Skip to main content

വി.പി.എം. അസീസ് മാസ്റ്റര്‍

സമസ്ത മദ്‌റസ വിഭാഗത്തിന്റെ ചരിത്രത്തില്‍ പ്രഥമ ഗണനീയ നാമമാണ് വി.പി.എം. അസീസ് മാസ്റ്ററുടേത്. സമസ്തയുടെ മദ്‌റസാ വിഭാഗത്തിനെ ഇന്ന് കാണുന്ന വ്യവസ്ഥാപിത രീതിയിലേക്കും പ്രശസ്തിയിലേക്കും എത്തിച്ചതും ഉയര്‍ത്തിയതും അസീസ് മാസ്റ്ററുടെ പരിശ്രമ ഫലങ്ങളാണ്. നാലു പതിറ്റാണ്ടിലേറെക്കാലം സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ സെക്രട്ടറി പദം അലങ്കരിച്ച അസീസ് മാസ്റ്ററുടെ സേവന ചരിത്രം സമസ്തയുടെ മദ്‌റസകളുടെ ചരിത്രംകൂടിയാണ്. കോഴിക്കോട് വെള്ളയില്‍ വെച്ച് ഒരു കാറപകടത്തില്‍ രണ്ടു കാലുകളും നിശ്ചലമായപ്പോഴും അദ്ദേഹത്തിന്റെ പ്രാര്‍ഥന സമസ്തക്കുവേണ്ടി ഇനിയും സേവനം ചെയ്യാന്‍ കഴിയേണമേ എന്നായിരുന്നു.

1928ല്‍ തൃക്കരിപ്പൂരിലെ മൊട്ടമ്മല്‍ പ്രദേശത്താണ് അദ്ദേഹത്തിന്റെ ജനനം. മതവിദ്യാഭ്യാസ ബോര്‍ഡ് രൂപീകൃതമാവുന്നതിന് മുന്‍പ്, ഗ്രാമാന്തരങ്ങളില്‍ മദ്‌റസകളില്‍ സ്ഥാപിക്കാനായി കെ.പി. ഉസ്മാന്റെ സാഹിബിന്റെ കൂടെ 1951ല്‍ നടത്തിയ കാല്‍നടയാത്രകളാണ് അദ്ദേഹത്തിന്റെ മദ്‌റസാ പ്രസ്ഥാനത്തിലേക്കുള്ള തുടക്കം.

1948ല്‍ മൊട്ടമ്മല്‍ സ്ഥാപിതമായ നജാത്തുസ്സ്വിബ്‌യാന്‍ മദ്രസയുടെ സെക്രട്ടറി അസീസ് മാസ്റ്ററായിരുന്നു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് രൂപീകൃതമായി. മദ്രസകള്‍ക്ക് അംഗീകാരം നല്‍കിത്തുടങ്ങിയപ്പോള്‍ മുപ്പത്തിയേഴാം നമ്പര്‍ മദ്രസയായി 'നജാത്തുസ്വിബ്‌യാന്‍' അംഗീകാരം ലഭിച്ചു. 1952-ല്‍ അംഗീകാരം ലഭിച്ച് 42 മദ്രസകളുടെയും പ്രതിനിധികളുടെ ഒരു യോഗം താനൂരില്‍ വെച്ച് ചേരുകയുണ്ടായി. മദ്രസകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും പുരോഗതിക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യാനും കൂടിയ ആ യോഗത്തില്‍ മദ്‌റസകള്‍ക്ക് വേണ്ട റിക്കാര്‍ഡുകള്‍ രൂപപ്പെടുത്താന്‍ അസീസ് മാസ്റ്ററെയാണ് ആ യോഗം ചുതമലപ്പെടുതതിയത്. വ്യവസ്ഥാപിത പദ്ധതി തയ്യാറാക്കിയതിനുശേഷം നടന്ന ട്രെയിനിംഗ് ക്ലാസുകളുടെ തുടക്കം 1961-ല്‍ വടകര ബുസ്താനുല്‍ ഉലൂം മദ്‌റസയില്‍ വെച്ചായിരുന്നു. അതിന് നേതൃത്വം നല്‍കിയ മൂന്ന് പേരില്‍ ഒരാള്‍ അസീസ് മാസ്റ്ററായിരുന്നു. വളപട്ടണം മുതല്‍ ചന്ദ്രഗിരി വരെയുള്ള പ്രദേശങ്ങളിലെ മദ്രസ മാനേജിംഗ് കമ്മിറ്റി അംഗങ്ങളെയും അധ്യാപകരെയും ചേര്‍ത്ത് പയ്യന്നൂര്‍ റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ രൂപീകൃതമായപ്പോള്‍ അതിന്റെ പ്രഥമ സെക്രട്ടറി അസീസ് മാസ്റ്റര്‍ ആയിരുന്നു.

മദ്‌റസാ സിലബസിന്റെ പ്രത്യേകതകള്‍ ആകര്‍ഷണീയമായി വിവരിക്കുന്ന അദ്ദേഹം, നിയമസഭാ സ്പീക്കര്‍ ആയിരുന്ന ചാക്കീരി അഹമ്മദ്കുട്ടി സാഹിബിന് മറുപടി കൊടുത്ത സംഭവവും അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ട്. 1977 ല്‍ ചേറൂര്‍ റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ വാര്‍ഷിക സമ്മേളനമാണ് വേദി. ഉദ്ഘാടകനായിരുന്ന ചാക്കീരി അദ്ദേഹത്തിന്റെ കാഴ്ചപ്പാടനുസരിച്ച് സിലബസില്‍ ചില പോരായ്മകള്‍ എടുത്തു പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ പ്രസംഗം കഴിഞ്ഞയുടനെ ചാക്കീരിക്ക് മറുപടി പ്രസംഗത്തിലൂടെ അദ്ദേഹത്തിന് കാര്യങ്ങള്‍ കൃത്യമായി വിശദീകരിച്ച് കൊടുത്തു. അവസാനം ചാക്കീരി താന്‍ പറഞ്ഞത് തിരുത്തുകയും ക്ഷമാപണം നടത്തുകയും ചെയ്തു.

1983 ല്‍ കെ. കരുണാകരനില്‍ നിന്ന് സംസ്ഥാന അധ്യാപക അവാര്‍ഡ് സ്വീകിച്ച അദ്ദേഹം ഏറെ അംഗീകരിക്കപ്പെടേണ്ട വ്യക്തിയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മരണംപോലും മാധ്യമങ്ങള്‍ വേണ്ട രീതിയില്‍ പരിഗണിച്ചില്ല.
 

Feedback