Skip to main content

അബ്ദുല്‍ലത്തീഫ് സഹാറന്‍ഫൂരി

ഹിജ്‌റ 13-ാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ഈ പണ്ഡിതവര്യന്റെ ജനനം. വര്‍ഷം കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ഹിജ്‌റ 1299ന് ആണെന്നാണ് കരുതപ്പെടുന്നത്.

ശൈഖ് അമാനത് അലിയില്‍ നിന്ന് ചെറുപ്പത്തില്‍ തന്നെ ഖുര്‍ആന്‍ മനപ്പാഠമാക്കിയ ശേഷം പിതാവില്‍ നിന്ന് പേര്‍ഷ്യന്‍ ഭാഷയിലെ അടിസ്ഥാന ഗ്രന്ഥങ്ങള്‍ വായിച്ചെടുത്തു.  1315ല്‍ ജാമിഅതു മദ്വാഹിറില്‍ ഉലൂമില്‍ ചേരുകയും ഏഴുവര്‍ഷം വിദ്യാര്‍ത്ഥിയായി അവിടെ തുടരുകയും ചെയ്തു. ഈ കാലയളവില്‍ പ്രധാന ഹദീസ് ഗ്രന്ഥങ്ങള്‍ ഏറ്റവും നിപുണരായ ഗുരുക്കന്മാരില്‍ നിന്ന് പഠിച്ചെടുത്തു.  ഏറ്റവും മികച്ച രീതിയില്‍ പരീക്ഷ വിജയിച്ച ശൈഖ് അബ്ദുല്‍ ലത്തീഫിന് ധാരാളം പുസ്തകങ്ങള്‍ ജാമിഅഃയില്‍ നിന്ന് സമ്മാനമായി ലഭിച്ചിരുന്നു.

ജാമിഅതു മദ്വാഹിറുല്‍ ഉലും സഹാറന്‍ഫുരില്‍ തന്നെ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം സ്വഹീഹുല്‍ ബുഖാരിയും ജാമിഉത്തിര്‍മിദിയും അധ്യാപന വിഷയങ്ങളാക്കി.  മദ്വാഹിറുല്‍ ഉലൂമിലെ അധ്യാപന കാലത്ത് സ്വഹീഹുല്‍ ബുഖാരിക്ക് പുറമെ ഇമാം തിര്‍മിദിയുടെയും ഇമാം ത്വഹാവിയുടെതുമടക്കം നിരവധി ഹദീസ് ഗ്രന്ഥങ്ങള്‍ പഠിപ്പിച്ച ഇദ്ദേഹം ജാമിഅതു മദ്വാഹിറില്‍ ഉലൂമിനെ അതിന്റെ ഏറ്റവും ഉയര്‍ന്ന സ്ഥാനങ്ങളില്‍ എത്തിച്ചു.  എല്ലാ ഗ്രന്ഥങ്ങളിലും വിഷയങ്ങളിലും അഗാധപാണ്ഡിത്യവും അധ്യാപന മികവും ഉണ്ടായിരുന്ന അദ്ദേഹത്തിന് ഏറ്റവും താല്പര്യം ഹദീസ് വിജ്ഞാനിയങ്ങളോടായിരുന്നു. 
 
ഹിജ്‌റ-1324, 1328 എന്നീ വര്‍ഷങ്ങളില്‍ ഇദ്ദേഹം പരിശുദ്ധ ഹജ്ജ് നിര്‍വഹിച്ചു.  രണ്ടു പ്രാവശ്യം ബര്‍മ സന്ദര്‍ശിçകയും ചെയ്തു. ഇദ്ദേഹത്തിന്റെ വരവില്‍ ഏറെ സന്തോഷിച്ച ബര്‍മക്കാര്‍ വിവിധ സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും അദ്ദേഹത്തെ സ്വീകരിച്ചു. അദ്ദേഹത്തിന്റെ സാരോപദേശങ്ങള്‍ കേള്‍ക്കാന്‍ ജനങ്ങള്‍ തടിച്ചു കൂടി.നാല് മാസത്തെ ബര്‍മാ വാസത്തിനു ശേഷം ഹിജ്‌റ 1373 ജുമാദല്‍ ആഖിറ - 20ന് അദ്ദേഹം സഹാറന്‍ഫൂരിലേക്ക് മടങ്ങി. അതേ വര്‍ഷം ദുല്‍ഹിജജ 20ന് സഹാറന്‍ഫൂരി ഇഹലോകവാസം വെടിഞ്ഞു. 
 

Feedback