Skip to main content

വി എം കുട്ടി

1970കള്‍വരെ കല്യാണപ്പന്തലുകളില്‍ മാത്രമൊതുങ്ങിയിരുന്ന മാപ്പിളപ്പാട്ടിനെ പൊതുവേദികളിലെത്തിച്ച് ജനകീയമാക്കിയ മാപ്പിളപ്പാട്ട് ഗായകനും കവിയുമാണ് വി എം കുട്ടി. യഥാര്‍ഥ പേര് വടക്കുങ്ങര മുഹമ്മദ്കുട്ടി എന്നാണ്. വടക്കുങ്ങര ഉണ്ണീന്‍ മുസ്‌ല്യാരുടെ മകനായി 1935 ഏപ്രില്‍ 16ന് മലപ്പുറം ജില്ലയിലെ പുളിക്കലില്‍ ജനിച്ചു.

പ്രാഥമിക വിദ്യാഭ്യാസത്തിനും അധ്യാപക പരിശീലന കോഴ്‌സിനും ശേഷം 1985വരെ അധ്യാപക വൃത്തിയിലേര്‍പ്പെട്ടു. പിന്നീട് സ്വമേധയാ വിരമിച്ച് മാപ്പിളപ്പാട്ട് രംഗത്ത് സജീവമായി.

കേരളത്തില്‍ സ്വന്തമായി മാപ്പിളപ്പാട്ടിന് ഗാനമേള ട്രൂപ്പുണ്ടാക്കിയത് വി എം കുട്ടിയാണ്. പൊതുവേദിയില്‍ ആദ്യമായി ഗാനമേള അവതരിപ്പിച്ചതും അദ്ദേഹം തന്നെ. 1972ല്‍ കവി ടി ഉബൈദിന്റെ ആവശ്യപ്രകാരം കാസര്‍ക്കോട് നടന്ന സാഹിത്യപരിഷത്ത് സമ്മേളനത്തില്‍ വെച്ചായിരുന്നു അത്.

1987ല്‍ കവരത്തി സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി രാജീവ്ഗാന്ധിക്കു മുന്നില്‍ മാപ്പിളപ്പാട്ടും ഒപ്പനയും അവതരിപ്പിച്ച് ശ്രദ്ധനേടി വി എം കുട്ടി. 1965 മുതല്‍ ഗള്‍ഫ് നാടുകളിലെ വേദികളിലും ഈ കലാകാരന്റെ ഗാനവിരുന്നുകള്‍ അരങ്ങേറി.

'ബദ്‌റുല്‍ഹുദാ യാസീനന്‍...' എന്ന ബദ്ര്‍ പാട്ട് ആകാശവാണിയില്‍ അവതരിപ്പിച്ചുകൊണ്ട് ഇരുപതാം വയസ്സില്‍ തുടങ്ങിയ സപര്യ അരനൂറ്റാണ്ടിനുശേഷം തുടരുകയാണ്.

ആയിരക്കണക്കിന് മാപ്പിളപ്പാട്ടുകള്‍ക്ക് ശബ്ദവും സംഗീതവും നല്‍കിയ വി എം കുട്ടി മികച്ച ഗാനരചയിതാവുമാണ്. 'കിളിയേ... ദിക്ര്‍ പാടിക്കിളിയേ...' എന്ന വിശ്രുത ഗാനം ഉള്‍പ്പെടെ നിരവധി ഗാനങ്ങള്‍ അദ്ദേഹത്തിന്റെ രചനകളായുണ്ട്. 1921 അടക്കം അഞ്ചിലധികം സിനിമകളിലും ഗാനങ്ങള്‍ എഴുതി.

മാപ്പിളപ്പാട്ടിന്റെ ലോകം, ബഷീര്‍ മാല, ഭക്തിഗീതങ്ങള്‍, മാനവമൈത്രി ഗാനങ്ങള്‍, കുരുവിക്കുഞ്ഞ്(കുട്ടിക്കവിത) എന്നിവയാണ് വി എം കുട്ടിയുടെ പ്രധാന കൃതികള്‍.

സംഗീത നാടക അക്കാദമി അവാര്‍ഡ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് അവാര്‍ഡ്, സി എച്ച് കള്‍ച്ചറല്‍ സെന്റര്‍ അവാര്‍ഡ്, ഇന്തോ-അറബ് കള്‍ച്ചറല്‍ സെന്ററിന്റെ 'ഒരുമ' അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങളും ഈ മാപ്പിള കലാകാരനെ തേടിവന്നു.

കേരള സംഗീത നാടക അക്കാദമി അംഗം, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് സെക്രട്ടറി, ഇന്തോ-അറബ് കള്‍ച്ചറല്‍ സൊസൈറ്റി രക്ഷാധികാരി, മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക കമ്മിറ്റി അംഗം എന്നീ പദവികളിലും പ്രവര്‍ത്തിച്ചു.

 
 

Feedback