Skip to main content

അബുല്‍ കലാം ആസാദ്

2008 മുതല്‍ നവംബര്‍ 11 ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിച്ചു വരികയാണ്. ഭാരതത്തിന്റെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാന അബുല്‍ കലാം ആസാദിനോടുള്ള ആദരസൂചകമായിട്ടാണ് ഈ വിദ്യാഭ്യാസ ദിനാചരണം. മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, വല്ലഭായ് പട്ടേല്‍, മൗലാനാ മുഹമ്മദലി, ഡോ. അംബേദ്കര്‍ തുടങ്ങിയവരുടെ സമശീര്‍ഷനായ അബുല്‍ കലാം ആസാദ് സ്വതന്ത്രഭാരത ശില്പികളില്‍ ഒരാളാണ്. അദ്ദേഹത്തിന്റെ ജന്‍മദിനം ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിച്ചു കൊ് ഇന്ത്യന്‍ സമൂഹം ആസാദിനെ ആദരിച്ചത് തികച്ചും ഔചിത്യബോധത്തോടു കൂടിത്തന്നെയാണ്.

മതവും രാഷ്ട്രീയവും സംഗീതവും പത്രപ്രവര്‍ത്തനവുമെല്ലാം സമഞ്ജസമായി സമ്മേളിച്ചിരുന്ന  മൗലാനാ അബുല്‍ കലാം ആസാദ്, മുഗള്‍ ചക്രവര്‍ത്തിമാരുടെ കീഴില്‍ ആധ്യാത്മിക-ഭൗതിക തലങ്ങളില്‍ സേവനം ചെയ്തിരുന്ന പണ്ഡിത കുടുംബത്തിലാണ് ജനിച്ചത്. ബാബര്‍ ചക്രവര്‍ത്തിയുടെ കാലത്ത് പേര്‍ഷ്യയിലെ ഹറാതില്‍ നിന്ന് വന്ന് ആദ്യം ആഗ്രയിലും പിന്നീട് ഡല്‍ഹിയിലും കല്‍ക്കത്തയിലും താമസമാക്കി.

അബുല്‍ കലാം ഗുലാം മുഹ്‌യുദ്ദീന്‍ അഹ്മദ്, അബുല്‍ കലാം ആസാദ് എന്ന പേരിലാണ് ലോകം മുഴുക്കെ അറിയപ്പെട്ടത്. അറബി, ഉറുദു, പേര്‍ഷ്യന്‍ ഭാഷകളില്‍ അഗാധജ്ഞാനമുള്ള പണ്ഡിതന്‍, 'തര്‍ജുമാനുല്‍ ഖുര്‍ആന്‍' എന്ന ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥകാരന്‍, വാഗ്മി, എഴുത്തുകാരന്‍, ഇന്ത്യന്‍ ദേശീയ നേതാവ്, സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രി, സ്വാതന്ത്ര്യസമരനായകന്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റ്, പത്രപ്രവര്‍ത്തകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, ദാര്‍ശനികന്‍ എന്നീ നിലകളില്‍ ഒരു വ്യക്തിക്ക് തന്റെ ചുരുങ്ങിയ ആയുസ്സില്‍ ചെയ്തു തീര്‍ക്കാന്‍ പറ്റുന്നതിലുമെത്രയോ അപ്പുറം കര്‍മ മണ്ഡലം വിസ്തൃതമാക്കിയ മഹാനായിരുന്നു അബുല്‍ കലാം ആസാദ്.

മക്കയില്‍ നിന്ന് ഇന്ത്യയിലേക്ക്

10 വാല്യമുള്ള മുസ്‌ലിം ചരിത്രമെന്ന ബൃഹദ്ഗ്രന്ഥത്തിന്റെ കര്‍ത്താവായിരുന്ന മൗലാനാ ഖൈറുദ്ദീന്‍(1831-1908) ആണ് പിതാവ്. ഇന്ത്യയിലെ രാഷ്ട്രീയ സ്ഥിതിഗതികളില്‍ അസ്വസ്ഥരായി 1857നു മുമ്പ് ധാരളം കുടുംബങ്ങള്‍ മക്കയിലേക്ക് കുടിയേറിയിരുന്നു. അക്കൂട്ടത്തില്‍പെട്ട മൗലാനാ മുനവ്വിറുദ്ദീന്റെ മകനായ ഖൈറുദ്ദീന്‍ മദീനയിലെ മുഫ്തി ശൈഖ് മുഹമ്മദ് സ്വഗീറിന്റെ മകള്‍ അലിയ്യയെ വിവാഹം ചെയ്തു. അവരുടെ അഞ്ചു മക്കളില്‍ ഇളയവനായി 1888 നവംബര്‍ 11നാണ് ആസാദ് ജനിക്കുന്നത്. 1898ല്‍ ഖൈറുദ്ദീന്‍ ചികിത്സാര്‍ഥം ഇന്ത്യയിലേക്ക് വന്നു. ശിഷ്യഗണങ്ങളുടെ അഭ്യര്‍ഥന മാനിച്ച് ഇന്ത്യയില്‍ തങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. കല്‍ക്കത്തയിലായിരുന്നു താമസം.ആസാദിന് മൂന്ന് വയസ്സുള്ളപ്പോള്‍ ഉമ്മ മരിച്ചു.

ആസാദിന് ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. മുഖ്യഗുരു പണ്ഡിതനായ പിതാവുതന്നെ. മക്കയില്‍ ജനിച്ചതിനാല്‍ അറബി ഭാഷ വശമായിരുന്നു. ഹദീസ്, തഫ്‌സീര്‍, ഫിഖ്ഫ്, തസ്വവ്വുഫ് തുടങ്ങിയവ പിതാവില്‍ നിന്നും മറ്റു പണ്ഡിതന്മാരില്‍ നിന്നുമായി പഠിച്ചു. സംഗീതവും പഠിച്ചു. ഗണിതശാസ്ത്രം, തര്‍ക്കശാസ്ത്രം തുടങ്ങിയവയില്‍ പിതാവിന്റെ ശിഷ്യന്മാര്‍ക്ക് ക്ലാസ്സെടുത്തിരുന്നു. നവീന വിജ്ഞാനങ്ങള്‍ക്കായി കെയ്‌റോ, ബെയ്‌റൂത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഗ്രന്ഥങ്ങള്‍ വരുത്തി വായിച്ചു. 1901ല്‍ കുടുംബസമേതം ബോംബെയിലേക്ക് താമസം മാറ്റിയത് പുസ്തക ലഭ്യത സുഗമമാക്കുകയും സര്‍ സയ്യിദ് അഹ്മദ് ഖാന്റെയും ഈജിപ്ഷ്യന്‍ പരിഷ്‌കര്‍ത്താവായ ശൈഖ് മുഹമ്മദ് അബ്ദുവിന്റെയും കൃതികള്‍ പരിചയപ്പെടാന്‍ ഇടയാക്കുകയും ചെയ്തു. ആധുനിക വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സര്‍ സയ്യിദിന്റെ വാദഗതികള്‍ ഇംഗ്ലീഷ് പഠിക്കാന്‍ ആസാദിനെ പ്രേരിപ്പിച്ചു. അങ്ങനെ ഇംഗ്ലീഷിലുള്ള തത്വശാസ്ത്ര ചരിത്രഗ്രന്ഥങ്ങള്‍ പഠിച്ചു. വൈജ്ഞാനികവും ചിന്താപരവുമായ വളര്‍ച്ചയില്‍ ആസാദിനെ ഏറെ സ്വാധീനിച്ച വ്യക്തി സര്‍ സയ്യിദാണ്.

പത്രപ്രവര്‍ത്തന രംഗത്തെ ആസാദ്

ആസാദിന്റെ കുട്ടിക്കാലത്തെ അഭിലാഷം ഒരു പത്രപ്രവര്‍ത്തകനാകുക എന്നതായിരുന്നു. പതിനൊന്നാം വയസ്സില്‍ കവിതാ രചന ആരംഭിച്ചു. കൗമാരം പിന്നിടുന്നതിനു മുമ്പുതന്നെ പത്രങ്ങളിലും മറ്റു ആനുകാലികങ്ങളിലും എഴുതിത്തുടങ്ങി. 'അര്‍മഗാനെ ഫര്‍റൂഖ്' (മനോഹരോപഹാരം) എന്ന ആദ്യകവിത ബോംബെയില്‍ നിന്നും, ലഖ്‌നൗവില്‍ നിന്നും പ്രസിദ്ധീകരിച്ചു. അതേ വര്‍ഷം തന്നെ'നയീ രംഗെ ആലം' എന്ന ഒരു പത്രം പ്രസിദ്ധീകരണമാരംഭിച്ചു. ഏതാനും മാസങ്ങള്‍ക്കകം അതു നിലച്ചു. 1900ല്‍ 'മിസ്വ്ബാഹ്' എന്ന വാരിക തുടങ്ങി. മൂന്ന് മാസം പ്രസിദ്ധീകരിച്ചു. ലഖ്‌നൗവിലെ 'ഖദന്‍ഗെ നസ്വ്ര്‍', ഉര്‍ദു സാഹിത്യമാസികയായ 'മഖ്‌സന്‍', മൗലവിഅഹ്മദ് ഹുസൈന്‍ ഫതഹ്പൂരി കല്‍ക്കത്തയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന പത്രങ്ങളായ 'തുഹ്ഫയെ അഹ്മദിയ്യ', 'അഹ്‌സനുല്‍ അഖ്ബാര്‍' എന്നിവയിലെല്ലാം ആസാദ് ലേഖനങ്ങളും കവിതകളുമെഴുതി. കെയ്‌റോയില്‍ നിന്നിറങ്ങുന്ന 'അല്‍ ഹിലാല്‍', 'അല്‍ മുഖ്തത്വഫ്', രശീദ് രിദായുടെ 'അല്‍മനാര്‍' എന്നീ അറബി പത്രങ്ങള്‍ ആസാദ് സ്ഥിരമായി വായിച്ചിരുന്നു.

പതിനഞ്ചാം വയസ്സില്‍ 'ലിസാനുസ്സ്വിദിഖ്' എന്ന ഉര്‍ദു ജേര്‍ണല്‍ പ്രസിദ്ധീകരിച്ചു. 1903 നവംബറിനും 1904 ജൂലൈക്കുമിടക്ക് ഏഴ് ലക്കങ്ങള്‍ പുറത്തിറക്കി. 1904ല്‍ സഹോദരനോടൊപ്പം ആസാദ് ഇറാഖിലേക്ക് പോയതോടെ പ്രസിദ്ധീകരണം നിലച്ചു.

ഇറാഖില്‍ നിന്ന് രോഗബാധിതനായി തിരിച്ചെത്തിയ ആസാദ് ബോംബെയില്‍ വെച്ച് അന്‍ജുമന്‍ തറഖ്ഖീ ഉര്‍ദു സെക്രട്ടറിയായ ശിബ്‌ലി നുഅ്മാനിയെ നേരില്‍ കാണുകയും അദ്ദേഹത്തിന്റെ നിര്‍ബന്ധ പ്രകാരം 1905ല്‍ ലഖ്‌നൗ നദ്‌വതുല്‍ ഉലമായില്‍ നിന്നിറങ്ങുന്ന 'അന്നദ്‌വ'യുടെ പത്രാധിപസ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. 1906ല്‍ സര്‍ സയ്യിദിന്റെ അനുയായികളിലൊരാളായ ശൈഖ് ഗുലാം മുഹമ്മദിന്റെ ഉടമസ്ഥതയില്‍ അമൃത്‌സറില്‍ നിന്നിറങ്ങിയ 'വകീല്‍'ന്റെ പത്രാധിപരായി. വീണ്ടും 'അന്നദ്‌വ' പത്രാധിപരായി തുടരുന്നതിനിടെയാണ് ആസാദില്‍ രാഷ്ട്രീയ ചിന്ത രൂപപ്പെട്ടു തുടങ്ങിയത്. 1906ല്‍ കല്‍ക്കത്തയിലേക്ക് മടങ്ങിയ ആസാദ് 'ദാറുസ്സല്‍ത്വനത്' എന്ന പത്രത്തിന്റെ പത്രാധിപരായി. പിന്നീടൊരിക്കല്‍ കൂടി 'വകീലി'ലേക്ക് മടങ്ങി. 1907ല്‍ ആസാദ് സുലൈഖാ ബീഗത്തെ വിവാഹം ചെയ്തു. 1908 ആഗസ്തില്‍ ആസാദിന്റെ പിതാവ് മരിച്ചു. 

മറ്റുപേജുകള്‍:

'രാഷ്ട്രീയപ്രവേശവും 'അല്‍ഹിലാലും'

Feedback