Skip to main content

തുര്‍ക്കി

23

വിസ്തീര്‍ണം : 785,347 ച.കി.മി
ജനസംഖ്യ : 80,810,000 (2017)
അതിരുകള്‍ : തെക്ക് സിറിയ, ഇറാഖ്, മധ്യധരണ്യാഴി, കിഴക്ക് ഇറാനും അര്‍മേനിയയും ജോര്‍ജിയയും, പടിഞ്ഞാറ് ഗ്രീസ്, ബള്‍ഗേറിയ, വടക്ക് കരിങ്കടല്‍.
തലസ്ഥാനം : അങ്കാറ
മതം : ഇല്ല (96% മുസ്‌ലിംകള്‍)
ഭാഷ : തുര്‍ക്കിഷ്
നാണയം : തുര്‍ക്കിഷ് ലിറ
വരുമാന മാര്‍ഗം : ധാതുക്കള്‍, പരുത്തി, പഞ്ചസാര
പ്രതിശീര്‍ഷ വരുമാനം : 26,453 ഡോളര്‍ (2017)

ചരിത്രം:
ഏഷ്യ-യൂറോപ്പ് വന്‍കരകളില്‍ ഉള്‍പ്പെടുന്ന രാജ്യം, ഉഥ്മാനിയ ഖിലാഫത്തിന്റെആസ്ഥാനം തുടങ്ങിയ പ്രത്യേകതകളുള്ള തുര്‍ക്കി, ഒരു കാലത്ത് ലോകത്തിന്റെ നെറുകെയില്‍ വിരാജിച്ച വന്‍ ശക്തിയായിരുന്നു. ആറു നൂറ്റാണ്ടുകാലം നീണ്ടുനിന്ന ഉസ്മാനിയ ഖിലാഫത്ത് ഏഷ്യ, ആഫ്രിക്ക, യുറോപ്പ് എന്നിവിടങ്ങളില്‍ പരന്നുകിടന്നിരുന്നു.

ക്രൈസ്തവ കേന്ദ്രമായ കോണ്‍സ്റ്റാന്റിനോപ്പ്‌ളിനെ അവര്‍ മുസ്‌ലിം നാടുകളെ അക്രമിക്കാനുള്ള സൈനികത്താവളമാക്കിയിരുന്നു. സിറിയ ഗവര്‍ണറായിരിക്കെ മുആവിയ(റ) കോണ്‍സ്റ്റാന്റിനോപ്പ്ള്‍ പിടിക്കാന്‍ ക്രി.വ 669ല്‍ നീക്കം നടത്തി. എന്നാല്‍ വിജയിച്ചില്ല. പിന്നീട് ഉസ്മാനിയ ഖിലാഫത്ത് കാലത്ത് 1453ല്‍ മുഹമ്മദുല്‍ ഫാത്തിഹാണ് പ്രതിരോധം തകര്‍ത്ത്കോണ്‍സ്റ്റാന്റിനോപ്പ്ള്‍ ജയിച്ചടക്കിയത്. അതിന്റെ പേര് മാറ്റുകയും ചെയ്തു, ഇസ്‌ലാംബൂള്‍ എന്ന്. പിന്നീട് ഇസ്തംബൂളായി. പില്‍ക്കാലത്ത് ഉസ്മാനിയാ ഖിലാഫത്തിന്റെ ആസ്ഥാനമായി, ഇസ്തംബൂള്‍. 

നാടോടികളായിരുന്ന തുര്‍ക്കികള്‍ ഏഷ്യാമൈനറില്‍ കുടിയേറിപ്പാര്‍ത്തു. ഉസ്മാനിയാ ഖിലാഫത്താണ് അവരെ ഒരു കുടക്കീഴിലാക്കിയത്. പിന്നീട് അവര്‍ ലോക ശക്തിയായി, ആറ് നൂറ്റാണ്ടിലേറെക്കാലം. എന്നാല്‍  ഒന്നാം ലോക മഹായുദ്ധത്തില്‍ജര്‍മനിയുടെ കൂടെക്കൂടുകയും ആ പക്ഷം തകര്‍ന്നതോടെ തുര്‍ക്കി ഖിലാഫത്ത് നാമാവശേഷമാകുകയും ചെയ്തു.

1925ല്‍ മുസ്തഫാ കമാല്‍ അധികാരത്തിലേറി. അദ്ദേഹം ഇസ്‌ലാം വിരുദ്ധനായിരുന്നു. തുര്‍ക്കിയുടെ പിതാവ് എന്ന സ്ഥാനപ്പേരും സ്വീകരിച്ചു അദ്ദേഹം(അത്താതുര്‍ക്ക്).

നജ്മുദ്ദീന്‍ അര്‍ബകാന്‍ അധികാരത്തിലെത്തി ഇസ്‌ലാം വിരുദ്ധ നടപടികള്‍ റദ്ദാക്കിയെങ്കിലും അത് സൈന്യത്തെ പ്രകോപിപ്പിച്ചു. പലകാരണങ്ങളാല്‍ 1960, 71, 80 എന്നീ വര്‍ഷങ്ങളില്‍പട്ടാള അട്ടിമറികള്‍ നടന്നു. ഇസ്‌ലാമിക ചിഹ്നങ്ങള്‍ തുര്‍ക്കിയില്‍ ദൃശ്യമാകുന്നത് പട്ടാളത്തിന് ഇഷ്ടമല്ല. യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നേടാനുള്ള തടസ്സം ഇസ്‌ലാമിക ചിഹ്നങ്ങളാണെന്നതത്രെ കാരണം. 

2016 ജൂലൈ മാസത്തിലും പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെ മറിച്ചിടാന്‍ പട്ടാളം ശ്രമിച്ചെങ്കിലും ചരിത്രത്തില്‍ തുല്യതയില്ലാത്ത ജനകീയ പ്രതിരോധത്താല്‍ നീക്കം തകര്‍ക്കപ്പെടുകയായിരുന്നു.

ജനസംഖ്യയില്‍ 96 ശതമാനവും മുസ്‌ലിംകളാണ്. 80,000ത്തിലധികം പള്ളികളും ഇവിടെയുണ്ട്. സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ചിരുന്നെങ്കിലും ഘട്ടംഘട്ടമായി 2014ഓടെ നിരോധം പൂര്‍ണമായും നീക്കംചെയ്തു. ഉര്‍ദുഗാന്റെ നേതൃത്വത്തിലുള്ള എകെ പാര്‍ട്ടി(ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ്)യാണ് 2003 മുതല്‍ തുര്‍ക്കി ഭരിക്കുന്നത്. രാഷ്ട്രീയ അനിശ്ചിതത്വം കാരണം യൂറോപ്പിലെ രോഗി എന്നു വിളിക്കപ്പെട്ട തുര്‍ക്കി ഇതോടെയാണ് പുരോഗതിയിലേക്കു നീങ്ങിയത്.
 

Feedback