Skip to main content

പി എ മുഹമ്മദ് കോയ

മലയാളത്തിലെ പ്രശസ്ത പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്നുപി എ മുഹമ്മദ് കോയ. കോഴിക്കോട് നഗരത്തിലെ മിനിക്കിന്റകത്ത് അഹമ്മദ് കോയ മുല്ലയുടെയും പൊന്‍മാണിച്ചിന്റകത്ത് കദീശബിയുടെയും മകനായി 1922 ആഗസ്റ്റ് 10 ന് ജനിച്ചു. 

PA Muhammed Koya

1945-ല്‍ പൗരശക്തി പത്രാധിപ സമിതിയിലാണ് പി എ മുഹമ്മദ് കോയ പത്രപ്രവര്‍ത്തന ജീവിതത്തിന് തുടക്കമിട്ടത്. എന്നാല്‍ അദ്ദേഹത്തിലെ പത്രപ്രവര്‍ത്തകനും എഴുത്തുകാരനും വികാസം പ്രാപിച്ചത് ചന്ദ്രികയിലെ പ്രവര്‍ത്തന കാലത്താണ്. ചന്ദ്രികയിലേക്ക് കൊണ്ടുവന്നത് സി എച്ച് മുഹമ്മദ് കോയയായിരുന്നു. ഇടതുപക്ഷ സഹയാത്രികനാണെന്നറിഞ്ഞിട്ടും പുതുതായി ആരംഭിക്കുന്ന ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ ചുമതല അദ്ദേഹത്തെയാണ് സി എച്ച് ഏല്‍പ്പിച്ചത്. മതവും ചരിത്രവും സംസ്‌കാരവും സാഹിത്യവും സ്‌പോര്‍ട്‌സും കലയും നാടകവും തുടങ്ങി ഒരു സമ്പൂര്‍ണ വാരികയ്ക്ക് വേണ്ട എല്ലാ വിഭവങ്ങളും മിക്കവാറും പല പേരുകളിലായി പി എ എഴുതി. ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് ചന്ദ്രികയില്‍ നിന്ന് പിരിയേണ്ടിവന്ന പി എ പിന്നീട് വിപ്ലവം പത്രം, ദേശാഭിമാനി, മനോരമയിലെ കളിയെഴുത്ത്, എല്‍ ഐ സി ഏജന്റ്, കാലിച്ചാക്ക് കച്ചവടം എന്നിവയിലൂടെ കറങ്ങിത്തിരിഞ്ഞു. പിന്നീട് ചന്ദ്രികയില്‍ തന്നെ ന്യൂസ് എഡിറ്റര്‍ പദവിയില്‍ തിരിച്ചെത്തി.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കഥകള്‍ എഴുതിക്കൊണ്ടാണ് പി എ മുഹമ്മദ് കോയ സര്‍ഗാത്മക ജീവിതത്തില്‍ കൂടുതല്‍ സജീവമായത്. നൂറ് പേര്‍ വരെ താമസിച്ചിരുന്ന കുറ്റിച്ചിറയിലെ പൊന്‍മാണിച്ചിന്റകത്ത് വീട്ടിലെ മാസവരുമാനമുള്ള ഏതാനും പേരിലൊരാളായി ജീവിതം തള്ളിനീക്കുന്നതിനിടെ, പി എക്ക് ടൈഫോയ്ഡ് രോഗം ബാധിച്ചു. സാമ്പത്തികമായ പരാധീനതകള്‍ ആരെയും അറിയിക്കാന്‍ ഇഷ്ടമില്ലാത്ത പ്രകൃതമായിരുന്നു പി എയുടേത്. 'കഥ എഴുതി കടം വീട്ടിയാല്‍ മതി' എന്ന അറിയിപ്പോടെ മാതൃഭൂമി പത്രാധിപര്‍ എന്‍ വി കൃഷ്ണവാരിയര്‍ രണ്ടായിരം രൂപ അദ്ദേഹത്തിന് കൊടുത്തയച്ചു. 

സുല്‍ത്താന്‍ വീട് എന്ന കൃതിയാണ് പി എ മുഹമ്മദ് കോയയെ പ്രശസ്തനാക്കിയത്. ഇതിഹാസ സമാനമായ ഒരു നോവലാണിത്. കോഴിക്കോട് നഗരത്തിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ തെക്കേപ്പുറത്തിന്റെ സാമൂഹിക ജീവിതത്തില്‍ സ്വയം സന്നിവേശിച്ച്, ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചിന്തകള്‍ ഉണര്‍ന്നുവന്ന കാലഘട്ടവുമായി ഇഴചേര്‍ത്ത് രചിച്ച സുല്‍ത്താന്‍ വീട് എന്ന നോവല്‍ ശ്രദ്ധേയമായ രചനയാണ്. 

മുസ്‌ലിം സമുദായത്തിലെ ദുരാചാരങ്ങളിലേക്കും ദുരനുഭവങ്ങളിലേക്കും വിരല്‍ചൂണ്ടുന്നതാണ് പി എ മുഹമ്മദ് കോയയുടെ 'സുറുമയിട്ട കണ്ണുകള്‍' എന്ന നോവല്‍. ഒരു കാലത്ത് കോഴിക്കോടന്‍ കടലോരദേശങ്ങളില്‍ കണ്ടുവന്ന അറബിക്കല്യാണങ്ങളുടെ കഥ പറയുന്ന ഈ നോവല്‍ 1964-ല്‍ ചന്ദ്രിക ആഴ്ചപ്പതിപ്പിലാണ് ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചത്. സമൂഹത്തിന്റെ നന്മയും അഭിവൃദ്ധിയും മുമ്പില്‍ കണ്ടുകൊണ്ടുള്ള സര്‍ഗ സൃഷ്ടികളാണ് പി എയുടെ തൂലികയില്‍ നിന്ന് പിറന്നത്. സമൂഹത്തിന്റെ എല്ലാ മേഖലയിലുമുള്ള പുരോഗതിയായിരുന്നു അദ്ദേഹത്തിന്റെ എഴുത്തിന്റെ ആകെത്തുക. മനുഷ്യന്റെ മണമുള്ള നോവലുകളും കാലത്തോട് കലഹിക്കുന്ന കഥകളുമാണ് പി എയുടെ രചനാ സവിശേഷത.

കേരള രാഷ്ട്രീയത്തിലെ അടിയൊഴുക്കുകളെ പറ്റി നല്ല ജ്ഞാനമുണ്ടായിരുന്ന പി എ ആനുകാലികങ്ങളില്‍ കാമ്പുള്ള നിരവധി രാഷ്ട്രീയ ലേഖനങ്ങള്‍ എഴുതിയിരുന്നു. എല്ലാം അക്കാലങ്ങളില്‍ സജീവ ചര്‍ച്ചയായ സൃഷ്ടികളായിരുന്നു. മലയാളത്തിലെ ആദ്യത്തെ കളിയെഴുത്തുകാരനായിരുന്നു പി എ മുഹമ്മദ് കോയ. മലയാളത്തില്‍ കളിയെഴുത്ത് ഒരു സാഹിത്യശാഖയായി വികസിപ്പിച്ചത് അദ്ദേഹമാണ്. ഹാരിസ്, പി എ എന്നീ പേരുകളില്‍ ചന്ദ്രിക ദിനപ്പത്രത്തിലാണ് അദ്ദേഹം കളിയെഴുത്ത് തുടങ്ങിയത്. പിന്നീട് അദ്ദേഹത്തിലെ പ്രതിഭയുടെ ആഴം തിരിച്ചറിഞ്ഞ എന്‍ വി കൃഷ്ണവാരിയര്‍ മാതൃഭൂമിയില്‍ കളിയെഴുത്ത് പംക്തിക്ക് പി എയെ ചുമതലപ്പെടുത്തി. പില്‍ക്കാലത്ത് പ്രശസ്തിയാര്‍ജിച്ച മുഷ്താഖ് എന്ന തൂലികാനാമം അദ്ദേഹം സ്വീകരിച്ചത് മാതൃഭൂമിയില്‍ കളിയെഴുത്ത് പംക്തി തുടങ്ങിയപ്പോഴാണ്. ക്രിക്കറ്റിലെ ഇതിഹാസമായ മുഷ്താഖ് അലിയോടുള്ള ബഹുമാനാദരവുകളാണ് ഈ തൂലികാനാമം സ്വീകരിക്കാനുള്ള കാരണം. മനോരമ, ദേശാഭിമാനി, പൗരശക്തി, വിപ്ലവം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും അദ്ദേഹം സ്‌പോര്‍ട്‌സ് ലേഖനങ്ങള്‍ എഴുതിയിരുന്നു.

മലയാളത്തില്‍ ആദ്യമായി റേഡിയോയില്‍ ഫുട്‌ബോള്‍ ദൃക്‌സാക്ഷി വിവരണം നല്‍കിയതും ഇതേ മുഷ്താഖ് തന്നെയായിരുന്നു. ഇന്ത്യ കണ്ട ഏറ്റവും മികച്ച കമന്റേറ്ററായ മെല്‍വിന്‍ ഡിമെല്ലോയുടെ കീഴില്‍ പരിശീലനം നേടുകയും 1967-ല്‍ ബാംഗ്ലൂരില്‍ വെച്ച് ഇംഗ്ലീഷ് ഭാഷയില്‍ കമന്ററി നടത്തുകയും ചെയ്തു.

1990 നവംബര്‍ 26-ന് ഹൃദ്രോഗബാധയെ തുടര്‍ന്നായിരുന്നു പി എ മുഹമ്മദ് കോയയുടെ മരണം. കോഴിക്കോട് വെസ്റ്റ്ഹില്‍ ഭാഗത്തെ തോപ്പയില്‍ ഖബര്‍സ്ഥാനില്‍ ഭൗതികശരീരം ഖബറടക്കി.

സുല്‍ത്താന്‍ വീട്, അഭിലാഷം, സ്‌പോര്‍ട്‌സ്‌മേന്‍, ദ്വീപുകാരന്‍, സുറുമയിട്ട കണ്ണുകള്‍, ടാക്‌സി എന്നിവയാണ് പ്രധാന കൃതികള്‍.

Feedback