Skip to main content

ഇബ്‌നു ത്വുഫൈല്‍

ദാര്‍ശനികന്‍. ശരിയായ പേര് അബൂബക്ര്‍ മുഹമ്മദുബ്‌നു അബ്ദില്‍ മാലികിബ്‌നി മുഹമ്മദിബ്‌നി മുഹമ്മദിബ്‌നി ത്വുഫൈല്‍. മുവഹ്ഹിദ് വാഴ്ചക്കാലത്ത് സ്‌പെയിനിലെ ദാര്‍ശനിക നായകരില്‍ ഒന്നാമനാണ് ഇബ്‌നുത്വുഫൈല്‍.  ഹി: 6ാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ ഗ്രാനഡയിലെ ഗുവാഡിക്‌സ് പ്രവിശ്യയില്‍ ജനിച്ചു(ക്രി.1105). ഗ്രാനഡയിലെ പ്രശസ്തനായ ഭിഷഗ്വരനായിരുന്നു. പ്രശസ്തി കാരണം പ്രവിശ്യാ ഗവര്‍ണറുടെ കാര്യദര്‍ശിയായിത്തീര്‍ന്നു. ഹി:549/ക്രി: 1154ല്‍ ഗവര്‍ണറുടെ പ്രൈവറ്റ് സെക്രട്ടറിയായി ഉയര്‍ന്നു. സ്‌പെയിനിലെ പ്രഥമ മുവഹ്ഹിദ് ഭരണാധികാരിയായ അബ്ദുല്‍ മുഅ്മിന്റെ പുത്രനായിരുന്നു ഈ ഗവര്‍ണര്‍. പിന്നീട് ഇബ്‌നുത്വുഫൈല്‍ കൊട്ടാര വൈദ്യനും ഖാദിയും മന്ത്രിയുമായി. മുവഹ്ഹിദ് ഖലീഫഃ അബൂയഅ്ഖൂബ് യൂസഫി(ക്രി: 1184) ന്റെ കാലത്താണ് ഈ പദവികള്‍ കൈവന്നത്. തത്ത്വചിന്തയോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന അബൂയഅ്ഖൂബ് യൂസുഫിന്റെ കൊട്ടാരം, തത്ത്വചിന്തകരുടെയും ശാസ്ത്രകാരന്മാരുടെയും വിഹാര കേന്ദ്രമായിരുന്നു. സ്‌പെയിനിനെ യൂറോപ്യന്‍ പുനര്‍ജന്മത്തിന്റെ തൊട്ടില്‍ ആക്കിമാറ്റിയത് ഈ വിദ്വല്‍ സഭയാണ്. ഖലീഫയുടെ മേല്‍ ഇബ്‌നുത്വുഫൈലിനു വലിയ സ്വാധീനവുമായിരുന്നു. അരിസ്റ്റോട്ടില്‍ വ്യാഖ്യാതാവ് എന്ന പേരില്‍ പ്രശസ്തനായ ഇബ്‌നുറുശ്ദിനെ ഖലീഫക്ക് പരിചയപ്പെടുത്തിയത് ഇബ്‌നുത്വുഫൈലാണ്. വാര്‍ധക്യസഹജമായ പ്രയാസങ്ങള്‍ കാരണം ഹി:578/ക്രി: 1182ല്‍ ഇബ്‌നുത്വുഫൈല്‍ കൊട്ടാര ചികില്‍സകന്‍ എന്ന പദവി ഒഴിഞ്ഞു. തല്‍സ്ഥാനത്തേക്ക് ഇബ്‌നുറുശ്ദിന്റെ പേര് നിര്‍ദ്ദേശിക്കുകയും ചെയ്തു. അബൂയുസുഫല്‍ മന്‍സൂറിന്റെ ഭരണകാലത്തും (ഹി:580-595/ക്രി: 1184-1199) കൊട്ടാരത്തില്‍ അദ്ദേഹത്തിന് ഉയര്‍ന്ന പരിഗണന ലഭിച്ചിരുന്നു. 581/1185-86-ല്‍ മൊറോക്കോയില്‍ മരണം.

ഭിഷഗ്വരന്‍, ദാര്‍ശനികന്‍, ഗണിതജ്ഞന്‍, കവി എന്നീ നിലകളില്‍ പ്രശസ്തനാണ് ഇബ്‌നുത്വുഫൈല്‍. അദ്ദേഹത്തിന്റെ കൃതികളെക്കുറിച്ച് വളരെ കുറച്ചു വിവരങ്ങളേ ഗവേഷകര്‍ക്കു ലഭിച്ചുള്ളൂ. വൈദ്യശാസ്ത്രത്തെ സംബന്ധിച്ച് രണ്ട് ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റെതായുണ്ടെന്ന് ഇബ്‌നുകാതിബ് പറയുന്നു. ഗോളശാസ്ത്രരംഗത്ത് സ്വന്തമായ ആശയങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നതായി ശിഷ്യന്‍ ബിത്വുറുജിയും ഇബ്‌നുറുശ്ദും രേഖപ്പെടുത്തിയിട്ടുണ്ട്. രിസാലതു ഹയ്യിബ്‌നി യഖ്ദാന്‍, അസ്‌റാറുല്‍ ഹിക്മ, അല്‍മശ്‌രിഖിയഃ എന്നിവയാണ് ഇബ്‌നുത്വുഫൈലിന്റെ ലഭ്യമായ കൃതികള്‍. ഇതില്‍ രണ്ടാമത്തേത് ആദ്യത്തേതിന്റെ തന്നെ ഒരു ഭാഗമാണ്.

ജനങ്ങളെ എന്നതിനേക്കാള്‍ ഗ്രന്ഥങ്ങളെയാണ് ഇബ്‌നുത്വുഫൈല്‍ സ്‌നേഹിച്ചത്. ഗ്രന്ഥാലയത്തില്‍ വായനയിലാണ് ഏറെ സമയവും ചെലവഴിച്ചിരുന്നത്. ശാസ്ത്ര പ്രവര്‍ത്തനങ്ങളേക്കാള്‍ ചിന്തയാണ് അദ്ദേഹത്തെ ആകര്‍ഷിച്ചത് എന്ന് ടി.ജെ.ഡി. ബോവര്‍ പറയുന്നു. (ദ ഹിസ്റ്ററി ഓഫ് ഫിലോസഫി ഇന്‍ ഇസ്‌ലാം) ഇബ്‌നുത്വുഫൈലിന്റെ കവിതകളില്‍ ഒന്നോ രണ്ടോ എണ്ണം മാത്രമേ കിട്ടിയിട്ടുള്ളൂ എന്നും ബോവര്‍ എഴുതുന്നു.

ഇബ്‌നുത്വുഫൈലിന്റെ ആശയങ്ങളില്‍ സ്‌പെയിനും മൊറോക്കോയും ഭരിച്ച മുവഹ്ഹിദുകളുടെ നിലപാടുകളുടെ സ്വാധീനം പ്രകടമാണെന്നും ജനങ്ങളോടും തത്ത്വചിന്തകളോടുമുള്ള മുവഹ്ഹിദുകളുടെ സമീപനത്തെ നീതിവത്കരിക്കുന്നതാണ് ഹയ്യുബ്‌നു യഖ്ദാന്‍ എന്നും ഡി.ബി. മാക്‌ഡൊണാള്‍ഡ് എഴുതുന്നു. (ഡവലപ്‌മെന്റ് ഓഫ് മുസ്‌ലിം തിയോളജി, ജൂറിസ് പ്രുഡന്‍സ് ആന്റ് കോണ്‍സ്റ്റിറ്റിയൂഷനല്‍ തിയറി)

Feedback
  • Sunday Apr 28, 2024
  • Shawwal 19 1445