Skip to main content

സ്വഫിയ്യ/ഷാറോണ്‍ ലെവിന്നെ

അമേരിക്കയിലെ പെന്‍സില്‍വാനിയയിലെ ജയിലുകളിലെ ഇസ്‌ലാം മതോപദേശകയും സര്‍വ മത സംഗമങ്ങളിലെ നിത്യസാന്നിദ്ധ്യവും എഴുത്തുകാരിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ ഷാരോണ്‍ ലെവിന്നെ പൊതു രംഗത്ത് ഏറെ ശ്രദ്ധ നേടിയ വ്യക്തിത്വമാണ്. ജൂത കുടുംബ പശ്ചാത്തലമുള്ള അവരുടെ ഇടപെടലുകള്‍ ഫലസ്തീന്‍ ഇസ്രയേല്‍ വിഷയത്തില്‍ കടുത്ത നിലപാടുകള്‍ കൈക്കൊണ്ട തികഞ്ഞ ജൂത പക്ഷപാതികളെപ്പോലും മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. 'ശാലോം സലാം പീസ്' എന്ന മുദ്രാവാക്യം ലോകത്താകമാനം പ്രചരിപ്പിച്ചതിലെ മുഖ്യകണ്ണികളില്‍ ഒരാളാണ് ഇവര്‍. തന്റെ ചുറ്റുപാടുകളില്‍ കാണുന്നതിനെ നിരീക്ഷിച്ചും പഠിച്ചും അവര്‍ നടത്തിയ ഇസ്‌ലാമിലേക്കുള്ള തീര്‍ഥയാത്രയെ പ്പറ്റി അവര്‍ തന്നെ വിവരിക്കുന്നത് ഇങ്ങനെയാണ്: 

''ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ഏകദേശം ഒരു വര്‍ഷത്തിന് ശേഷം എന്റെ ഭര്‍ത്താവ് ആദ്യമായി എന്നെ മസ്ജിദിലെ ഒരു പ്രസംഗ പരിപാടിയിലേക്ക് ക്ഷണിച്ചു. ഏറെ വ്യത്യാസങ്ങള്‍ ഉള്ള ബന്ധമാണ് ഞങ്ങളുടേത്. ഞാന്‍ ജൂതമതക്കാരിയും  വെള്ളക്കാരിയും. അദ്ദേഹം ആഫ്രിക്കന്‍ വംശജനും മുസ്‌ലിമും. ഒരു പൂര്‍ണ ഇസ്‌ലാം മത വിശ്വാസിയുടേതായ മാതൃകയാക്കാവുന്ന എല്ലാ സല്‍ഗുണങ്ങളും അദ്ദേഹത്തില്‍ ഉണ്ട്. പക്ഷേ ഈ പ്രസംഗ പരിപാടിക്ക് വിളിക്കുന്നത് വരെ അദ്ദേഹം എന്നോട് ഇസ്‌ലാമിനെപ്പറ്റി ഒരക്ഷരം പോലും ഉരിയാടിയിട്ടില്ല. 

എന്തായാലും പ്രസംഗ പരിപാടിക്ക് ഞാന്‍ അദ്ദേഹത്തോടൊന്നിച്ചു പള്ളിയിലേക്ക് പോയി. പരമ്പരാഗത വസ്ത്രമണിഞ്ഞ മുസ്‌ലിം സ്ത്രീകള്‍ ഒരുമിച്ചു കൂടിയയിടത്ത് എന്റെ സാന്നിധ്യം ആദ്യത്തേതായിരുന്നു. എല്ലാ കണ്ണുകളും വേറിട്ട് നിന്ന എന്റെ നേര്‍ക്ക് തിരിഞ്ഞപ്പോള്‍ അക്ഷരാര്‍ഥത്തില്‍ എന്റെ ശരീരമാസകലം  തണുത്തുറഞ്ഞു പോയി. കണ്ണു മാത്രം പുറത്ത് കാണത്തക്ക രൂപത്തില്‍ വസ്ത്രം ധരിച്ച രണ്ട് സ്ത്രീകള്‍ എന്റെ അടുത്തേക്ക് വന്നു. അവരില്‍ ഒരാള്‍ മുഖം മറച്ചിരുന്ന ബാസിമ എന്ന സ്ത്രീ തുണി മുകളിലോട്ട് മാറ്റി എന്നെ അഭിവാദ്യം ചെയ്തു. ശേഷം അകന്നിരുന്ന എന്നെ എല്ലാവര്‍ക്കുമിടയിലേക്ക് പിടിച്ചിരുത്തി. അവിടെ കൂടിയവര്‍ക്ക് എന്നെ അവര്‍ പരിചയപ്പെടുത്തി. പിന്നീട് പരിപാടിക്കെത്തുന്നവരെ സ്വീകരിക്കുവാന്‍ അവര്‍ എഴുന്നേറ്റു പോയി. ഏതാനും സമയത്തിനുള്ളില്‍ ഞാന്‍ അവരില്‍ ഒരാളായി മാറി. 

പ്രസംഗപരിപാടി അവസാനിച്ചപ്പോള്‍ ഭക്ഷണം വിളമ്പാന്‍ നാലഞ്ചു സ്ത്രീകള്‍ കിച്ചണിലേക്ക് പോയി. ആ സമയത്ത് ബാസിമ എന്റെയടുത്ത് വന്ന് ചില അമേരിക്കന്‍ സഹോദരിമാര്‍ക്ക് എന്നെ പരിചയപ്പെടുത്തി കൊടുത്തു. 'ഇത് ഷാരോണ്‍, ഒരു ജൂത പെണ്‍കുട്ടിയാണ്. ഭക്ഷണം തയ്യാറാകുന്നത് വരെ ഇവളെ നിങ്ങള്‍ സംസാരത്തില്‍ കൂടെ കൂട്ടണം'. ശേഷം ബാസിമ കിച്ചണിലേക്ക് പോയി. അര്‍വ്വ എന്ന് സ്വയം പരിചയപ്പെടുത്തി ഒരു യുവതി എന്റെ അടുത്തേക്ക് ചേര്‍ന്നിരുന്നു. വളരെ ആകര്‍ഷകമായ പെരുമാറ്റമുള്ള അവളെ എനിക്കേറെ ഇഷ്ടപ്പെട്ടു. കുറഞ്ഞ സമയത്തിനുള്ളില്‍ ഞങ്ങള്‍ പരസ്പരം അടുത്തു. ഏറെ താമസിയാതെ അവള്‍ എന്റെ നേരെ ഒരു ചോദ്യം തൊടുത്തു വിട്ടു. 'നിങ്ങള്‍ എന്തിനാണ് യേശുവിനെ കൊന്നത്?' അവിശ്വനീയമായ എന്തോ കേട്ടത് പോലെ ഞാന്‍ കണ്ണ് മിഴിച്ച് അവളെത്തന്നെ നോക്കിയിരുന്നു. അവള്‍ ചോദ്യം ആവര്‍ത്തിച്ചു. അക്ഷരാര്‍ഥത്തില്‍ ഞാന്‍ ഒരു നിസ്സഹായാവസ്ഥയില്‍ എത്തിപ്പെട്ടത് പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. ആശയക്കുഴപ്പത്തെക്കാള്‍ സങ്കടവും വിഷമവുമാണ് എന്നെ അലട്ടിയത്. എങ്കിലും അവഗണന നിറഞ്ഞ ഒരു നോട്ടം അവള്‍ക്ക് നല്‍കി പല്ലുകള്‍ കടിച്ചു പിടിച്ചു ഞാന്‍ അവളോട് പറഞ്ഞു: 'ഞങ്ങള്‍ ജൂതന്മാരല്ല യേശുവിനെ കൊന്നത്. റോമക്കാരാണ് അത് ചെയ്തത്.' ഒരു മുറിവേറ്റ മൃഗത്തെപ്പോലെ അവള്‍ എന്നെ നോക്കി. അവളുടെ ചുണ്ടുകള്‍ എന്തോ പറയാന്‍ ഭാവിക്കുന്നുണ്ടായിരുന്നു. അതിന്നിടയില്‍ പിന്നില്‍ നിന്ന് ആരോ അവളെ വിളിച്ചു. 'ക്ഷമിക്കണം ഞാന്‍ ഇപ്പോള്‍ തിരിച്ചു വരാം'. അസ്വസ്ഥത മുറ്റി നില്‍ക്കുന്ന സ്വരത്തില്‍ അവള്‍ പറഞ്ഞു. 

പരിപാടിക്ക് ശേഷം പിരിയാന്‍ നേരത്ത് ബാസിമ അവളുടെ ഫോണ്‍ നമ്പര്‍ എന്നെ ഏല്‍പ്പിച്ചു. വിളിക്കാനും അവളെ ചെന്ന് കാണണമെന്നും പറഞ്ഞായിരുന്നു  ഫോണ്‍ നമ്പര്‍ തന്നത്. ഇടയ്ക്കിടയ്ക്ക് അവളെ വിളിക്കാന്‍ ഞാന്‍ സമയം കണ്ടെത്തി. അത് ഞങ്ങള്‍ക്കിടയില്‍ ഒരു ആത്മബന്ധം ഉണ്ടാക്കിയെടുത്തു. ഇസ്‌ലാമിനെപ്പറ്റി അവളില്‍ നിന്നാണ് ഞാന്‍ കൂടുതല്‍ അറിഞ്ഞത്. യേശുവിനെ ജൂതന്മാര്‍ കൊന്നിട്ടില്ലെന്നും അല്ലാഹു അദേഹത്തെ ഉയര്‍ത്തുകയാണ് ചെയ്‌തെതെന്നും അവള്‍ എന്നെ പഠിപ്പിച്ചപ്പോള്‍ എനിക്കേറെ ആശ്വാസം തോന്നി. ഇസ്‌ലാമിനെപ്പറ്റി കൂടുതല്‍ അറിയാന്‍ ആകാംഷ നല്‍കിയത് ഈ പുത്തനറിവായിരുന്നു.  ബാസിമയുമായുള്ള എന്റെ അടുപ്പവും അവളുടെ മൃദുല സാന്നിധ്യവും  ഇസ്‌ലാമിലേക്ക് എന്നെ കൂടുതല്‍ അടുപ്പിച്ചു. ഭൗതികതയ്ക്ക് പിന്നാലെയുള്ള അലച്ചില്‍ ഏറെക്കുറെ  എന്റെ ജീവിതം വിരസമാക്കിയിരുന്നു. കൂടുതല്‍ ആത്മീയമായ ഉള്‍ക്കരുത്ത് നേടാന്‍ എന്റെ മനസ്സ് കൊതിക്കുന്ന സമയത്ത് ബാസിമയെ  ഒരു മാലാഖയെപ്പോലെയാണ് എനിക്കനുഭവപ്പെട്ടത്.  ഒരു സായാഹ്‌നത്തില്‍ ഞാനും ഭര്‍ത്താവും അവളെ സന്ദര്‍ശിച്ച് മടങ്ങാന്‍ നേരത്ത് അവള്‍ എന്റെ കരം ഗ്രഹിച്ച് എന്നോട് മന്ത്രിച്ചു. 'ഷാരോണ്‍, നിനക്ക് ഇസ്‌ലാം സ്വീകരിച്ചു കൂടേ?' ശേഷം അവള്‍ പറഞ്ഞ ഒരു വാചകം എന്നെ വല്ലാതെ പിടിച്ചുലച്ചു. 'നീ ഇസ്‌ലാം സ്വീകരിക്കുകയാണെങ്കില്‍ ഇപ്പോള്‍ ജനിച്ച കുഞ്ഞിനെപ്പോലെ നിനക്ക് ഇവിടെ നിന്നു പോകാം. നീ മുസ്‌ലിമാകുന്നതോടെ ഈ നിമിഷം വരെയുള്ള നിന്റെ സര്‍വ പാപങ്ങളും പൊറുക്കപ്പെടും'. എന്റെ ഉള്ളം നിറയെ കോള്‍മയില്‍കൊള്ളിച്ച ഒരു പ്രസ്താവനയായിരുന്നു അത്. ഞാന്‍ പാപമുക്തയാക്കപ്പെടുക! അത് വല്ലാത്തൊരു സൗഭാഗ്യം തന്നെയാണ്. അത് കേട്ടപ്പോള്‍  എന്റെ ശരീരം താങ്ങാനാവാതെ എന്റെ  കാലുകള്‍ ദുര്‍ബലമായി. ഞാന്‍ നിലത്തിരുന്നു പോയി. പിന്നീട് എന്റെ രണ്ട് കൈകളും മുഖത്തോട് ചേര്‍ത്തു പിടിച്ച് ഞാന്‍ തേങ്ങിക്കരയാന്‍ തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോള്‍ എന്റെ ഭര്‍ത്താവ് എന്നെ താങ്ങിയെടുത്ത് ഒരിടത്ത് ഇരുത്തി. ഞാന്‍ സമചിത്തത കൈവരിച്ചെന്ന് ഉറപ്പു വരുത്തിയതിന്നു ശേഷം ബാസിമ വീണ്ടും ചോദിച്ചു. 'ഷാരോണ്‍, നിനക്ക് ശഹാദ പറഞ്ഞു തരട്ടെ?' ഒരു കൊച്ചു കുഞ്ഞിനെ പ്പോലെ ഞാന്‍ തലയാട്ടി. എല്ലാം കണ്ടു നിന്ന ബാസിമയുടെ ഭര്‍ത്താവ് എന്റെ ചാരത്ത് വന്നു നിന്ന് എനിക്ക് ശഹാദ പറഞ്ഞുതന്നപ്പോള്‍ ഞാന്‍ അത് ഏറ്റുപറഞ്ഞു. എന്റെ ഭര്‍ത്താവ് ആനന്ദാശ്രു പൊഴിക്കുന്നത് ഞാന്‍ കണ്ടു. 

വീട്ടില്‍ എത്തിയപ്പോള്‍ ഭര്‍ത്താവ് അദ്ദേഹത്തിന്റെ സമ്മാനം എന്ന് പറഞ്ഞ് വിശുദ്ധ ഖുര്‍ആനിന്റെയും സഹീഹുല്‍ ബുഖാരിയുടെയും ഇംഗ്ലീഷ് പരിഭാഷ എന്റെ കൈയില്‍ വെച്ചു തന്നു. ബാസിമ എനിക്ക് നല്‍കിയ മുസ്‌ലിം സ്ത്രീ സ്വീകരിക്കേണ്ട വേഷവിധാനങ്ങളെ പ്പറ്റിയുള്ള ഒരു ലഘുലേഖ ഞാന്‍ ശ്രദ്ധയോടെ വായിച്ചു. അന്ന് മുതല്‍ അണിഞ്ഞ ഈ ഹിജാബ് ഇന്നോളം ഞാന്‍ ജീവിതത്തില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് ആഗ്രഹിച്ചിട്ടേ ഇല്ല. ഇന്‍ശാ അല്ലാഹ് ഇനി മരണം വരെ അങ്ങനെ ത്തന്നെയായിരിക്കും.'' 

1998 ജൂലൈയില്‍ ഷാരോണ്‍ ഇസ്‌ലാം സ്വീകരിച്ചതോടെ അവരുടെ കുടുംബം അവരെ ഉപേക്ഷിച്ചു. നബി(സ്വ)യുടെ ഭാര്യമാരുടെ കൂട്ടത്തില്‍ ജൂത പശ്ചാത്തലമുള്ള സഫിയ(റ)യുടെ പേരാണ് ഷാരോണ്‍ സ്വീകരിച്ചത്. തുല്യമായ ജീവിത ചരിത്രമാണ് രണ്ടാള്‍ക്കുമുള്ളതെന്നാണ് അവര്‍ പറയുന്നത്. കവയിത്രി, പ്രസാധക, ഫോട്ടോഗ്രാഫര്‍ എന്നീ നിലയിലും ആഭരണ നിര്‍മാണം, പൂന്തോട്ട നിര്‍മാണം, ഡിജിറ്റല്‍ ആര്‍ട്ട് തുടങ്ങിയ രംഗങ്ങളിലുമെല്ലാം ഷാരോണ്‍ തന്റെ സാന്നിധ്യം അറിയിച്ചു പോരുന്നു. 

Feedback