷവും സാക്ഷാത്കരിക്കപ്പെടുകയുള്ളൂ.

നബി(സ്വ) പറഞ്ഞതായി അനസുബ്‌നു മാലിക്(റ) പറയുന്നു: നിങ്ങളിലൊരാള്‍ ഭാര്യയുമായി ശയിക്കുമ്പോള്‍ അവള്‍ക്ക് കുറെ ദാനമായി നല്‍കണം. തന്റെ ആവശ്യം ആദ്യം പൂര്‍ത്തിയായാല്‍ പിന്നീട് ധൃതി കാണിക്കരുത്. അവളുടെ ആവശ്യം അവള്‍ക്കും പൂര്‍ത്തിയാവട്ടെ. ആദ്യരാത്രിയില്‍ തന്നെ പുതുമണവാട്ടിയോട് അനുകമ്പയും ദയയും കാണിക്കുന്നതും പാനീയങ്ങളും മധുരപദാര്‍ഥങ്ങളും നല്‍കി അവളെ സന്തോഷിപ്പിക്കുന്നതും പ്രവാചകചര്യയില്‍ പെട്ടതാണ്.

അനസ്(റ) പറയുന്നു: പ്രവാചകനുവേണ്ടി ഞാന്‍ ആഇശ(റ)യെ അണിയിച്ചൊരുക്കി. പിന്നീട് പ്രവാചകന്റെയടുത്ത് ആഇശ(റ)യെ കൊണ്ടുവരികയും ചെയ്തു. അങ്ങനെ നബി(സ്വ) ആഇശ(റ)യുടെ അടുത്തിരുന്നു. തുടര്‍ന്ന് ഒരു വലിയ പാത്രത്തില്‍ പാല്‍ കൊണ്ടുവന്നു. നബി(സ്വ) അതില്‍ നിന്ന് കുടിച്ച് ആഇശ(റ)ക്ക് നീട്ടിയപ്പോള്‍ ലജ്ജ കാരണത്താല്‍ ആഇശ(റ) തല താഴ്ത്തി. അസ്മ(റ) (സഹോദരി) ദേഷ്യഭാവത്തില്‍ നബി(സ്വ)യുടെ കൈയില്‍ നിന്ന് അത് വാങ്ങണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ആഇശ(റ) അത് വാങ്ങി അല്പം കുടിച്ചു (അഹ്മദ്, ത്വബ്‌റാനി). പ്രവാചകധ്യാപനത്തേക്കാള്‍ പ്രധാനപ്പെട്ട ഒന്നും ആധുനിക മനഃശാസ്ത്രം പോലും ഇവ്വിഷയകമായി മുന്നോട്ടു വയ്ക്കുന്നില്ല.

Feedback