Skip to main content

ടി ഉബൈദ്

മലയാള സാഹിത്യത്തില്‍ മാപ്പിളപ്പാട്ടുകള്‍ക്ക് അര്‍ഹമായ സ്ഥാനം നേടിക്കൊടുക്കാന്‍ യത്‌നിച്ചതിന്റെ പേരിലാണ് ടി ഉബൈദ് അറിയപ്പെട്ടതെങ്കിലും മത, സാംസ്‌കാരിക, രാഷ്രടീയ, വിദ്യാഭ്യാസ മേഖലകളിലെല്ലാം തന്‍േറതായ വ്യക്തിമു്രദ പതിപ്പിച്ചിരുന്നു അദ്ദേഹം. മാപ്പിളപ്പാട്ട് മേഖലയില്‍ അദ്ദേഹം എന്നും ഗവേഷകനായിരുന്നു.  മലയാളത്തിലും കന്നടയിലും മികച്ച കവിതകളും ഗദ്യങ്ങളും എഴുതി. ഇരു ഭാഷകളിലെയും ധാരാളം കഥകളും കവിതകളും നോവലുകളും അങ്ങോട്ടുമിങ്ങോട്ടും വിവര്‍ത്തനം ചെയ്തു. 

1908ല്‍ കാസര്‍കോട്ടെ പള്ളിക്കല്‍ എന്ന സ്ഥലത്താണ് അബ്ദുറഹ്മാന്‍ എന്ന ടി. ഉബൈദിന്റെ ജനനം. പിതാവ് എം. ആലിക്കുഞ്ഞി, മാതാവ് ൈസനബ്. കാസര്‍േഗാഡ് ടൗണ്‍ ബോര്‍ഡ് ഹയര്‍ എലിമെന്ററി സ്‌കൂളില്‍ നിന്ന് പ്രാഥമിക പഠനം. പിതാവിന്റെ കീഴിലായിരുന്നു മതപഠനം. ഇംഗ്ലീഷ്, ഉര്‍ദു, അറബി ഭാഷകളിലും വ്യുല്‍പത്തി നേടി. മലപ്പുറത്തായിരുന്നു അധ്യാപക ട്രെയിനിംഗ്്. സാമൂഹിക പരിഷ്‌കര്‍ത്താവും നവോത്ഥാന നായകനുമായ മുഹമ്മദ് െശറൂല്‍ സാഹിബുമായുള്ള (1897-1937) ബന്ധം ഉബൈദിന്റെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചു. െശറൂല്‍ സാഹിബ് മുന്‍കൈയെടുത്ത് സ്ഥാപിച്ച കുമ്പള ഗവ. ഫിഷറീസ് സ്‌കൂളില്‍ ഏകാധ്യാപകനായി ചേര്‍ന്നു(1925 മാര്‍ച്ച് 15). 1934ല്‍ ഐക്യസംഘത്തിന്റെ വാര്‍ഷികം കാസര്‍ഗോഡ് നടത്തിയപ്പോഴും ഉബൈദ് അതിന്റെ മുന്നണിയില്‍ നിലകൊണ്ടു.

1929ല്‍ കളനാട് സ്വദേശിനി നഫീസയെ വിവാഹം ചെയ്തു. കാസര്‍ഗോഡ് വലിയ ഖാദി അബ്ദുല്ല ഹാജിയുടെ നേതൃത്വത്തില്‍ 1917ല്‍ ആരംഭിച്ച മുഈനുല്‍ ഇസ്‌ലാം സംഘത്തിന്റെ സെക്രട്ടറി സ്ഥാനം 1931ല്‍ ഉബൈദ് ഏറ്റെടുത്തു. 1944ല്‍ കാസര്‍ഗോഡ് ഗവ. മുസ്‌ലിം ഹൈസ്‌കൂള്‍ സ്ഥാപിതമായി. വീടുകള്‍ തോറും ചെന്ന് പാട്ടുപാടി നാണയത്തുട്ടുകള്‍ പരിച്ചെടുത്തും പിടിയരി വാങ്ങിയുമാണ് ഹൈസ്‌കൂളിനു വേണ്ടി സര്‍ക്കാരില്‍ കെട്ടിവെക്കേണ്ടിയിരുന്ന 15,000 രൂപ ശേഖരിച്ചത്. ഗവ. മുസ്‌ലിം എ എല്‍ പി സ്‌കൂള്‍ വേറിട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഉബൈദ് അതില്‍ അധ്യാപകനും ഹെഡ്മാസ്റ്ററുമായി. 

മാപ്പിളപ്പാട്ടുകളുടെ മണിനാദം കേട്ടുകൊണ്ടാണ് ഉബൈദ് വളര്‍ന്നത്. മോയിന്‍കുട്ടി വൈദ്യരുടെ കൃതികളാണ് ഉബൈദ് അധികവും പഠനവിധേയമാക്കിയത്. അല്‍അമീന്‍ പത്രത്തിലാണ് ഉബൈദിന്റെ ആദ്യ ലേഖനം വരുന്നത്. മതപണ്ഡിതന്‍മാര്‍ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നതിനെ വിമര്‍ശിച്ചുള്ള ആ ലേഖനം നാട്ടില്‍ കോളിളക്കം സൃഷ്ടിച്ചു. ഉബൈദിന് 18 വയസ്സായിരുന്നു അന്ന്. മാലിക് ദീനാര്‍ വലിയ പള്ളിയില്‍ അദ്ദേഹത്തെ വെള്ളിയാഴ് ജുമുഅക്ക് ശേഷം വിചാരണക്ക് വിധേയനാക്കി. പരസ്യ വിചാരണ തന്റെ വഴിയില്‍ നിന്ന് ഉബൈദിനെ പിന്തിരിപ്പിച്ചില്ല. 'യുവലോകം' വാരികയിലാണ് ആദ്യ കവിത പ്രസിദ്ധീകരിച്ചത്.

1931ല്‍ മുഹമ്മദ് ശെറൂല്‍ സ്വാഹിബും ഉബൈദും ചേര്‍ന്ന് 'രണ്ട് ഉദ്‌ബോധനങ്ങള്‍' എന്ന ലഘുകൃതി പ്രസിദ്ധീകരിച്ചു. 1933ല്‍ തന്നെ ബാധിച്ച ഒരു ചര്‍മരോഗത്തിന്റെ നിവാരണത്തിനായി ചൊറിപ്പാട്ട് രചിച്ച് അരങ്ങേറി. തലശ്ശേരിയില്‍ നിന്ന് പ്രസിദ്ധീകരണം തുടങ്ങിയ ചന്ദ്രികയില്‍ കവിതകളും ലേഖനങ്ങളും നിരന്തരം എഴുതി. 1932ല്‍ ആദ്യ കവിതാ സമാഹാരമായ 'നവരത്‌ന മാലിക'യും 1938ല്‍ മുഹമ്മദ് ശെറൂല്‍ സാഹിബിന്റെ മരണത്തില്‍ അനുശോചിച്ച്‌കൊണ്ട് രചിച്ച തത്ത്വചിന്താബന്ധുരമായ 'ബാഷ്പധാര' എന്ന കാവ്യവും പ്രസിദ്ധീകരിച്ചു. മലപ്പുറത്തെ ട്രെയിനിംഗ് കാലത്ത് വക്കം അബ്ദുല്‍ ഖാദറിന്റെ സഹപത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന 'മാപ്പിള റിവ്യൂ'വിലും വളപട്ടണം അബ്ദുല്ലയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന 'ചിന്തകനി'ലും നിരന്തരം എഴുതി. 

കവിതയെന്ന രാഷ്ട്രീയ ആയുധം


1964ല്‍ പ്രശസ്ത സേവനത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ അധ്യാപക അവാര്‍ഡ് നേടിയ ഉബൈദ് കേരള സാഹിത്യ അക്കാദമി അംഗം, കേരള കലാമണ്ഡലം, കേരള സംഗീത നാടക അക്കാദമി എന്നിവയില്‍ നിര്‍വാഹക സമിതി അംഗം, കോഴിക്കോട് സര്‍വകലാശാല ഫൈനാര്‍ട്‌സ് ഫാക്കല്‍റ്റി അംഗം, വിശ്വവിജ്ഞാനകോശം ഉപദേശകസമിതി അംഗം, കാസര്‍ഗോഡ് സാഹിത്യവേദി പ്രസിഡന്റ്, സമസ്ത കേരള സാഹിത്യ പരിഷത്ത് എക്‌സിക്യൂട്ടീവ് അംഗം, മലയാള ശബ്ദം ദ്വൈവാരിക പത്രാധിപര്‍ എന്നിങ്ങനെ വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ശൂരനാട് കുഞ്ഞന്‍പിള്ളയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ മലയാള മഹാനിഘണ്ടുവിലേക്ക് ഉത്തര കേരളത്തിലെ പദസമ്പത്തും ശൈലികളും മാപ്പിളപ്പാട്ടുകളിലെ പദങ്ങളും അദ്ദേഹം ശേഖരിച്ചു നല്‍കി. കവിതയെ രാഷ്ട്രീയത്തിന്റെയും സമൂഹത്തിന്റെയും ദൗത്യങ്ങള്‍ സാക്ഷാത്കരിക്കുവാനുള്ള ആയുധമാക്കി എങ്ങനെ പ്രയോജനപ്പെടുത്താമെന്നു തെളിയിച്ചയാളാണ് ഉബൈദ്. 

ഉബൈദിന്റെ പഴയ കൃതികളൊന്നും ലഭ്യമല്ല. ചന്ദ്രക്കല (എന്‍ ബി എസ്, കോട്ടയം- 1964),   'ഉബൈദിന്റെ കവിതാലോകം' (പ്രൊഫ. ഇബ്‌റാഹീം ബേവിഞ്ച,  തൃശൂര്‍ ആമിനാ ബുക്‌സ്റ്റാള്‍ -1964, പ്രവാസി പബ്ലിക്കേഷന്‍സ് കോഴിക്കോട് 1997) ഉബൈദ് കവിതകളുടെ സമഗ്രപഠനമാണ്. ഇഖ്ബാലിന്റെ ശിക്‌വാ കാവ്യങ്ങളുടെ വിവര്‍ത്തനമായ 'ആവലാതിയും മറുപടിയും' (സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം - 1973), നവരത്‌നമാലിക, ബാഷ്പധാര, സമുദായദുന്ദുഭി, രണ്ട് ഉദ്‌ബോധനങ്ങള്‍ (കവിത), തിരുമുല്‍കാഴ്ച, ഹ: മാലിക് ദീനാര്‍, ഖാദി മര്‍ഹൂം അബ്ദുല്ലാ ഹാജി, മുഹമ്മദ് ശെറൂല്‍ സാഹിബ് (ഗദ്യം) എന്നിവയാണ് ഉബൈദിന്റെ മറ്റു കൃതികള്‍. 

ഡോ. ശിവരാമ കാറന്തിന്റെ മരളിമണ്ണിഗെ എന്ന നോവലും കന്നടയിലെ തെരഞ്ഞെടുത്ത കഥകളും, മലയാളത്തില്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേന്ദ്രസാഹിത്യ അക്കാദമിക്കുവേണ്ടിയാണ് മരളിമണ്ണിഗെയും തെരഞ്ഞെടുത്ത കഥകളും വിവര്‍ത്തനം ചെയ്തത്. കുമാരനാശാന്റെ തെരഞ്ഞെടുത്ത കവിതകളും വള്ളത്തോള്‍ കവിതകളും കേന്ദ്ര സാഹിത്യ അക്കാദമിക്കു വേണ്ടി കന്നടയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഖാദി അബ്ദുല്ലാ ഹാജി എന്ന ജീവ ചരിത്രപുസ്തകവും ശിക്‌വാ കാവ്യങ്ങളുടെ വിവര്‍ത്തനമായ 'മുസ്‌ലിമിനെ മൊറെഗളു' എന്ന കൃതിയും കന്നടത്തില്‍ ഇറങ്ങിയിട്ടുണ്ട്. പൂര്‍ത്തീകരിക്കാത്ത മാപ്പിള സാഹിത്യ ചരിത്രം, മാപ്പിളപ്പാട്ട് വൃത്തശില്‍പം, സീതിസാഹിബിന്റെ ജീവചരിത്രമായ കേരള കേസരി, ചരിത്രകഥകളുടെ സമാഹാരമായ മുന്തിരിപ്പഴങ്ങള്‍, റേഡിയോ പ്രഭാഷണങ്ങള്‍, മുസ്തഫാ കീര്‍ത്തനം തുടങ്ങിയവയാണ് അപ്രകാശിത രചനകള്‍. 

1972 ഒക്‌ടോബര്‍ മൂന്ന് ചൊവ്വാഴ്ച ഉച്ചക്ക് കാസര്‍കോട്ടെ ഗവ. മുസ്‌ലിം ഹൈസ്‌കൂളില്‍ അറബി അധ്യാപകരുടെ ഒരു സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ടിരിക്കെ അദ്ദേഹം കുഴഞ്ഞുവീണ് മരിച്ചു.

കറാച്ചിയിലെ സാമൂഹിക പ്രവര്‍ത്തകയായ സുഹ്‌റാ യൂസുഫ് ഏക മകളായിരുന്നു. ഭാര്യ നഫീസ. കാസര്‍കോട്ടെ പള്ളിക്കലില്‍ ഉബൈദ് സ്മാരക ലൈബ്രറി പ്രവര്‍ത്തിക്കുന്നു. അദ്ദേഹം സേവനമനുഷ്ഠിച്ച മുഇസ്സുല്‍ ഇസ്‌ലാം എ.എല്‍.പി. സ്‌കൂള്‍ കെട്ടിടങ്ങള്‍ ഉബൈദ് സ്മാരക മന്ദിരമായാണ് അറിയപ്പെടുന്നത്. 

Feedback